പ്രണയത്തിനും സൗഹൃദത്തിനുമിടയിൽ എപ്പോഴും കാത്തുസൂക്ഷിക്കേണ്ട ഒരു അകലമുണ്ട്. പലപ്പോഴും സ്കൂൾ-കോളേജ് കാലഘട്ടങ്ങളിൽ പറയാതെ പോയ പ്രണയങ്ങളാകും മിക്കവരുടെയും ഉള്ളിൽ ഒരു വിങ്ങലായി അവശേഷിക്കുന്നത്. ഭയം മൂലമോ സാഹചര്യങ്ങൾ മൂലമോ തുറന്നുപറയാത്ത ആ പ്രണയങ്ങൾ പിന്നീട് എന്നെന്നേക്കുമായി വഴിപിരിഞ്ഞു പോകാറാണ് പതിവ്. എന്നാൽ, കാൽനൂറ്റാണ്ടിന് ശേഷം ഒരു വാട്സ്ആപ്പ് ഗ്രൂപ്പിന്റെ മറവിൽ ആ പഴയ പ്രണയം വീണ്ടും തളിർത്തപ്പോൾ, അത് തകർത്തെറിഞ്ഞത് മൂന്ന് കുടുംബങ്ങളുടെ സ്വസ്ഥതയും മൂന്ന് മനുഷ്യജീവനുകളുമാണ്.
വർഷങ്ങൾക്ക് ശേഷം സൗഹൃദക്കൂട്ടായ്മയിലൂടെ പഴയ കാമുകിയെ തിരികെ കിട്ടിയപ്പോൾ, അതുവരെ കൂടെയുണ്ടായിരുന്ന പങ്കാളിയെയും മക്കളെയും മറന്ന് കൊടുംക്രൂരതയ്ക്ക് മുതിർന്ന പ്രേംകുമാറിന്റെ കഥ തിരുവനന്തപുരത്തെ നടുക്കിയ ഒന്നായിരുന്നു. ആദ്യ പ്രണയം സ്വന്തമാക്കാൻ വേണ്ടി സ്വന്തം ഭാര്യയെ തന്ത്രപൂർവ്വം കൊലപ്പെടുത്തിയ ഈ സംഭവം, വികാരങ്ങൾ വിവേകത്തിന് വഴിമാറുമ്പോൾ സംഭവിക്കുന്ന വലിയൊരു ദുരന്തത്തിന്റെ നേർക്കാഴ്ചയായിരുന്നു.
1994-95 കാലഘട്ടത്തിൽ തിരുവനന്തപുരത്തെ ഒരു സ്കൂളിൽ ഒന്നിച്ച് പഠിച്ചവർ. കാലം കാൽനൂറ്റാണ്ടിലേറെ പിന്നിട്ട ശേഷം ഉള്ള ഒത്തുകൂടൽ. ജീവിതത്തിരക്കുകൾക്കിടയിൽ എവിടെയോ മറന്നുപോയ ആ പഴയ സൗഹൃദങ്ങൾ വീണ്ടും തളിർത്തത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു. പ്രണയവും സൗഹൃദവും പങ്കുവെച്ച ഗ്രൂപ്പ്. എല്ലവർക്കും അത് വർഷങ്ങൾക്ക് ശേഷം പഴയ പത്താം ക്ലാസ് ബാച്ചിന്റെ ഒത്തുചേരലായിരുന്നു. എന്നാൽ ആ ഗ്രൂപ്പ്, വിദ്യ എന്ന വീട്ടമ്മയുടെ ജീവിതം ഇല്ലാതാക്കുന്ന കൊടുംചതിയുടെ തുടക്കമായിരുന്നു.
ഈ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ദിവ്യയുടെ ഭർത്താവ് പ്രേംകുമാറും സുനിത എന്ന സ്ത്രീയും വീണ്ടും കണ്ടുമുട്ടുന്നത്. സ്കൂൾ കാലത്ത് പരസ്പരം തുറന്നുപറയാതിരുന്ന പ്രണയം 25 വർഷങ്ങൾക്ക് ശേഷം അവർ മെസ്സേജുകളിലൂടെ അവർ പങ്കുവെച്ചു. അങ്ങനെ ഒരിക്കൽ ഹൈദരാബാദിൽ നഴ്സായിരുന്ന സുനിത തന്റെ ജോലിയും കുടുംബത്തെയും ഉപേക്ഷിച്ച് പ്രേമിനൊപ്പം ജീവിക്കാൻ അവൾ തിരുവനന്തപുരത്തെത്തി.
