നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു ശേഷം അഹങ്കാരവും അപ്രമാദിത്വവും നഷ്ടപ്പെട്ട പാര്‍ട്ടി നേതൃത്വത്തിനെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും പാര്‍ട്ടിക്കുള്ളില്‍ നിന്നും അണികളില്‍ നിന്നും ആത്മരോഷം അണപൊട്ടിയൊഴുകുന്നു. പാര്‍ട്ടി അനുഭാവിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പാര്‍ട്ടിക്ക് വിജയം നല്‍കിയ സെബാസ്റ്റ്യന്‍ പോള്‍ പിണറായി വിജയനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്. മനോരമ ചാനലിനു നല്‍കിയ അഭിുഖത്തിലാണ് അദ്ദേഹം തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുമ്പേ ആയിരുന്നു ഈ തുറന്നു പറച്ചിലുണ്ടായിരുന്നതെങ്കില്‍, സെബാസ്റ്റ്യന്‍ പോളിനെതിരേ സി.പി.എം വിലക്കേര്‍പ്പെടുത്തുമായിരുന്നു എന്നതാണ് വസ്തുത.
എന്നാല്‍, തോല്‍വി ഏറ്റുവാങ്ങി, സ്വയം അടങ്ങിയപ്പോള്‍ പാര്‍ട്ടിക്കോ, നേതാക്കള്‍ക്കോ ഉരിയാടാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. അതുകൊണ്ട് സെബാസ്റ്റിയന്‍ പോളിനെതിരേ ആക്രണമമുണ്ടായില്ല എന്നു വേണം കരുതാന്‍. പിണറായി വിജയനെതിരേ ഒരക്ഷരം മിണ്ടാന്‍ ഭയന്ന പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ അഴിഞ്ഞാടാന്‍ വിട്ടുവെന്നാണ് സെബാസ്റ്റ്യന്‍ പോളിന്റെ പ്രസക്തമായ നിരീക്ഷണം. പാര്‍ട്ടിയും സംസ്ഥാന സെക്രട്ടറിയും ചേര്‍ന്ന് പിണറായിയെ അഴിഞ്ഞാടാന്‍ വിട്ടതാണ് ഇപ്പോഴത്തെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം തുറന്നടിച്ചു. പിണറായി എന്ന വ്യക്തിയാണ് പ്രശ്നമെന്നും അദ്ദേഹത്തിന്റെ ഏകാധിപത്യ ശൈലി ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു.
ഭരണത്തേക്കാള്‍ ഉപരി പിണറായി വിജയന്‍ എന്ന വ്യക്തിയോടുള്ള രോഷമാണ് വോട്ടായി മാറിയതെന്ന് അദ്ദേഹം പറയുന്നു. ജനങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു മിനിമം ‘ഡീസന്‍സി’ മുഖ്യമന്ത്രിയുടെ വാക്കിലും പ്രവര്‍ത്തിയിലും ഉണ്ടാകണം. സ്നേഹിക്കാന്‍ കൊള്ളാവുന്ന ഒരു മുഖ്യമന്ത്രിയെയാണ് ജനത്തിന് വേണ്ടത്. ആനുകൂല്യങ്ങള്‍ നല്‍കിയോ സാമ്പത്തിക മെച്ചങ്ങള്‍ കാണിച്ചോ ജനങ്ങളുടെ ഈ വികാരം തണുപ്പിക്കാന്‍ കഴിയില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി. പിണറായി വിജയനെതിരെ വോട്ട് ചെയ്യാന്‍ ഓരോരുത്തര്‍ക്കും വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. മന്ത്രി പി. രാജീവിനെതിരെയും ഗുരുതരമായ ആരോപണങ്ങളും ഉയര്‍ത്തുന്നുണ്്.
എറണാകുളത്ത് മറ്റൊരു നേതാവ് വളരാതിരിക്കാന്‍ പി. രാജീവ് ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. പല നേതാക്കളെയും അപമാനിച്ച് പുറത്തുവിട്ടു. ചിലരെ മനപ്പൂര്‍വ്വം മാറ്റിനിര്‍ത്തി. നേതാക്കളെ നിഷ്‌കാസിതരാക്കുന്ന ഈ പ്രവണതയാണ് എറണാകുളത്ത് പാര്‍ട്ടിയെ വലിയ തോല്‍വിയിലേക്ക് തള്ളിവിട്ടത്. പ്രതിസന്ധികളില്‍ സമയോചിതമായി ഉയര്‍ന്നു പ്രവര്‍ത്തിച്ച ആളാണെങ്കിലും വ്യക്തി എന്ന നിലയിലുള്ള ഇടപെടലുകള്‍ പാളി. പാര്‍ട്ടിക്കുള്ളില്‍ ചോദ്യം ചെയ്യാന്‍ ആരുമില്ലാത്ത അവസ്ഥ പിണറായിയെ അമിതമായി അഴിഞ്ഞാടാന്‍ പ്രേരിപ്പിച്ചു. ഇടതു കോട്ടകളില്‍ വിള്ളലുണ്ടായപ്പോള്‍ സ്വന്തം പാളയത്തില്‍ നിന്ന് തന്നെ ഉയരുന്ന ഈ വിമര്‍ശനങ്ങള്‍ സിപിഎമ്മിനെ ശരിക്കും വെട്ടിലാാക്കുന്നുണ്ട്. പി ജയരാജനെ പോലുള്ളവരും പരോക്ഷ വിമര്‍ശനവുമായി രംഗത്തുണ്ട്.
നിയസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേരിട്ട കനത്ത പരാജയത്തില്‍ പ്രതികരണമാണ് ജയരാജനില്‍ നിന്നും ഉണ്ടായത്. തിരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജനകീയ സമരങ്ങളിലൂടെയും പ്രത്യയശാസ്ത്ര പോരാട്ടങ്ങളിലൂടെയും പാര്‍ട്ടി കരുത്താര്‍ജ്ജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് നാം സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ടെന്നും നേരത്തെ തുടങ്ങിവച്ച തെറ്റുതിരുത്തല്‍ പ്രക്രിയ തുടരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കുറിച്ചു.
കേരളം വലതുപക്ഷവത്കരണത്തിലേക്ക് നീങ്ങുന്നതിനെതിരേ ജാഗ്രത പാലിക്കണമെന്നും, ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ ശക്തമായി പ്രതിരോധിക്കണമെന്നും അദ്ദേഹം കുറിച്ചു. ഭരണരംഗത്തോ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലോ കടന്നുകൂടാന്‍ സാധ്യതയുള്ള അപചയങ്ങള്‍ തിരുത്താന്‍ സംഘടനയ്ക്കകത്തുതന്നെ നിരന്തരമായ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പത്തുവര്‍ഷത്തെ ഇടതുപക്ഷ ഭരണം നടത്തിയ ക്ഷേമ-വികസന നേട്ടങ്ങളേക്കാള്‍ വലതുപക്ഷം നടത്തിയ കൊണ്ടുപിടിച്ച പ്രചരണങ്ങളാണ് ഒരുവിഭാഗം ജനങ്ങളെ യുഡിഎഫ് പക്ഷത്തേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ കേരളത്തിന്റെ വലതുപക്ഷവത്കരണത്തിനെതിരായ തീഷ്ണമായ സമരങ്ങള്‍ ഇടതുപക്ഷം ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
















