പ്രണയം വിവാഹപന്തൽ വരെ മാത്രം നീളുന്ന ഒരു വെറും തമാശയായി മാറുന്ന കാഴ്ചയാണ് നാം ഇന്ന് ചുറ്റും കാണുന്നത്. വിവാഹത്തിന് മുൻപ് സ്നേഹത്തിന്റെ പേരിൽ ജീവൻ നൽകുമെന്ന് പറഞ്ഞവർ തന്നെ, വിവാഹശേഷം സ്ത്രീധനത്തിന്റെയും ലഹരിയുടെയും പേരിൽ പങ്കാളിയുടെ ജീവനെടുക്കുന്ന ഭീകരാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു. പണ്ട് പ്രണയം നിരസിക്കുന്നതിന്റെ പേരിലായിരുന്നു കൊലപാതകങ്ങളെങ്കിൽ, ഇന്ന് പ്രണയിച്ചു വിവാഹം കഴിച്ച സ്വന്തം വീടിന്റെ നാലുചുവരുകൾക്കുള്ളിൽ പോലും സ്ത്രീകൾക്ക് രക്ഷയില്ലാതായിരിക്കുന്നു.
വിദ്യഭ്യാസമുണ്ടെങ്കിലും വിവേകമില്ലാത്ത ഒരു സമൂഹത്തിന്റെ ക്രൂരമായ മുഖമാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും പുറത്തുവരുന്നത്. പ്രണയിച്ചു വിവാഹിതരായി വെറും നാലു മാസങ്ങൾക്കുള്ളിൽ, സ്ത്രീധനത്തിന്റെ പേരിൽ പ്രിയതമന്റെ കൈകളാൽ കൊല്ലപ്പെടേണ്ടി വന്ന കാജൽ എന്ന യുവതിയുടെ കഥ കേവലം ഒരു വാർത്തയല്ല; മറിച്ച് പ്രണയമെന്ന വികാരത്തിന്മേൽ വിശ്വാസം നഷ്ടപ്പെടുന്ന ഒരു തലമുറയുടെ ആകുലതയാണ്. ഒരു സിറിഞ്ച് മുനയിൽ സ്വന്തം ജീവിതം തളർന്നു വീഴുമ്പോൾ അവൾ സ്വപ്നം കണ്ട ആ പ്രണയം തന്നെയായിരുന്നു അവൾക്ക് മരണക്കെണിയായത്.
ഹരിയാനയിലെ ഗുരുഗ്രാം. അവിടെയായിരുന്നു കാജലും അരുൺ ശർമ്മയും ജീവിച്ചിരുന്നത്. കാജൽ ഒരു നഴ്സും അരുൺ അതേ നഴ്സിംഗ് ഹോമിൽ റേഡിയോളജിസ്റ്റായും ജോലി ചെയ്തിരുന്നവർ ആണ്. മണിക്കൂറുകളോളം ഒന്നിച്ചു ജോലി ചെയ്ത ആ ഇടനാഴികളിലാണ് അവർക്കിടയിൽ സൗഹൃദം പൂക്കുകയും പിന്നീട് അത് പ്രണയമായി മാറുകയും ചെയ്തു.
നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ നവംബറിലായിരുന്നു എല്ലാവരുടെയും അനുഗ്രഹത്തോടെയുള്ള ഇരുവരുടെയും വിവാഹം. എന്നാൽ ആ സന്തോഷത്തിന് നൂറു ദിവസത്തെ ആയുസ്സ് പോലും ഉണ്ടായിരുന്നില്ല. വിവാഹത്തിന് ശേഷം അരുണിന്റെ സ്വഭാവം പാടേ മാറി. ലഹരിക്ക് അടിമയായിരുന്നു അരുൺ. ലഹരി മൂക്കുമ്പോൾ അയാൾ കാജലിനെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. ഇതിനെല്ലാം പുറമെ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും ആ വീട്ടിൽ പതിവായി. താൻ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് കാജൽ തന്റെ ബന്ധുക്കളോട് പലപ്പോഴും സങ്കടപ്പെട്ടിരുന്നു.
ഹോളി ആഘോഷങ്ങൾക്കായി മാർച്ച് നാലാം തീയതിയോടെയാണ് ഇരുവരും കാജലിന്റെ വീട്ടിലെത്തുന്നത്. ഗാസിയാബാദിലെ ബഹ്താ ഹാജിപൂർ സ്വദേശിയായ അരുൺ, മാർച്ച് പതിനേഴാം തീയതി രാത്രി മദ്യലഹരിയിലാണ് വീട്ടിലെത്തിയത്. അന്ന് രാത്രിയും അവർക്കിടയിൽ വലിയ തർക്കമുണ്ടായി. കാജലിനെ അയാൾ ക്രൂരമായി മർദ്ദിച്ചു.
പിറ്റേന്ന് രാവിലെ, “നമുക്ക് കുറച്ച് സംസാരിക്കാനുണ്ട്” എന്ന് പറഞ്ഞ് അരുൺ കാജലിനെ വീടിന്റെ താഴത്തെ നിലയിലേക്ക് വിളിച്ചുകൊണ്ടുപോയി. ആ വിളി മരണത്തിലേക്കാണെന്ന് ആരും കരുതിയില്ല. ഏതാനും മിനിറ്റുകൾക്ക് ശേഷം വീട്ടുകാർ കണ്ടത് മൂക്കിലൂടെ ചോരയൊലിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന കാജലിനെയാണ്. പരിഭ്രാന്തരായ ബന്ധുക്കൾ അവളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല.
മരണത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിൽ ബാത്ത്റൂമിൽ നിന്നും കണ്ടെടുത്ത ഒരു സിറിഞ്ച് നിർണ്ണായകമായി. ഈ വിവരം കാജലിന്റെ വീട്ടുകാർ പോലീസിനെ അറിയിച്ചു. തുടർന്ന് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആദ്യമൊക്കെ ഒഴിഞ്ഞുമാറിയെങ്കിലും പോലീസിന്റെ ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു. സിറിഞ്ചിൽ വിഷം നിറച്ച് കാജലിന്റെ ശരീരത്തിൽ കുത്തിവെച്ചാണ് താൻ കൊലപ്പെടുത്തിയതെന്ന് അയാൾ വെളിപ്പെടുത്തി. ലഹരിക്ക് പണമില്ലാത്തതും സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കവുമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തി.
മൂന്ന് മാസത്തെ പ്രണയവും ദാമ്പത്യവും ഒരു സിറിഞ്ച് മുനയിൽ അവസാനിച്ചപ്പോൾ, ഒരു കുടുംബത്തിന് നഷ്ടമായത് അവരുടെ പ്രിയപ്പെട്ട മകളെയാണ്. അരുൺ ശർമ്മ ഇപ്പോൾ പോലീസ് പിടിയിലാണ്. ലഹരിയും സ്ത്രീധനത്തോടുള്ള ആർത്തിയും ഒരു പ്രെണയത്തെ നശിപ്പിച്ച സംഭവമായിരുന്നു അവിടെ സംഭവിച്ചത്.
















