രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ മഹാരാഷ്ട്ര നാസിക്കിലെ ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്സിംഗ് കേന്ദ്രത്തിൽ വർഷങ്ങളായി തുടർന്നുവന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ പുറംലോകമറിഞ്ഞു. ലൈംഗിക പീഡനം, മാനസിക പീഡനം, നിർബന്ധിത മതപരിവർത്തന ശ്രമം തുടങ്ങിയ പരാതികൾ ഉയർന്നതിനെത്തുടർന്ന് ഓഫീസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ജീവനക്കാരോട് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി നിർദ്ദേശം നൽകി.
വനിതാ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ എട്ടുപേരെ നാസിക് പോലീസ് അറസ്റ്റ് ചെയ്തു. അശ്വിനി ചൈനാനി, ഡാനിഷ് ഷെയ്ഖ്, തൗസീഫ് അത്താർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാർ, ഷാരൂഖ് ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. കേസിൽ ഒമ്പത് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ഭൂരിഭാഗവും ടീം ലീഡർമാരും ഉയർന്ന പദവിയിലുള്ളവരുമാണ്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായും വിദേശ ബന്ധങ്ങളോ സാമ്പത്തിക ഉറവിടങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കാൻ മറ്റ് ഏജൻസികളുടെ സഹായം തേടിയതായും പോലീസ് കമ്മീഷണർ സന്ദീപ് കർണിക് അറിയിച്ചു.
കുറഞ്ഞത് എട്ട് വനിതാ ജീവനക്കാരാണ് നേരിട്ട പീഡനങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. ജോലിസ്ഥലത്ത് ഒരു സംഘമായി പ്രവർത്തിച്ചിരുന്ന പ്രതികൾ വനിതാ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് ആക്രമണങ്ങൾ നടത്തിയിരുന്നത്. നിർബന്ധിത മതപരിവർത്തന ശ്രമങ്ങൾ, പ്രത്യേക മതപരമായ ചടങ്ങുകളിൽ പങ്കെടുപ്പിക്കുക, ഇഷ്ടമില്ലാത്ത ഭക്ഷണങ്ങൾ കഴിക്കാൻ നിർബന്ധിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ജീവനക്കാർ നടത്തിയിട്ടുള്ളത്. ഒരു പുരുഷ ജീവനക്കാരനും മതപരമായ പീഡനത്തിന് ഇരയായതായി പരാതിയുണ്ട്.
പീഡനവിവരങ്ങൾ പുറത്തുവന്നപ്പോൾ ഇരകളെ സഹായിക്കുന്നതിന് പകരം പ്രതികളെ സംരക്ഷിക്കാനാണ് എച്ച്ആർ വിഭാഗം ശ്രമിച്ചതെന്ന ഗുരുതരമായ ആരോപണവും നിലനിൽക്കുന്നുണ്ട്. കേസിൽ പ്രതി ചേർക്കപ്പെട്ട എച്ച്ആർ ഹെഡ് ആയ വനിത, പീഡനങ്ങൾ സാധാരണ സംഭവമാണെന്ന് പറഞ്ഞ് പരാതി നൽകുന്നതിൽ നിന്ന് ജീവനക്കാരെ നിരുത്സാഹപ്പെടുത്തിയതായി പോലീസ് കണ്ടെത്തി.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ വനിതാ കമ്മീഷൻ വിഷയത്തിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ ടിസിഎസ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു.
















