നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂട് കൂടുമ്പോള്‍ ഭരണ പ്രതിപക്ഷ എന്‍.ഡി.എ മുന്നണികള്‍ തമ്മിലുള്ള പ്രചാരണ യുദ്ധം വ്യക്തിഹത്യയും കടന്ന് രാഷ്ട്രീയ വെല്ലുവിളികളും താണ്ടി വോട്ടു ഡീല്‍വരെ എത്തി നില്‍ക്കുകയാണ്. ഇടതുപക്ഷത്തിന്റെ താരം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ. അദ്ദേഹത്തിനപ്പുറം മറ്റൊരാള്‍ക്കും ഒന്നും പറയാനില്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍ എല്‍.ഡി.എഫിനുള്ളത്. പിണറായി വിജയന്‍ എന്തു പറയുന്നോ അതിന്റെ ചുവടുപിടിച്ചല്ലാതെ ഇടതു മുന്നണിയിലെ ഘടകകക്ഷികള്‍ക്കോ, സി.പി.എമ്മിലെ പോളീറ്റ്ബ്യൂറോയ്‌ക്കോ മറ്റൊന്നും പറയാനില്ല. അല്‍പ്പമെങ്കിലും നാവനക്കുന്നത്, പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗമായ എം. സ്വരാജ് മാത്രമാണ്.
അതും സ്റ്റാര്‍ ക്യാമ്പെയ്‌നറായ പിണറായി വിജയന്‍ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടാണ്. കാരണം, തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച് എല്ലാ ദിവസവും നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വികസനത്തെയും, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് സംസാരിക്കുമ്പോള്‍ ഇടതു നിലപാടും, പ്രതിപക്ഷ പാര്‍ട്ടികളുടെ അവസ്ഥയും പറയുന്നത് സ്വരാജാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിക്കോ മറ്റു നേതാക്കള്‍ക്കോ, എന്തിന്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബിക്കു പോലും ഇവിടെ റോളില്ലാതായിരിക്കുന്നു. മറ്റുള്ളവര്‍ സംസാരിച്ചാല്‍, അബദ്ധം പിണയുമെന്നതിനാലാണ് വളരെ ശ്രദ്ധയോടെ പിണറായിയും സ്വരാജും മാത്രം വാര്‍ത്താ സമ്മേളംന നടത്തിപ്പോകുന്നതെന്ന് വ്യക്തം.
ഇതിനിടയിലാണ് വികസനത്തിന്റെ പേരില്‍ സംവാദം ആകാമെന്ന് പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രിക്ക് വെല്ലുവിളിക്കേണ്ടി വന്നത്. ഈ സംവാദ വെല്ലിവിളി വി.ഡി. സതീശന്‍ ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഇടതു വലതു സൈബര്‍ ഇടങ്ങളില്‍ സംവാദത്തെ കുറിച്ചുള്ള ഗുണദോഷ സംമ്മിശ്ര ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍, ഇത്തരമൊരു തുറന്ന സംവാദം ഒരിക്കലും സംഭവിക്കില്ലെന്ന് ഇടതിനും വലതിനും അറിയാം. അതുകൊണ്ടു തന്നെ സംവാദ പൊല്ലാപ്പില്‍ പിടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കുറച്ചു ദിവസങ്ങള്‍ മുന്നോട്ടു കൊണ്ടു പോവുകയെന്നതാണ് സ്ട്രാറ്റജി. ഇത് മനസ്സിലാക്കിയ എന്‍.ഡി.എ നിശബ്ദം വോട്ടു പിടുത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് പറയാതെ വയ്യ. മാധ്യമങ്ങളില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളോ അവരുടെ നിലപാടുകളോ അധികം വരുന്നില്ല എന്നതു തന്നെ ഇതിന്റെ ഉദാഹരണമാണ്.
ദേശീയ നേതൃത്വവും പ്രധാനമന്ത്രിയും കേരളത്തിലിറങ്ങി വോട്ടു പിടിക്കുന്നതു പോലും വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ വേണ്ടിയല്ലെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ഒന്നില്‍ കൂടുതല്‍ സീറ്റ് പ്രതീക്ഷയിലാണ് ബി.ജെ.പി. നേമത്ത് എസ്.ഡി.പി.ഐയുടെ വോട്ട് ഇടതുപക്ഷസ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി ഉറപ്പിച്ചതാണ് പുതിയ പ്രശ്‌നത്തിന് കാരണമായിരിക്കുന്നത്. ഇന്നലെ ഈ വിഷയം മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ ചോദിച്ചെങ്കിലും മറുപടി പറയാന്‍ നില്‍ക്കാതെ പോയത്, മാധ്യമ പ്രവര്‍ത്തകരെ ചൊടിപ്പിച്ചു. മുഖ്യമന്ത്രിയും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ നേര്‍ക്കുനേര്‍ വെല്ലുവിളിയും കൂട്ട സംവാദങ്ങളും നടന്നു. ഇത്് ഇടതു ക്യാമ്പിന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തെ ഇന്നലെ വല്ലാതെ ബാധിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരെ രാഷ്ട്രീയ ചേരി തിരിവിലൂടെ കണ്ടു തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ സ്പഷ്ടമാക്കിയാണ് വാര്‍ത്താ സമ്മേളനം അവസാനിച്ചത്.
