എൻആർ കോൺഗ്രസ് സ്ഥാപകൻ എൻ. രംഗസ്വാമി അഞ്ചാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയായി അധികാരമേറ്റു. രാജ്നിവാസിലെ ലളിതമായ ചടങ്ങിൽ ലഫ്റ്റനന്റ് ഗവർണർ കൈലാഷ് നാഥൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി പ്രതിനിധി എ. നമശിവായവും മുഖ്യമന്ത്രിയോടൊപ്പം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ബിജെപിക്ക് ഭരണപങ്കാളിത്തം ലഭിക്കുന്നത് വലിയ രാഷ്ട്രീയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ 30 അംഗ നിയമസഭയിൽ 18 എംഎൽഎമാരുടെ പിന്തുണയാണ് ഈ സഖ്യത്തിനുള്ളത്.
കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച രംഗസ്വാമി, പിന്നീട് സ്വന്തം പാർട്ടി രൂപീകരിച്ചാണ് പുതുച്ചേരി രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവായി മാറിയത്. 2001-ൽ ആദ്യമായി മുഖ്യമന്ത്രിയായ അദ്ദേഹം, കോൺഗ്രസ് വിട്ടതിനു ശേഷവും മൂന്നാം തവണയും നാലാം തവണയും അധികാരം നിലനിർത്തി കരുത്തുതെളിയിച്ചു. കാർഷിക, വിദ്യാഭ്യാസ മേഖലകൾക്ക് വലിയ പ്രാധാന്യം നൽകുന്ന അദ്ദേഹം പുതുച്ചേരിയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തികളിൽ ഒരാളാണ്.
















