പോർ തൊഴിൽ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം വിഘ്‌നേശ് രാജ ഒരുക്കുന്ന ചിത്രമാണ് ‘കര’. ഏപ്രിൽ 30 ന് ചിത്രം പുറത്തിറങ്ങും. ധനുഷ് നായകനായി എത്തുന്ന സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം കാണുന്നതിന് മുൻപ് മുന്നറിയിപ്പുകൾ നൽകുകയാണ് സംവിധായകൻ വിഘ്‌നേശ് രാജ.
‘ദയവായി കഥയോ ഇടവേള രംഗങ്ങളോ വെളിപ്പെടുത്തരുത്, കഥ ആദ്യ സീനിൽ നിന്ന് തന്നെ ആരംഭിക്കുന്നു, വൈകി വരരുത്. ഇന്റർവെൽ കഴിഞ്ഞാലും ദയവായി ഉടൻ തന്നെ നിങ്ങളുടെ സീറ്റുകളിലേക്ക് മടങ്ങുക’, എന്നീ മൂന്ന് കാര്യങ്ങൾ ആണ് സംവിധായകൻ പ്രേക്ഷകരോട് പറയുന്നത്. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. ട്രെയ്ലറിൽ ധനുഷിനൊപ്പം സുരാജും മമിതയും ജയറാമും കലക്കിയെന്നാണ് കമന്റുകൾ. ആക്ഷൻ ഡ്രാമ സ്വഭാവത്തിൽ ആണ് സിനിമ ഒരുങ്ങുന്നത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ജയറാം, സുരാജ് വെഞ്ഞാറമൂട്, കരുണാസ്, തുടങ്ങി വലിയ താരനിരയാണ് സിനിമയിലുള്ളത്. വെൽസ് ഇന്റർനാഷണൽ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. സിനിമയ്ക്കായി ജി വി പ്രകാശ് കുമാർ സംഗീതം കൈകാര്യം ചെയ്യും. പൊല്ലാതവൻ, വാത്തി എന്നീ സിനിമകൾക്ക് ശേഷം ജി വി പ്രകാശ് കുമാറും ധനുഷ് ഒന്നിക്കുന്ന സിനിമയാണിത്. ഒരു ആക്ഷൻ ഡ്രാമയാകും സിനിമ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വലിയ പ്രതീക്ഷയോടെ ധനുഷ് ആരാധകർ കാത്തിരിക്കുന്ന സിനിമയാണിത്.
നേരത്തെ സിനിമയ്ക്ക് നേരെ ചില വിമർശനങ്ങളും ഉയർന്നിരുന്നു. കരയിൽ മലയാളി നടി മമിത ബൈജുവിനെ നായികയാക്കിയത് മാത്രമല്ല ഇരുണ്ട നിറക്കാരിയാവാൻ മുഖത്ത് ബ്രൗൺ നിറം പൂശി എന്നത് കൂടിയാണ് വിഘ്നേശിനെതിരെയുള്ള ആരോപണം. പ്രകടനത്തിനാണ് താൻ മുൻഗണന കൊടുക്കുന്നതെന്നും തന്റെ കഥാപാത്രത്തോട് നീതി പുലർത്തുനാവുന്ന ആളാണോ എന്നതായിരിക്കും പ്രധാന പരിഗണനയെന്നും വിഘ്നേശ് പറഞ്ഞു. ഇരുപത്-ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ ഓഡിഷൻ ചെയ്തിരുന്നു.
പക്ഷേ മമിത ചെയ്തതിന്റെ അടുത്തുപോലും ആരും എത്തിയില്ലെന്നും വിഘ്നേശ് പറഞ്ഞു. മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം എടുത്ത തീരുമാനമാണ് മമിതയെ നായികയാക്കുകയെന്നത്. താൻ പതിവുരീതി തുടരുകയാണെന്നും സെക്സിസ്റ്റ് ആണെന്നുമൊക്കെ വിമർശിക്കുന്നതിൽ കുഴപ്പമില്ലെന്നും വിഘ്നേശ് രാജ പറഞ്ഞു. ചിത്രത്തിലെ നായികാവേഷത്തിനായി തമിഴ് നടിയെ കിട്ടിയില്ലേയെന്നും അതുകൊണ്ടാണോ മലയാളി നടിയെ ഇരുണ്ട നിറക്കാരിയായി അവതരിപ്പിച്ചത് എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു സംവിധായകൻ.
