അവർ വീട്ടുകാരറിയാതെ പേയാട് ഒരു വീട് വാടകയ്ക്കെടുത്ത് ഒന്നിച്ചു താമസം തുടങ്ങി. എന്നാൽ പ്രേംകുമാറിന്റെ ഭാര്യ വിദ്യ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ കാര്യങ്ങൾ വഷളായി. വിദ്യയുമായുള്ള നിരന്തര കലഹങ്ങൾക്കൊടുവിൽ, അവളെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ പ്രേമും കാമുകി സുനിതയും ചേർന്ന് പദ്ധതിയിട്ടു.
2018 സെപ്റ്റംബർ 20. ആയുർവേദ ചികിത്സയ്ക്കെന്ന വ്യാജേന വിദ്യയെ പ്രേംകുമാർ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി. അർദ്ധരാത്രിയോടെ അവർ പേയാട്ടെ വില്ലയിലെത്തി. മദ്യം നൽകി ബോധം കെടുത്തിയ ശേഷം പുലർച്ചെ രണ്ട് മണിയോടെ കഴുത്തിൽ കയർ മുറുക്കി പ്രേംകുമാർ വിദ്യയെ ശ്വാസംമുട്ടിച്ച് കൊന്നു. മരണം ഉറപ്പാക്കാൻ സുനിത താഴെയെത്തി വിദ്യയുടെ ഹൃദയമിടിപ്പ് പരിശോധിച്ചു.
ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാൻ അവർക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും, മുറിക്കാൻ തുടങ്ങിയപ്പോൾ രക്തം വാർന്നത് കണ്ട് ഭയന്ന് അവർ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് കണ്ടത് സിനിമയെ വെല്ലുന്ന നാടകങ്ങളായിരുന്നു. അന്വേഷണം വഴിതിരിച്ചുവിടാൻ വിദ്യയുടെ ഫോൺ നേത്രാവതി എക്സ്പ്രസ്സിലെ കുപ്പത്തൊട്ടിയിൽ പ്രേംകുമാർ ഉപേക്ഷിച്ചു.
സെപ്റ്റംബർ 23-ന് തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി അയാൾ ഉദയംപേരൂർ പോലീസ് സ്റ്റേഷനിലെത്തി. വിദ്യ മുൻപും നാല് തവണ വീട് വിട്ടുപോയിട്ടുണ്ടെന്നും അതിനാൽ കേസ് എടുക്കേണ്ടെന്നും അയാൾ പോലീസിനോട് പറഞ്ഞു. എന്നാൽ പോലീസിന്റെ സംശയം പ്രേമിലേക്ക് നീങ്ങി. ഇതിനിടെ വള്ളിയൂർ പോലീസ് തമിഴ്നാട്ടിലെ ഒരു ഓവർബ്രിഡ്ജിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ വിദ്യയുടെ മൃതദേഹം കണ്ടെത്തി സംസ്കരിച്ചിരുന്നു.
പോലീസിനെ കബളിപ്പിക്കാൻ പ്രേംകുമാർ പല അടവുകളും പയറ്റി. ‘ദൃശ്യം’ സിനിമയിലെ പോലെ മൊബൈൽ ഫോൺ ട്രെയിനിൽ എറിഞ്ഞും മറ്റും അയാൾ അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിച്ചു. എന്നാൽ സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് അവിചാരിതമായി എത്തിയ ഒരു വോയ്‌സ് മെസ്സേജ് എല്ലാ രഹസ്യങ്ങളും പുറത്തെത്തിച്ചു. “എനിക്ക് അവളെ കൊല്ലേണ്ടി വന്നു” എന്ന പ്രേമിന്റെ ഏറ്റുപറച്ചിലായിരുന്നു അത്. ഇതോടെ പോലീസ് അയാളെ കസ്റ്റഡിയിലെടുത്തു.
വിദ്യയുടെ കൊലപാതകത്തിന് ശേഷം സുനിതയുമായി രണ്ടുമാസം പ്രേംകുമാർ ഒന്നിച്ച് ജീവിച്ചു. എന്നാൽ അപ്പോഴേക്കും അവർക്കിടയിലും പ്രശ്നങ്ങൾ തുടങ്ങി. ജാമ്യത്തിലിറങ്ങിയ പ്രേംകുമാർ വീണ്ടും വിവാഹം കഴിച്ചു. പക്ഷേ ക്രൂരത അവിടെയും അവസാനിച്ചില്ല; തന്റെ പുതിയ ഭാര്യയെയും അവളുടെ അമ്മയെയും അയാൾ പിന്നീട് കൊലപ്പെടുത്തി എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നു. ഒരു വാട്സ്ആപ്പ് സന്ദേശത്തിൽ തുടങ്ങിയ പ്രണയം ഒടുവിൽ മൂന്ന് കൊലപാതകങ്ങളിലാണ് അവസാനിച്ചത്.
















