നടി ഭാനുപ്രിയയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും നിലവിലെ അവസ്ഥയെക്കുറിച്ചും വെളിപ്പെടുത്തലുകളുമായി സഹോദരിയും നടിയുമായ ശാന്തിപ്രിയ. ഭാനുപ്രിയയുടെ അവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില മോശം പരാമർശങ്ങൾക്കെതിരെയും സിനിമാ മേഖലയിലെ ചില പ്രവണതകൾക്കെതിരെയും ശാന്തിപ്രിയ ശക്തമായി പ്രതികരിച്ചു.
‘‘കുറച്ചു നാളായി അവരുടെ മനസ്സ് വല്ലാതെ വേദനിച്ചിരുന്നു. ചില സിനിമകൾ ചെയ്യാൻ അവരെ സമീപിച്ചെങ്കിലും ചിത്രീകരണ സമയത്ത് കഥാപാത്രങ്ങളിൽ വരുത്തിയ മാറ്റങ്ങൾ അവരെ വിഷമിപ്പിച്ചു. വലിയ സിനിമകളായിരുന്നു അവ. പക്ഷേ, ആദ്യം സമ്മതിച്ച കഥയായിരുന്നില്ല സെറ്റിലെത്തിയപ്പോൾ കണ്ടത്. ഏകദേശം 280-ഓളം സിനിമകൾ പൂർത്തിയാക്കിയ, ഇത്രയേറെ അവാർഡുകൾ നേടിയ ഒരാളോട് കാണിക്കേണ്ട മര്യാദയായിരുന്നില്ല അത്. അവരെ അത്തരമൊരു സാഹചര്യത്തിൽ കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.
ഭർത്താവ് മരിച്ച ശേഷം ചേച്ചി കുറച്ച് നാൾ ഡിപ്രഷനിലായിരുന്നു. ചേച്ചി അങ്ങനെ എവിടെയും പോകാറില്ല. 80സ് റീയൂണിയന് പക്ഷേ ചേച്ചിയെ ഇതുവരെയും ആരും ക്ഷണിച്ചിട്ടില്ല. ഇതെക്കുറിച്ച് മിണ്ടരുതെന്ന് ചേച്ചി എന്നോടു പറയും, പക്ഷേ ഞാൻ തുറന്നു പറയും. ചേച്ചിയുടെ നമ്പർ അറിയാത്തതോ കോണ്ടാക്ട് ഇല്ലാത്തതോ ആണ് കാരണമെങ്കിൽ എന്നെയോ ചേട്ടനെയോ വിളിക്കാമല്ലോ, ചേട്ടനെ ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാവുന്താണ്.
ഇനി ചേച്ചി സിനിമ ചെയ്യില്ല. പക്ഷേ ഞാൻ അഭിനയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ‘ബാഡ് ഗേൾ’ സിനിമയിൽ എനിക്കു വേണ്ടി ഡബ്ബ് ചെയ്തത് ചേച്ചിയായിരുന്നു. ചേച്ചിയുടെ മനോനിലയിൽ യാതൊരു തകരാറുമില്ല. സോഷ്യൽമീഡിയയിൽ വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യുന്നവരോട് ഒരഭ്യർഥന മാത്രം, ദയവ് ചെയ്ത് ചേച്ചിയെക്കുറിച്ച് ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.
യൂട്യൂബിൽ അനാവശ്യമായി ആരൊക്കെയോ ചേച്ചിയെക്കുറിച്ച് ഒന്നുമറിയാതെ സംസാരിക്കും. അത് തെറ്റാണ്. വേണമെങ്കിൽ നടപടിയെടുക്കാം. പക്ഷേ അതിന്റെ ആവശ്യമില്ല. ചേച്ചിക്ക് വേറെ വീടുണ്ട്, മകൾ ലണ്ടനിലാണ് പഠിക്കുന്നത്. ഇടയ്ക്ക് അങ്ങോട്ടു പോകും. മറ്റു സമയങ്ങളിെല്ലാം ഞങ്ങൾക്കൊപ്പമാണ്.’’– ശാന്തിപ്രിയയുടെ വാക്കുകൾ.
മംഗ ഭാമ എന്ന പേരിൽ സിനിമാലോകത്തെത്തിയ ഭാനുപ്രിയ എൺപതുകളിലും തൊണ്ണൂറുകളിലും ദക്ഷിണേന്ത്യൻ സിനിമയിലെ തിരക്കുള്ള നടിയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 150-ലധികം ചിത്രങ്ങളിൽ അവർ പ്രധാന വേഷങ്ങൾ ചെയ്തു. 1988-ൽ പുറത്തിറങ്ങിയ ‘സ്വർണ്ണകമലം’ എന്ന ചിത്രത്തിലെ പ്രകടനം ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നൃത്താവതരണങ്ങളിലൊന്നായി ഇന്നും വാഴ്ത്തപ്പെടുന്നു. മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, രജനികാന്ത് തുടങ്ങിയ ഇതിഹാസ താരങ്ങൾക്കൊപ്പം ഒട്ടേറെ ഹിറ്റ് സിനിമകളിൽ അവർ ഭാഗമായി. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നിരവധി അവാർഡുകളും ഫിലിം ഫെയർ പുരസ്കാരങ്ങളും അവരെ തേടിയെത്തി. 2026-ൽ പുറത്തിറങ്ങിയ ‘ഭാനുപ്രിയ ഭൂതർ ഹോട്ടൽ’ പോലുള്ള ചിത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ഈ പ്രതിഭയുടെ ഇപ്പോഴത്തെ അവസ്ഥ സിനിമാ പ്രവർത്തകരെയും സിനിമാപ്രേമികളെയും ഒരേപോലെ വേദനിപ്പിക്കുന്നതാണ്. ഓര്‍മക്കുറവ് മൂലം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഭാനുപ്രിയ അമ്മയ്ക്കും സഹോദരനും സഹോദരിക്കുമൊപ്പമാണ് കഴിയുന്നത്.
1998 ലാണ് ഭാനുപ്രിയയും ആദർശ് കൗശലും വിവാഹിതരാകുന്നത്. യു.എസിലെ മാലിബു ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയ എന്നൊരു മകളും ജനിച്ചു. വിവാഹശേഷം കാലിഫോര്‍ണിയയിലായിരുന്നു താമസം. ഏഴ് വര്‍ഷം മാത്രം നീണ്ടു നിന്ന ദാമ്പത്യം 2005ല്‍ അവസാനിച്ചു. നിയമപരമായി വേര്‍പിരിഞ്ഞില്ലെങ്കിലും പരസ്പരം അകന്ന് ജീവിക്കാന്‍ തീരുമാനിച്ചു. മകള്‍ക്കൊപ്പം ചെന്നെയിലേക്ക് മടങ്ങിയ ഭാനുപ്രിയ അഭിനയ രംഗത്തേക്ക് മടങ്ങി വന്നു.
2018ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആദര്‍ശ് മരിച്ചു. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ എല്ലാം മറന്ന് അവര്‍ യു.എസില്‍ ഓടിയെത്തി. മകള്‍ ലണ്ടനില്‍ ഉപരിപഠനത്തിന് പോയതോടെ ഒറ്റപ്പെട്ട ഭാനുപ്രിയ ഇടയ്ക്ക് ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ശിവകാര്‍ത്തികേയന്‍ നായകനായ ‘അയലാന്‍’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അതില്‍ നായകന്റെ അമ്മ വേഷമായിരുന്നു.
















