തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ച സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലന്റെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി നടി നമിത പ്രമോദ്. കഴിഞ്ഞ എട്ടു വർഷമായി ബിജീഷ് തന്നോടൊപ്പമുണ്ടായിരുന്നുവെന്നും, ജോലിസ്ഥലത്ത് തനിക്ക് എക്കാലവും സുരക്ഷിതത്വവും സന്തോഷവും അദ്ദേഹം നൽകിയിരുന്നുവെന്നും നമിത പറയുന്നു.
ബിജീഷ് തനിക്ക് വെറുമൊരു മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമായിരുന്നില്ലെന്നും സ്വന്തം സഹോദരനെപ്പോലെ കുടുംബാംഗമായിരുന്നുവെന്നും നമിത തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കഴിഞ്ഞ എട്ടു വർഷമായി ബിജീഷ് തന്നോടൊപ്പമുണ്ടായിരുന്നുവെന്നും, ജോലിസ്ഥലത്ത് തനിക്ക് എക്കാലവും സുരക്ഷിതത്വവും സന്തോഷവും അദ്ദേഹം നൽകിയിരുന്നുവെന്നും നമിത പറയുന്നു. മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ ബിജീഷിനെ പോലെ ഒരാളെ തനിക്ക് നഷ്ടമാകുമെന്ന് ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ലെന്നും നടി പറഞ്ഞു. ഈ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ബിജീഷില്ലാതെ ഇനി എങ്ങനെ ഒരു സിനിമാ സെറ്റിലേക്ക് പോകുമെന്നറിയില്ലെന്നും അവർ തന്റെ വേദന പങ്കുവെച്ചു.
തികച്ചും നിഷ്കളങ്കനും സ്നേഹസമ്പന്നനുമായ ഒരു വ്യക്തിയായിരുന്നു ബിജീഷ് എന്ന് നമിത ഓർക്കുന്നു. തൃശ്ശൂർ പൂരത്തിനോട് അത്രയേറെ ആവേശവും സ്നേഹവും ഉണ്ടായിരുന്ന അദ്ദേഹത്തിന് ഇത്തരത്തിലൊരു ദുരന്തം സംഭവിച്ചത് തന്റെ ഹൃദയം തകർക്കുന്നുവെന്നും നടി വേദനയോടെ കുറിച്ചു. ബിജീഷ് തങ്ങൾക്ക് എല്ലാമായിരുന്നെന്നും, ഈ അപ്രതീക്ഷിത വിയോഗത്തിന്റെ ഭാരം താങ്ങാനാകുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് നമിത ആദരാഞ്ജലികൾ അർപ്പിക്കുന്നത്.
വിസ്മയ മോഹൻലാൽ നായികയാകുന്ന ‘തുടക്കം’ എന്ന ചിത്രത്തിലാണ് ബിജീഷ് അവസാനമായി പ്രവർത്തിച്ചത്. ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗം കൂടിയായിരുന്നു അദ്ദേഹം.
















