2027-28ലെ ബജറ്റ് അവതരിപ്പിക്കുന്നത്, രമേശ് ചെന്നിത്തലയുടെ സര്‍ക്കാരിലെ ധനമന്ത്രി വി.ഡി. സതീശന്‍ ആയിരിക്കുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ കാതലായ ചോദ്യം. ചെന്നിത്തലയാണ് പാര്‍ട്ടിയില്‍ സീനിയര്‍ നേതാവെന്നതില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസ്സിലെ തമുതിര്‍ന്ന നേതാവെന്ന രീതിയില്‍ മുഖ്യമന്ത്രി കസേരയുടെ ഉടയോന്‍ ചെന്നിത്തലയാകുമ്പോള്‍ ഖജനാവുകാക്കാന്‍ വി.ഡി. സതീശന്‍ തന്നെയാകും തൊട്ടടുത്തുണ്ടാവുക. അല്ലെങ്കില്‍ ആഭ്യന്തര വകുപ്പിനു വേണ്ടിയുള്ള തന്ത്രപരമായ നീക്കമാകും നടത്തുന്നത്. ഇത് ഉറപ്പിക്കുമ്പോള്‍ ഇടതുപാളയത്തിലെ ഒരു പ്രധാന ചോദ്യം ഇതായിരിക്കും. രണ്ടു ടേം ട്രഷറി ബെഞ്ചിലിരുന്ന് സര്‍ക്കാരിനെ നയിച്ച പിണറായി വിജയന്റെ റോളെന്തായിരിക്കും.
ജയിച്ചാലും പാര്‍ട്ടി തോറ്റു പോയാല്‍ പ്രതിപക്ഷ നേതാവായി ഇരിക്കുമോ അതോ, വെറും നിയമസഭാ സാമാജികനായി ഇരിക്കുമോ എന്നതാണ് ചോദ്യം. ചെന്നിത്തല മുഖ്യമന്ത്രി ആയയിരിക്കുന്ന സഭയില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുമോ എന്നത് കൗതുകം നിറഞ്ഞ കാര്യം തന്നെയാണ്. തെരഞ്ഞെടുപ്പു കഴിയുന്നതു വരെ ഇരു മുന്നണികള്‍ക്കും ശുഭ പ്രതീക്ഷിയാണുള്ളത്. എന്നാല്‍, രണ്ടു ടേം കഴിഞ്ഞ ഇടതുപക്ഷത്തെ വീണ്ടും. അധികാരത്തിലെത്തിച്ച് പശ്ചിമ ബംഗാളിന്റെ പിന്‍ഗാമിയാകാന്‍ കേരളം തയ്യാറാകുമോ. രണ്ടാം ടേം കഴിഞ്ഞപ്പോള്‍ തന്നെ അധികാരത്തിന്റെയും ഏകാധിപത്യത്തിന്റെയും ഒരു സ്വരം ഇടതു കോട്ടകളില്‍ നിന്നുയര്‍ന്നിട്ടുണ്ട്.
തിരുവായ്‌ക്കെതിര്‍വാക്കില്ല എന്നതു പോലെ പിണറായി വിജയനില്‍ നിന്നും ജനകീയ ജനാധിപത്യ രാജ്യത്തെ നേതാവാണോ അതോ ഏകാധിപതികളുടെ നാട്ടിലെ നേതാവാണോ എന്ന സംശയം ഉയര്‍ത്തുന്ന തരത്തിലുള്ള ഇടപെടുകള്‍ ഉണ്ടായിട്ടുണ്ടെന്ന തര്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെങ്കില്‍, അവിടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ ജനങ്ങള്‍ക്കു വേണ്ടി ആയിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ, ജനങ്ങളെ വിരട്ടിയും ഭയപ്പെടുത്തിയും, ഇവിടെ ഒരു പാര്‍ട്ടി മതി എന്ന നിലയില്‍ പ്രവര്‍ത്തിച്ചും പോയാല്‍ ജനവിധി വിപരീതമാവുകയേ ഉള്ളൂ എന്നതില്‍ തര്‍ക്കമില്ല. ഇത് മുന്നില്‍കണ്ടാണ് ഏപ്രില്‍ 9ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും മുന്‍ മന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍ ഉറപ്പിച്ചു പറഞ്ഞത്.
