അടുത്ത അഞ്ചു വര്‍ഷം കേരളം ആര് ഭരിക്കും എന്ന് ജനം തീരുമാനിക്കാന്‍ ഇനി ഒരു ദിനം മാത്രം ബാക്കി. ഇന്ന് കലാശക്കൊട്ട് എന്ന ലോകമഹാ നഷ്ടക്കച്ചവടം മുന്നണികള്‍ നടത്താന്‍ ഒരുങ്ങി നില്‍ക്കുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധ ഭീതിയില്‍ ലോകമാകെ പെട്രോളിയം ഉത്പ്പന്നങ്ങളുടെ ക്ഷാമം നേരിടുമ്പോഴാണ് ഇന്ധനം നിറച്ച് ലക്ഷക്കണക്കിന് വാഹനങ്ങളും സംവിധാനങ്ങളും തെരുവിലിറക്കിയുള്ള പ്രഹസനം നടത്തുന്നത്. ഇത് മുന്നണികളെ സംബന്ധിച്ച് ഒരു നഷ്ടമേയല്ല. കോടികളുടെ ധൂര്‍ത്ത് നടത്തുന്നത് സ്ഥാനാര്‍ത്ഥികളെ ജനമനസ്സുകളില്‍ പ്രിഷ്ഠിക്കാനാണെന്നാണ് വാദം. അല്ലാതെ, ജനങ്ങളെ സേവിക്കുന്നവര്‍ എന്ന ലേബല്‍ അല്ല. പ്രചാരണത്തിലും വാര്‍ത്താ സമ്മേളനങ്ങളിലും മുന്നണി നേതാക്കളും താര പ്രചാരകരും അവരുടെ രാഷ്ട്രീയവും രാഷ്ട്രീയ പ്രവര്‍ത്തനവും പാര്‍ട്ടിയും ചെയ്തതെല്ലാം ശരിയെന്നു സ്ഥാപിക്കുകയും, മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും ഇകഴ്ത്തി കാണിക്കുകയും ചെയ്യുന്ന പതിവു ശൈലി തന്നെയാണ് ഇത്തവണയും തുടര്‍ന്നത്.
തമ്മില്‍ ഭേദം ആര് എന്നതു മാത്രമേ ജനം നോക്കൂ എന്നതാണ് വസ്തുത. കാരണം, തുടര്‍ച്ചയായി ഭരിക്കുന്ന ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയും അഴിമതിയുടെ കറപുരളാന്‍ സാധ്യതയുള്ളതാണ്. പിണറായി വിജയന്റെ ഇടതുപക്ഷ സര്‍ക്കാരിനെ സംബന്ധിച്ചും ഇതില്‍നിന്ന് വ്യത്യസ്തമായ ഒന്നുണ്ടായിട്ടില്ല. പാര്‍ട്ടിവിട്ട് പോയവര്‍ തന്നെ പാര്‍ട്ടിക്കുള്ളിലെ പുഴുക്കുത്തുകള്‍ പുറത്തു പറയുന്നുണ്ടെന്നതു തന്നെ വസ്തുതയാണ്. എന്നാല്‍, ഒരുമിച്ചു നിന്ന് നിരവധി തവണ കള്ളം പറയുമ്പോള്‍ സത്യത്തിന് പിടിച്ചു നില്‍ക്കാനാവില്ല എന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ഇടതു മുന്നണിയുടെ പിടിവള്ളി. അവിടെയെല്ലാം ഉയര്‍ന്നു വരുന്ന ഉത്തരമില്ലാ ചോദ്യങ്ങളെ എങ്ങനെയാണ് മറികടക്കുന്നത്. ആരൊക്കെയാണ് മറികടക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് എന്നതാണ് വിഷയം.
മറ്റെല്ലാം ഈ തെരഞ്ഞെടുപ്പു കാലത്തിന്റെ അവസാന ലാപ്പില്‍ വിട്ടുകളഞ്ഞാലും, വെള്ളപ്പൊക്കവും, ഉരുള്‍പൊട്ടലും വിട്ടു കളയാനാകുമോ. ജനങ്ങളെ ഇത്രമാത്രം പുഴുക്കളെപ്പോലെ കാണുന്നവര്‍ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ സ്വാതന്ത്ര്യമെന്നത് സ്വപ്‌നമായി മാറില്ലേ. അതുകൊണ്ട് വിശദമായി തന്നെ പരിശോധിക്കേണ്ടതുണ്ട്. നോക്കൂ, കഴിഞ്ഞ ദിവസങ്ങളില്‍ ഇടതുപക്ഷത്തിന്റെ പ്രധാന വക്താവായി മുന്നില്‍ വന്ന എം. സ്വരാജ് ഒരു വാക്ക് കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്. ‘ശവം തൂക്കികള്‍’ എന്നാണതിന്റെ പേര്. ക്യാപിറ്റല്‍ പണിഷ്‌മെന്റ് തൊട്ട് പിതൃശൂന്യന്‍ വരെയുള്ള പദപ്രയോഗങ്ങളില്‍ പേരുകേട്ട സ്വരാജ് വീണ്ടും ഒരു പദപ്രയോഗം നടത്തിയത് കോണ്‍ഗ്രസിനെതിരേയാണ്.