മാധ്യമങ്ങള്‍ ഇടതുരാഷ്ട്രീയത്തെ വല്ലാതെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന പ്രതീതി ഉണ്ടാക്കുന്നുവെന്നതാണ് മറ്റൊരു വാദം. അതുകൊണ്ടു തന്നെ പ്രതിപക്ഷ നേതാവിന് കൂട്ട് മാധ്യമങ്ങളാണെന്ന മുന്‍വിധി മുഖ്യമന്ത്രിക്കുണ്ട്. എന്നാല്‍, ഇടതു മുഖപത്രവും ചാനലും തങ്ങളെ സഹായിക്കുമെന്നതിനാല്‍ വാര്‍ത്താ സമ്മനേളനത്തില്‍ അവരുടെ ചോദ്യങ്ങളെ മാത്രമേ മുഖ്യമന്ത്രി മുഖവിലയ്‌ക്കെടുക്കൂ. ഇതാണ് മറ്റു മാധ്യമങ്ങളെ പ്രകോപിപ്പിച്ചത്. തെരഞ്ഞെടുപ്പിന്റെ കാലത്ത് നേതാക്കളില്‍ നിന്നുണ്ടാകുന്ന ചെറിയ പിഴവു പോലും വോട്ടിനെ സ്വാധീനിക്കുമെന്നതാണ് ഇതിന്റെ സ്ട്രാറ്റജി. ജനങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്ന ഘട്ടം കൂടിയാണിത്.
എന്നാല്‍, മുഖ്യമന്ത്രിക്ക് അമിത ആത്മവിശ്വാസമാണുള്ളത്. അതുകൊണ്ടു തന്നെയാണ് പ്രായം പാര്‍ട്ടിയില്‍ പ്രശ്‌നമായിരുന്നിട്ടും പിണറായി ഇല്ലാതെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പാര്‍ട്ടി തയ്യാറാകാതിരുന്നത്. പിണറായി ഇല്ലാതെ പാര്‍ട്ടി ഇല്ല എന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നു വ്യക്തം. അതിനുദാഹരണമാണ് പഴയ അതേ പാനല്‍ തന്നെ വീണ്ടും മത്സരിച്ചിരിക്കുന്നത്. അന്ന് തോറ്റവര്‍ വീണ്ടും മത്സരിച്ചില്ല, പക്ഷെ, ചിലയിടങ്ങളില്‍ പുതിയ ആള്‍ക്കാരെ പകരം നിയോഗിച്ചു എന്നുമാത്രം. ജി.സുധാകരന് പാര്‍ട്ടിയില്‍ പ്രായം പ്രശ്‌നമായപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് അത് പ്രശ്‌നമേ അല്ലാതായി. അങ്ങനെ അമ്പലപ്പുഴയില്‍ ജി. സുധാകരന്‍ കോണ്‍ഗ്രസ് സ്വതന്ത്രനായി.
ഇത് തിരിച്ചടിയാകുമോ എന്ന് പാര്‍ട്ടി ഭപ്പെടുന്നുണ്ട്. എന്നാല്‍, സുധാകരന്‍ ജയിക്കുന്നതോ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുന്നതോ അല്ല പ്രശ്‌നം. പിണറായി വിജയിക്കുകയും അദികാരം വീണ്ടും കിട്ടുകയും വേണമെന്നതാണ് പ്രധാനം. കാരണം, പിണറായി വിജയന് ചരിത്രത്തില്‍ ഇടം നേടിക്കൊടുക്കാനുള്ള എല്ലാ ശ്രമവും നടക്കുന്നു എന്നുവേണം കരുതാന്‍. പാര്‍ട്ടിയുടെ കേഡറിസം എന്നത് ഏകാധിപത്യത്തിന്റെ മറ്റൊരു രൂപം കൂടിയാണെന്ന് പറയാതെ വയ്യ. അതാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ കേരളത്തിന്റെ വരുതിയിലാക്കുകയും, കേരളത്തെ പിണറായിയുടെ വരുതിയിലാക്കുകയും ചെയ്തിരിക്കുന്നു എന്നര്‍ത്ഥം.
ഇതുവെച്ചു കൊണ്ടാണ് കഴിഞ്ഞ പത്തു വര്‍ഷവും പിണറായി വിജയനും പാര്‍ട്ടിയുടെ സര്‍ക്കാരും മുന്നോട്ടുപോയത്. ഇതിനിടയില്‍ പാര്‍ട്ടിയെയും പിണറായിയെയും നേരേയാക്കാന്‍ വി.എസ്. ശ്രമിച്ചെങ്കിലും പാര്‍ട്ടിക്കു പുറത്താകുമോയെന്നു വരെ ശങ്കിച്ച അവസ്ഥയുണ്ടായി. അവിടെ നിന്നൊക്കെ വി.എസ്. രക്ഷപ്പെട്ട് ചെങ്കൊടി പുതച്ചു തന്നെ കാലയവനികയില്‍ മാഞ്ഞു. അപ്പോോള്‍ കൂടുതല്‍ ശക്തനായത് പിണറായി വിജയനാണ്. ഇനിയൊരാള്‍ ഉയര്‍ന്നു വരണമെങ്കില്‍ അത് എം. സ്വരാജ് മാത്രമേയുള്ളൂ. അതുണ്ടാകുമെന്നതിന്റെ സ്പഷ്ടമായ ഉദാഹരണങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.
















