മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. ഇപ്പോഴിതാ സിനിമയ്ക്ക് കത്രിക വെച്ചിരിക്കുകയാണ് സെൻസർ ബോർഡ്. ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും ഒഴിവാക്കാനാണ് സെൻസർ ബോർഡ് നിർദേശിച്ചത്. ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി ചിത്രത്തിലെ വില്ലന്റെ പേരിന് സാമ്യമുണ്ടെന്നാണ് സൂചന.
ഇത് വിവാദമാകാൻ സാധ്യതയുള്ളതിനാൽ അതൊഴിവാക്കാൻ സെൻസർ ബോർഡ് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. നിർദേശം അനുസരിച്ച് അണിയറപ്രവർത്തകർ ചിത്രം റീ- എഡിറ്റ് ചെയ്ത് സെൻസർ ബോർഡിന് സമർപ്പിക്കും. കൊച്ചിയിലെ ലാൽ മീഡിയ സ്റ്റുഡിയോയിൽ ചിത്രത്തിന്റെ റീ- എഡിറ്റിങ് പൂർത്തിയായിട്ടുണ്ട്.
ഇതടക്കമുള്ള മാറ്റങ്ങളുമായാണ് മേയ് ഒന്നിന് ചിത്രം തിയറ്ററുകളിൽ എത്തുക. നേരത്തെ സംസ്ഥാനത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. തിയറ്ററിൽ സിനിമയുടെ കളക്ഷന്റെ നിർമാണ -വിതരണ വിഹിതം നിർമാതാവ് കൂട്ടി ചോദിച്ചതിനാണ് വിലക്ക് ഏർപ്പെടുത്തിയത്.
പിന്നാലെ ചർച്ചയിൽ വിലക്ക് പിൻവലിച്ചു.18 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, രാജീവ് മേനോൻ, ദർശന രാജേന്ദ്രൻ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ പുറത്തുവന്ന ട്രെയ്‌ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
