മുണ്ടക്കൈ ചുരല്‍മല ഉരുള്‍ പൊട്ടലിന്റെ പേരില്‍ പണപ്പിരിവു നടത്തിയ കോണ്‍ഗ്രസുകാരും യൂത്തു കോണ്‍ഗ്രസുകാരും വീടും വെച്ചില്ല, സ്ഥലവും വാങ്ങിയില്ല, പിരിച്ച പണത്തിന്റെ കണക്കുമില്ല. ഇതായിരുന്നു സ്വരാജിനെ ശവംതൂക്കികള്‍ എന്ന വാക്ക് കണ്ടെത്താന്‍ പ്രേരിപ്പിച്ചത്. കള്ളന്‍മാര്‍ക്കിടയിലെ നീതിയായിരുന്നു സ്വരാജ് അന്വേഷിച്ചു കണ്ടെത്തിയ കാര്യം. കള്ളന്‍മാര്‍ മോഷ്ടിക്കുമെങ്കിലും, ആ മോഷണത്തിനൊരു നേരും നെറിയുമുണ്ട്. മൃതദേഹത്തില്‍ നിന്നോ, മരണാസന്ന നിലയില്‍ റോഡില്‍ കിടക്കുന്നവരില്‍ നിന്നോ മോ,ണം നടത്താന്‍ പാടില്ല എന്നാണ് കള്ളന്‍മാരുടെ നിയമം. ഇത് ലിഖിതമല്ല, എങ്കിലും പാലിക്കപ്പെടുന്നുണ്ട് എന്നാണ് സ്വരാജ് പറയുന്നത്.
സ്വരാജ് പറഞ്ഞാണ് കേരളത്തിലെ കള്ളന്‍മാര്‍ക്കിടയിലെ സത്യ സന്ധതയും ലോക കാര്യങ്ങളും അറിയുന്നത് എന്നത് മറ്റൊരു കൗതുകം. എങ്കിലും കള്ളന്‍മാര്‍ക്കിടയിലെ സത്യസന്ധത ഇല്ലാത്ത ചില കള്ളന്‍മാര്‍ മൃതദേഹത്തില്‍ നിന്നും മോഷണം നടത്താറുണ്ട്. ഇത്തരം കള്ളന്‍മാരെ നീതിമാന്‍മാരായ കല്‌ളന്‍മാര്‍ വിളിക്കുന്ന പേരാണ് ‘ശവം തൂക്കികള്‍’. കേരളത്തിലെ കോണ്‍ഗ്രസുകാരും ഇതുപോലെ ശംവം തൂക്കികള്‍ ആയി മാറിയെന്നാണ് സ്വരാജ് പറഞ്ഞത്. പിറ്റേ ദിവസം കെ.സി വേണുഗോപാലും, വി.ഡി സതീശനും, കെ.സി ജോസഫുമെല്ലാം കൈയ്യും കണക്കുമില്ലാതെ പിരിച്ച കാശിന്റെ കണക്കുകള്‍ പറഞ്ഞുവെന്നതാണ് സത്യം.
എന്നാല്‍, ഇതിനിടയില്‍ സ്ത്രീ വിഷയത്തില്‍ ഒതുങ്ങിപ്പോയ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തമായി കോണ്‍ഗ്രസിനു വേണ്ടി രംഗത്തിറങ്ങി. ഇങ്ങോട്ടു ചോദിച്ച കണക്കുകള്‍ക്കും അങ്ങോട്ടു ചോദിക്കേണ്ട കണക്കുകള്‍ക്കും എല്ലാം കൂടി സോഷ്യല്‍ മീഡിയയില്‍ തിരിച്ചു ശവം തൂക്കികളാക്കി ഇടതുപക്ഷയാകെ മാറ്റി. ഊരാളുങ്കലും സര്‍ക്കാരും, പാര്‍ട്ടിക്കാരും ചേര്‍ന്ന് നടത്തുന്ന വലിയൊരു കൊള്ളയെ മാധ്യമങ്ങളും തുറന്നു കാട്ടി. ഡി.വൈ.എഫ്.ഐ പിരിച്ച 20 കോടിയുടെ കണക്ക് കാണിക്കുമ്പോള്‍, കേരളമാകെ പിരിച്ച കണക്ക് എത്രയെന്ന് ചോദിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചോദ്യത്തിന് മറുപടിയില്ല.
