”പണത്തിനും സ്വത്തിനും വേണ്ടി മനുഷ്യൻ എന്ത് നെറികേടും കാണിക്കുമെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ നമുക്ക് ചുറ്റും നിരവധിയാണ്. പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന വാർത്തകളാണ് അനുദിനം പുറത്തുവരുന്നത്. എന്നാൽ, ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന വിധം ക്രൂരവും ഹീനവുമായ ഒരു ചതിയുടെ കഥയായിരുന്നു 2020-ൽ തിരുവനന്തപുരത്തെ ത്രേസ്യാപുരത്ത് നടന്നത്.
അരനൂറ്റാണ്ട് കാലത്തെ ഏകാന്തതയിൽ നിന്നും സ്നേഹത്തിന്റെ തണൽ തേടിയ 52-കാരിയായ ശാഖാകുമാരിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത് 28-കാരനായ അരുൺ ആയിരുന്നു. അവൾ അവനിൽ ഒരു ജീവിതപങ്കാളിയെ കണ്ടപ്പോൾ, അവന്റെ കണ്ണുകൾ അവളുടെ കൈവശമുള്ള കോടികളുടെ സ്വത്തിലും നൂറു പവൻ സ്വർണ്ണത്തിലുമായിരുന്നു.
തന്റെ സ്നേഹം ഒരു ചതിക്കുഴിയാണെന്നോ, തനിക്ക് കൂട്ടായി വന്നവൻ കാലനായി മാറുമെന്നോ ആ പാവം സ്ത്രീ കരുതിയിരുന്നില്ല. അവൾ ആഗ്രഹിച്ചത് ജീവിതത്തിന്റെ തനിക് താങ്ങായി നിൽക്കുന്ന ഒരു പ്രണയമായിരുന്നെങ്കിൽ, അവൻ ലക്ഷ്യമിട്ടത് ആ തണൽമരം വെട്ടിമാറ്റി അവളുടെ സ്വത്തുക്കൾ ഒറ്റയ്ക്ക് കൈക്കലാക്കാനായിരുന്നു. പ്രണയമെന്ന വ്യാജേന കൊടിയ വഞ്ചനയുടെ വലക്കണ്ണികൾ നെയ്ത അരുൺ, ഒടുവിൽ ആ ജീവിതം തന്നെ ഇല്ലാതാക്കിയപ്പോൾ കേരളം കേട്ടത് പകപോക്കലിന്റെയല്ല, പച്ചയായ മനുഷ്യക്രൂരതയുടെ കഥയായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലുള്ള ത്രേസ്യാപുരം എന്ന ഗ്രാമം. അവിടെ ആണ് 52 വയസ്സുകാരിയായ ശാഖാകുമാരി തനിച്ച് ജീവിച്ചിരുന്നത്. അളവിൽ കൂടുതൽ സ്വത്തിന് അവകാശി. എന്നാൽ ജീവിതത്തിൽ അവൾ തനിച്ചായിരുന്നു. വൈവാഹിക ജീവിതം വേണ്ടെന്ന് വെച്ച്, തന്റെ സമ്പാദ്യങ്ങൾക്കിടയിൽ സമാധാനമായി ജീവിച്ചുപോന്ന ശാഖ. എന്നാൽ ഒരിക്കൽ അവളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായാണ് 28 വയസ്സുകാരനായ അരുൺ കടന്നുവരുന്നത്.
ജീവിതത്തിന്റെ വർദ്ധക്യത്തിലേക്ക് കടക്കുമ്പോൾ കൂട്ടിനൊരാൾ വേണമെന്ന മോഹം ശാഖയുടെ ഉള്ളിലുണ്ടായിരുന്നു. ഇലക്ട്രീഷ്യനായിരുന്ന അരുണുമായുള്ള സൗഹൃദം പെട്ടെന്നുതന്നെ പ്രണയമായി മാറി. ശാഖയുടെ മനസ്സിൽ പ്രണയമായിരുന്നെങ്കിൽ, അരുണിന്റെ കണ്ണുകൾ അവളുടെ ഇട്ടുമൂടാനുള്ള സ്വത്തിലായിരുന്നു. ഒടുവിൽ വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ അവർ എത്തിച്ചേർന്നു.
