ഇറാനെതിരായ ആക്രമണത്തിന് വ്യോമത്താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പെയിൻ പറഞ്ഞതോടെ യുഎസ് യുദ്ധവിമാനങ്ങൾ രാജ്യം വിട്ടു.
യുഎസ്–സ്പെയിൻ സംയുക്ത നിയന്ത്രണത്തിലുള്ള റോട്ട, മൊറോൺ താവളങ്ങളിൽനിന്നാണ് 15 വിമാനങ്ങൾ പോയത്. ജർമനിയിലെ റാംസ്റ്റീൻ വ്യോമത്താവളത്തിലേക്കാണ് ഇവ പോയത്.
സ്പെയിനിന്റെ പരമാധികാരത്തിലുള്ള സൈനിക താവളങ്ങൾ ഇറാനെതിരായ ആക്രമണത്തിന് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി ഹോസെ മാനുവൽ അൽബാരെസാണ് പ്രഖ്യാപിച്ചത്. ഇറാനെ അക്രമിച്ചതിനെയും സ്പെയിൻ അപലപിച്ചിരുന്നു.
മേഖലയിലെ മറ്റുരാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായ ഈ നിലപാട് യുഎസുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ സാധ്യതയുണ്ട്. ഇറാനെതിരായ ആക്രമണത്തിന് താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ബ്രിട്ടനും തുടക്കത്തിൽ നിലപാടെടുത്തിരുന്നു.
















