സംസ്ഥാനത്ത് പാചകവാതക വിതരണത്തിൽ നേരിടുന്ന തടസ്സങ്ങൾ നീക്കുന്നതിനായി എൽപിജി ടാങ്കറുകൾക്കും വിതരണക്കാർക്കും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. പാചകവാതക നീക്കം തടയുന്നതും വിതരണക്കാരെ കയ്യേറ്റം ചെയ്യുന്നതും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നടപടിയെന്ന് സിവിൽ സപ്ലൈസ് മന്ത്രി ഛഗൻ ഭുജ്ബൽ അറിയിച്ചു.പാചകവാതക വാഹനങ്ങളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വിതരണക്കാരെ തടയുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. ഗ്രാമീണ മേഖലകളിലെ ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ മണ്ണെണ്ണ വിതരണം ഊർജിതമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പാചകവാതക ക്ഷാമം മുതലെടുത്ത് സിലിണ്ടറുകൾ പൂഴ്ത്തിവെക്കുന്നവർക്കെതിരെ സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ 23 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും 18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിതരണത്തിലെ ക്രമക്കേടുകൾ നിരീക്ഷിക്കാൻ ജില്ലാതലത്തിൽ പ്രത്യേക വിജിലൻസ് സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ വ്യാപിപ്പിച്ചു.
സംസ്ഥാനത്ത് പാചകവാതകത്തിന് നിലവിൽ ക്ഷാമമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ആഭ്യന്തര ഉൽപാദനം പ്രതിദിനം 9000 ടണ്ണിൽ നിന്ന് 11,000 ടണ്ണായി ഉയർത്തിയിട്ടുണ്ട്. എന്നാൽ, ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപ വർധിച്ച് 912 രൂപയായതിൽ സംസ്ഥാനത്തിന് പങ്കില്ലെന്നും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