എന്നാൽ അരുൺ ചില നിബന്ധനകൾ മുന്നോട്ടുവെച്ചു. വിവാഹം അതീവ രഹസ്യമായിരിക്കണം, വിവാഹചിത്രങ്ങളോ ദൃശ്യങ്ങളോ പുറത്തുവിടരുത് എന്നതായിരുന്നു പ്രധാന വ്യവസ്ഥ. അരുണിനെ അത്രമേൽ സ്നേഹിച്ച ശാഖാകുമാരി ആ നിബന്ധനകളെല്ലാം സമ്മതിച്ചു. അത് മാത്രമല്ല, 50 ലക്ഷം രൂപയും നൂറ് പവൻ സ്വർണ്ണവും വിവാഹസമ്മാനമായി അവൾ അവന് നൽകി. 2020 ഒക്ടോബർ 29-ന് ക്രിസ്തീയ ആചാരപ്രകാരം അവർ വിവാഹിതരായി.
വിവാഹത്തിന് പിന്നാലെ അരുണിന്റെ നിബന്ധന തെറ്റിച്ചുക്കൊണ്ട് ശാഖയുടെ ഒരു ബന്ധു വിവാഹചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇത് അരുണിനെ പ്രകോപിപ്പിച്ചെങ്കിലും ശാഖയുടെ അളവറ്റ സ്വത്ത് കണ്ട് അയാൾ തൽക്കാലം ക്ഷമിച്ചു. ഇലക്ട്രീഷ്യനായിരുന്ന ആ യുവാവ് പിന്നീട് ആഡംബരത്തിന്റെ ലോകത്തായിരുന്നു. വിലകൂടിയ കാറുകളും ബൈക്കുകളുമായി അയാൾ മദിച്ചു നടന്നു.
എന്നാൽ സന്തോഷകരമായ ദാമ്പത്യമായിരുന്നില്ല അവിടെ നടന്നത്. തനിക്കൊരു കുഞ്ഞ് വേണമെന്ന ശാഖയുടെ ആഗ്രഹം അരുണിന് ഒരു ശല്യമായി തോന്നിത്തുടങ്ങി. എങ്ങനെയെങ്കിലും ശാഖയെ ഒഴിവാക്കി സ്വത്ത് മുഴുവൻ കൈക്കലാക്കണമെന്ന കുടിലബുദ്ധി അയാളിൽ ഉണർന്നു. ഒരു സ്വാഭാവിക മരണം പോലെ തോന്നിപ്പിക്കാൻ അയാൾ പല വഴികൾ ആലോചിച്ചു. ഒരിക്കൽ വീട്ടുപകരണങ്ങൾ നന്നാക്കുന്നതിനിടെ ഷോക്കടിപ്പിക്കാൻ നോക്കിയെങ്കിലും അത് പരാജയപ്പെട്ടു.
ഒടുവിൽ 2020 ഡിസംബർ 26-ന്റെ ആ തണുത്ത ക്രിസ്മസ് പുലർച്ചെ അരുൺ തന്റെ ക്രൂരമായ പദ്ധതി നടപ്പിലാക്കി. ഉറങ്ങിക്കിടന്ന ശാഖയെ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു. അവശയായ അവരെ വിരുന്നുമുറിയിലെത്തിച്ച് ഷോക്കേസിൽ പ്ലഗ് കുത്തി ശരീരത്തിലേക്ക് വൈദ്യുതി കടത്തിവിട്ടു. ആ പാവം സ്ത്രീ തന്റെ ഭർത്താവിന്റെ കൈകളാൽ ദാരുണമായി കൊല്ലപ്പെട്ടു. ഇത് ഷോക്കേറ്റുള്ള മരണമാണെന്ന് വരുത്തിത്തീർക്കാൻ ക്രിസ്മസ് അലങ്കാരത്തിന് ഉപയോഗിച്ച സീരിയൽ ബൾബുകൾ അയാൾ ശാഖയുടെ ശരീരത്തിൽ ചുറ്റിയിട്ടു.
പക്ഷേ, അരുണിന്റെ കണക്കുകൂട്ടലുകൾ പാളി. സ്ഥലത്തെത്തിയ വെള്ളറട പോലീസ് ക്രൈം സീൻ കണ്ടപ്പോൾത്തന്നെ അതൊരു കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ചു. ചോദ്യം ചെയ്യലിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ അരുൺ കുറ്റം സമ്മതിച്ചു. സ്നേഹത്തിന് പകരമായി ക്രൂരതയും മരണവും നൽകിയ ആ 28-കാരൻ ഒടുവിൽ അഴികൾക്കുള്ളിലായി.
