ആരും സ്വന്തമായി പിരിവില്ല, സര്‍ക്കാര്‍ നേരിട്ട് പിരിച്ച് ദുരന്ത ബാധിതര്‍ക്ക് വീടുവെച്ചു നല്‍കുമെന്നാണ് പറഞ്ഞതെങ്കിലും കമ്യൂണിസ്റ്റു പാര്‍ട്ടി അവര്‍ക്കു തോന്നിയപോലെ പിരിച്ചു എന്നത് പുറത്തു വന്നപ്പോള്‍ ആകെ പ്രശ്‌നമായി. അതെങ്ങനെ സംഭവിച്ചു എന്നതിനുത്തരമില്ല. പക്ഷെ, ആ പണം സര്‍ക്കാരിലേക്ക് അടച്ചു എന്നു പറഞ്ഞാണ് തടിതപ്പിയത്. അതായത്, ഊരാളുങ്കിലും, അവര്‍ക്ക് ഏകപക്ഷീയമായി കോണ്‍ട്രാക്ട് കൊടുത്ത സര്‍ക്കാരും, 299 കോടിയുടെ കരാറില്‍ നടക്കുന്ന വയനാട് പദ്ധതിയും ഡി.വൈ. എഫ്.ഐയുടെ കോടികളുടെ പിരിവെല്ലാം മറച്ചുവെച്ച് 20 കോടി മാത്രം നല്‍കിയതും, പാര്‍ട്ടിയുടെ തനതു പരിവുമെല്ലാം ശവംതൂക്കി പദത്തില്‍പ്പെടും എന്നര്‍ത്ഥം.
അതായത്, കോണ്‍ഗ്രസുകാരും പിരിച്ചു, വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ പേരും പറഞ്ഞ്. അത് അങ്ങുമിങ്ങും എത്തിയില്ല. എന്നാല്‍, സര്‍ക്കാരും പിരിച്ചു. അത് കണക്കു കാട്ടി പറ്റിച്ച്, സ്വന്തം കമ്പനിക്കും, പാര്‍ട്ടിക്കും യുവജന സംഘടനയ്ക്കും വേണ്ടി ഫണ്ടുണ്ടാക്കാനുള്ള ഭാഗമാക്കി. ഇതാണ് സംഭവിച്ചത്. മാത്രമല്ല, വയനാട്ടിലെ രക്ഷാ പ്രവര്‍ത്തനത്തിന് ചിലവായ തുകയുടെ കണക്ക് മുഖ്യമന്ത്രി വായിച്ചിരുന്നു. കേട്ടവരെല്ലാം ഞെട്ടി. കോടികളാണ് ഇതിനായി മുടക്കിയിരിക്കുന്നത്. അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ഇത് അംഗീകരിക്കാനാവില്ല.
ഇപ്പോഴിതാ, പ്രളയം സൃഷ്ടിച്ചത് ഇടതു സര്‍ക്കാരിലെ മന്ത്രിയും ഒരു ഉദ്യോഗസ്ഥനും ചേര്‍ന്നാണെന്ന് വെളിപ്പെടുത്തല്‍ വന്നിരിക്കുന്നു. ഇത് സത്യമാണെങ്കില്‍ ശവംതൂക്കികളുടെ ഘോഷയാത്രയാണ് കേരളത്തില്‍ നടക്കുന്നതെന്ന് നിസ്സംശയം പറയാം. സ്വരാജ് പറഞ്ഞ ശവം തൂക്കികള്‍ ബാമറാംഗു പോലെ ഇടതുപക്ഷത്തിനെ തന്നെ ടാര്‍ഗറ്റ് ചെയ്യുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സോഷ്യല്‍ മീഡിയ പ്രചാരണത്തിന് കോടികള്‍ ചെലവഴിച്ചതിന്റെ വിവരങ്ങളും വന്നു കഴിഞ്ഞു. അതായത്, ജീവനുള്ള മനുഷ്യരെയാകെ ശവങ്ങളായി കണ്ട് കൊള്ളയടിക്കുന്ന രീതിയിലേക്ക് പിണറായി വിജയന്‍ സര്‍ക്കാരും പാര്‍ട്ടിയുടെ താഴ്ന്നു പോയി.
















