സോഷ്യല്‍ മീഡിയയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും താരമായിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സോഷ്യല്‍ മീഡിയാ മാനേജ്‌മെന്റിനു തന്നെ ഒരു പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. തങ്ങളുടെ ആശയങ്ങളും ട്രോളുകളും പ്രചരിപ്പിക്കുന്നത് അത്തരക്കരാണ്. ഇതിന്റെ ഫോളോവേഴ്‌സിനെയും ലൈക്ക് ചെയ്യുന്നവരെയും, ഷെയര്‍ ചെയ്യുന്നവരെയും കമന്റ് ഇടുന്നവരെയും വെച്ചാണ് പാര്‍ട്ടിയുടെ സ്വീകാര്യത മനസ്സിലാക്കുന്നത്. പറയുന്ന കാര്യത്തിലോ ചെയ്യുന്ന ട്രോളിലോ അല്‍പ്പമെങ്കിലും കാര്യമുണ്ടോ എന്നും തിരിച്ചറിയാനാകും. കഴിഞ്ഞ ദിവസം ഒരു എഐ സാങ്കേതിക വിദ്യയില്‍ ഒരു ട്രോളിറഹ്ങിയിരുന്നു. തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ളതാണ്. മുഖ്യമന്ത്രി പദം ആര്‍ക്കായിരിക്കും എന്നതാണ് അതിന്റെ രത്‌ന ചുരുക്കം.
കോണ്‍ഗ്രസിലെയും കമ്യൂണിസ്റ്റിലെയും നേതാക്കളാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. എ.ഐ ആണെങ്കിലും അഭിനയിച്ചിരിക്കുന്നവരുടെ തലയും ഉടലുമെല്ലാം അതാത് ആലുകളുടേതായി ചിത്രീകരിച്ചിരിക്കുന്നതു കൊണ്ട് പേരുകള്‍ പറയാനാകുന്നതാണ്. പിണറായി വിജയന്‍, വി.ഡി. സതീശന്‍, കെ. സുധാകരന്‍, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ എന്നിവരാണ് അഭിനേതാക്കളായുള്ളത്. ഇ്#ഹരിഹര്‍ നഗര്‍ സിനിമയുടെ ഒരു ഭാഗമാണ് ഇതിനുവേണ്ടി എടുത്തിരിക്കുന്നത്. ‘ഏകാന്തചന്ദ്രികേ’ എന്ന പാട്ട് മുകേഷും, ഹരിശ്രീ അശോകനും, ജഗദീഷും, സിദ്ദിഖും പാടുന്ന അതേ സന്ദര്‍ഭത്തെ വെച്ച് വി.ഡി. സതീശന്‍ മൗത്ത് ഓര്‍ഗണ്‍ വെച്ച് ഇത് പാടുന്നു. ഇതു കേട്ട് കെ.സി വേണുഗോപാലും, രമേശ് ചെന്നിത്തലയും കെ. സുധാകരനും പാടുന്നു. സിനിമയില്‍ താരങ്ങള്‍ ഒരു പെണ്ണിനെ നോക്കിയാണ് പാടുന്നതെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ അത് മുഖ്യമന്ത്രി കസേരയെ നോക്കിയാണെന്നു മാത്രം.
പാട്ടെല്ലാം കഴിഞ്ഞ് എല്ലാ കോണ്‍ഗ്രസുകാരും സീറ്റിലേക്കു നോക്കുമ്പോള്‍ പിണറായി വിജയന്‍ കസേരയുടെ അടുത്തു നില്‍ക്കുന്നു. ഇതോടെ വീഡിയോ അവസാനിക്കുകയാണ്. അതായത്, മുഖ്യമന്ത്രി കസേരയില്‍ കണ്ണുവെച്ചവരും, കസേര സ്വപ്‌നം കണ്ടവരും, കസേരയില്‍ നോട്ടമിട്ടവര്‍ക്കും അതു കിട്ടില്ല എന്നാണ്. ഈ വീഡിയോക്ക് നല്ല പ്രചാരമാണ് കിട്ടിയിരിക്കുന്നത്. മൂന്നാം ടേമിലേക്ക് പിണറായി വിജയനും സംഘവും എത്തുമെന്നതിന്റെ മുന്നറിയിപ്പു കൂടിയാണിത്. മാത്രമല്ല, ഒന്നില്‍ കൂടുതല്‍ പേര്‍ മുഖ്യമന്ത്രി കസേരയക്കു വേണ്ടി കടിപിടി കൂടുന്നതും അത് നഷ്ടപ്പെടുന്നതും കൂടി വീഡിയോ പറയുന്നുണ്ട്. കോണ്‍ഗ്രസിന്റെ പ്രധാന പ്രശ്‌നം തന്നെ ഇതാണെന്നാണ് കാണിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്നതല്ല, അതിനു മുമ്പ് ആരായിരിക്കണം മുഖ്യമന്ത്രി എന്നതാണ് പ്രശ്‌നം.