തിരുവല്ലയില്‍ നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ ചെന്നിത്തലയുടെ സാന്നിധ്യത്തിലാണ് മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ കുര്യന്‍ ഇക്കാര്യം പറഞ്ഞത്. മുന്നണി തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും ചെന്നിത്തല സര്‍ക്കാരിനെ നയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘ഏപ്രില്‍ 9ന് ഞങ്ങള്‍ വിജയിക്കും. ഇപ്പോള്‍ ഇവിടെ ഇരിക്കുന്ന രമേശ് മുഖ്യമന്ത്രിയാകും. എനിക്ക് സംശയമില്ല… പക്ഷേ, പാര്‍ട്ടി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് രമേശ് ഉറച്ചുനില്‍ക്കുന്നു,’ കുര്യന്‍ പറഞ്ഞു. യു.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയെ പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇതിനകം വ്യക്തമാക്കിയതിനാല്‍ ഈ പ്രസ്താവനയ്ക്ക് പ്രാധാന്യമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ദ്ധന്യദശയില്‍ നില്‍ക്കെ, യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരാന്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട്ടെത്തും. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കൂറ്റന്‍ പ്രചാരണ റാലിയിലും പൊതുസമ്മേളനത്തിലും അദ്ദേഹം പ്രസംഗിക്കും. യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും പ്രമുഖ നേതാക്കളും സ്ഥാനാര്‍ത്ഥികളും രാഹുല്‍ ഗാന്ധിക്കൊപ്പം വേദിയില്‍ അണിനിരക്കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കെപിസിസി ചില പ്രത്യേക ‘സര്‍പ്രൈസുകള്‍’ ഒരുക്കിയിട്ടുണ്ടെന്നാണ് സൂചനകള്‍.
പൊതുസമ്മേളനത്തിന് ശേഷം നടക്കുന്ന നേതൃയോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ക്ഷേമം, തൊഴില്‍, ഭരണപരിഷ്‌കാരങ്ങള്‍ എന്നിവയില്‍ യുഡിഎഫ് നല്‍കുന്ന ഉറപ്പുകള്‍ ഉള്‍പ്പെടുത്തിയ ‘ഗ്യാരണ്ടി കാര്‍ഡ്’ രാഹുല്‍ ഗാന്ധി ഈ റാലിയില്‍ അവതരിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വരും ദിവസങ്ങളില്‍ പ്രിയങ്ക ഗാന്ധി എംപി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും കേരളത്തില്‍ വിവിധയിടങ്ങളില്‍ പ്രചാരണത്തിന് എത്തും.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് പാലക്കാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലാണ് പര്യടനം നടത്തുന്നത്. രാവിലെ 9 മണിക്ക് ഒറ്റപ്പാലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കോങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് കണ്‍വെന്‍ഷനിലും അദ്ദേഹം മുഖ്യാതിഥിയാകും. പ്രമുഖ നേതാക്കളുടെ സന്ദര്‍ശനത്തോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഗോദ വരും ദിവസങ്ങളില്‍ കൂടുതല്‍ സജീവമാകും.
അതേസമയം, എല്‍ഡിഎഫ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തും. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ ആദ്യ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, പാലാ എന്നിവിടങ്ങളിലും മുഖ്യമന്ത്രിയുടെ പൊതുസമ്മേളനങ്ങള്‍ നടക്കും. വികസനത്തുടര്‍ച്ചയും ഭരണനേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫ് വോട്ട് തേടുന്നത്.
എന്നാല്‍, ബി.ജെപിയാകട്ടെ, കാടിളക്കിയുള്ള പ്രചാരണമാണ് നടത്തുന്നത്. ദേശീയ നേതൃത്വങ്ങളെയെല്ലാം കേരളത്തില്‍ എത്തിക്കാനുള്ള നീക്കമുണ്ട്. പക്ഷെ, സ്ഥാനാര്‍ത്ഥികളില്‍ ചിലതൊക്കെ വെറുതേ നിര്‍ത്തിയതു പോലെ തോന്നിയിട്ടുണ്ട്. മാനദണ്ഡം എന്താണെന്നു പോലും നോക്കാതെയുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണെന്ന് തോന്നുന്ന തരത്തിലാണ് ഇത്. അപ്പോഴും ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ എങ്ങനെയാണ് ബി.ജെ.പി സ്വാധീനിക്കാന്‍ പോകുന്നതെന്ന ആശങ്ക ഇടകു വലത് പാര്‍ട്ടികള്‍ക്കുണ്ട്. അത് മറച്ചു വെയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പക്ഷെ, ബി.ജെ.പി വലിയൊരു മാറ്റം കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കാന്‍ ഷ്രമിക്കുകയാണ്. അത് വിജയിക്കുമോ എന്നത് കണ്ടറിയണം. കഴിഞ്ഞ തെരഞ്ഞെടുപ്പും, വോട്ടിംഗ് ശതമാനവും ഇത്തവണത്തെ വിജയത്തെ സ്വാധീനിച്ചാല്‍, ഇടതു വലതു പാര്‍ട്ടികളില്‍ ആര് ഭരിക്കണണെന്ന് ബി.ജെ.പി തീരുമാനിക്കും.
