അതിനേക്കാള്‍ പാര്‍ട്ടി ഒന്നാകെ തോറ്റാല്‍ ആര്‍ക്കും വിഷയമില്ലല്ലോ എന്ന ലൈനിലാണ് ഓരോ നേതാക്കളും. എല്ലാവര്‍ക്കും മത്സരിക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ടു തന്നെ പാര്‍ട്ടി തീരുമാനം വരുന്നതിനു മുമ്പേ പ്രചാരണം തുടങ്ങാന്‍ ഒരു മടിയുമില്ലാത്തവരായി കോണ്‍ഗ്രസുകാര്‍ മാറിക്കഴിഞ്ഞു. ഇനി പാര്‍ട്ടി സീറ്റു തന്നില്ലെങ്കില്‍ സ്വതന്ത്രനായിട്ടോ, വിമതനായിട്ടോ പാര്‍ട്ടി ചാടിയോ ഒക്കെ മത്സരിക്കാനാണ് ഓരോ നേതാക്കളുടെയും മനസ്സിലിരിപ്പ്. ഇതിനിടയിലാണ് മുതിര്‍ന്ന നേതാക്കളുടെ മന്‌സിലിരിപ്പ് പുറത്തു ചാടുന്നത്. കെ.സി വേണുഗോപാലിന്റെ കണ്ണ് മുഖ്യമന്ത്രി കസേരയില്‍ പതിഞ്ഞിട്ട് നാളേറെയായി. ഉമ്മന്‍ചാണ്ടി മരിച്ചതിനു പിന്നാലെ എല്ലാവരുടെയും ചിന്ത മുഖ്യമന്ത്രി ആകണമെന്നു തന്നെയാണ്.
ഉമ്മന്‍ ചാണ്ടിയായിരുന്നു കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി തട്ടിലേക്കുള്ള പ്രധാന നേതാവ്. അതിനു മുമ്പ് എ.കെ. ആന്റണിയും അതിനും മുമ്പ് കെ. കരുണാകരനുമായിരുന്നു. എന്നാല്‍, കരുണാകരന്‍ മരിച്ചു ഉമ്മന്‍ചാണ്ടിയും മരിച്ചു. ഉള്ള നേതാവിന് ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് സജീവ രാഷ്ട്രീയത്തില്‍ ഇല്ല. അപ്പോള്‍ അടുത്തയാള്‍ ആരാണ് എന്നതാണ് പ്രസ്‌നം. സ്വാഭാവികമായും രമേശ് ചെന്നിത്തലയ്ക്കാണ് സാധ്യതയെങ്കിലും ചെന്നിത്തലയെ വെട്ടി വി.ഡി സതീശന്റെ പാര്‍ലമെന്ററി ഉയര്‍ച്ച സമ്മതിക്കാതെ വയ്യ.
മാറിയ കാലത്ത് യുവത്വം നയിക്കട്ടെ എന്ന് ഹൈക്കമാന്റ് തീരുമാനിച്ചാല്‍ വി.ഡി സതീശന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. എന്നാല്‍, കേരളത്തിലെ തര്‍ക്കം പരിഹരിക്കാന്‍ ബദല്‍ നീക്കം ഹൈക്കമാന്റ് നടത്തിയാല്‍ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കും. കെ. സുധാകരന്റെ വഴി അടഞ്ഞു കഴിഞ്ഞു. എംപി. ആയിത്തന്നെ ഇരിക്കണമെന്നു കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇനിയുള്ളത് അടുത്ത തെരഞ്ഞെടുപ്പു വരെ കാത്തിരിക്കുക എന്നതാണ്. ഇതിനെല്ലാം കരിനിഴല്‍ വീഴ്ത്തുന്നതാണ് പിണറായി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് തന്ത്രം. അത് വിജയിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം നിയമസഭയിലെ ട്രഷറി ബെഞ്ച് സ്വപ്‌നം കണ്ട് വീണ്ടും അഞ്ചു കൊല്ലം പ്രതിപക്ഷത്തിരിക്കും.
















