സി.പി.എമ്മിനെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്നു പറയുന്ന പാര്‍ട്ടി നേതാക്കളെല്ലാം ഇപ്പോള്‍ ഒരു ചുക്കും പറയാനില്ലാതെ നടക്കുകയാണ് എന്നത് വസ്തുതയാണ്. അധികാരം ഉണ്ടെങ്കില്‍ എല്ലാത്തിനും മറുപടി വരമ്പത്തു തന്നെ നല്‍കിയിരുന്നവരാണ് നേതാക്കന്‍മാരെല്ലാമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, കോടിയേരി ബാലകൃഷ്ണന്റെ ാേകുടുംബത്തിനോട് അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങള്‍ കോടിയേരി ബാലകൃഷ്ണന്‍ മരിക്കുമ്പോള്‍ തന്നെ ഉണ്ടായി എന്നത് മറന്നു പോകാനാവാത്ത കാര്യമാണ്. സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് അദ്ദേഹത്തിന് രോഗം മൂര്‍ച്ഛിക്കുകയും ചികിത്സയുടെ സൗകര്യാര്‍ത്ഥം സെക്രട്ടറി സ്ഥാനം തത്ക്കാലം മാറ്റി നല്‍കിയത്. പിന്നീട് മരണപ്പെടുകയായിരുന്നു.
ഏതൊരു സി.പി.എം അനുഭാവിയും കോടിയേരി ബാലകൃഷ്ണനെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തന്നെയാണ്് ഭൗതീകമായും ആന്തരികമായും ആത്മീയമായും അംഗീകരിച്ചിരുന്നതും. ആ കോടിയേരിയുടെ ഭൗതീക ശരീരം എ.കെ.ജി സെന്ററില്‍ വെയ്ക്കാന്‍ മനസ്സുകാണിക്കാതെ കണ്ണൂരിലേക്ക് കൊണ്ടുപോകാന്‍ തിടുക്കം കാട്ടിയ നേതാക്കളില്‍ ആരായിരുന്നു മുമ്പില്‍. അന്നുതൊട്ട് പിന്നീട് നടന്ന കാര്യങ്ങളെല്ലാം ഒരു ദുരൂഹമായ പുകമറയ്ക്കുള്ളില്‍ സുരക്ഷിതമായി കടത്തുകയായിരുന്നു പാര്‍ട്ടിയും നേതാക്കളുമെന്നാണ് കോടിയേരിയുടെ ഭാര്യ വിനോദിനി പറഞ്ഞിരിക്കുന്നത്. പാര്‍ട്ടിയുടെ വേട്ടയാടലുകളെ കുറിച്ച് വിനോദിനി ബാലകൃഷ്ണന്‍ പച്ചക്കുതിര എന്ന ആനുകാലിക മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
തന്റെ അവസാന നാളുകളില്‍ തിരുവനന്തപുരത്തെ പാര്‍ട്ടി കേന്ദ്രങ്ങളിലേക്കും പ്രിയപ്പെട്ട അണികള്‍ക്കിടയിലേക്കും എത്തണമെന്നത് കോടിയേരിയുടെ വലിയൊരു ആഗ്രഹമായിരുന്നു. എന്നാല്‍ അദ്ദേഹം മരിച്ചതിന് പിന്നാലെ തലസ്ഥാന നഗരിയിലേക്കുള്ള വിലാപയാത്രയും എകെജി സെന്ററിലെ പൊതുദര്‍ശനവും പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്ന ചിലര്‍ ആസൂത്രിതമായി ഒഴിവാക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ വലിയ വേദന. കോടിയേരിക്ക് ജനങ്ങളില്‍ നിന്ന് ലഭിക്കാനിരുന്ന അഭൂതപൂര്‍വ്വമായ ആദരവ് തടയാനും, വിലാപയാത്രയിലൂടെ അദ്ദേഹത്തിന്റെ കുടുംബത്തിന് പാര്‍ട്ടിയിലുള്ള സ്വാധീനം വര്‍ദ്ധിക്കുന്നത് തടയാനും വേണ്ടിയാണ് ഈ അട്ടിമറി നടന്നതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം.
ഈ ചതി നല്‍കിയ വലിയ മാനസിക ആഘാതത്തില്‍ നിന്ന് കുടുംബം ഇപ്പോഴും മുക്തരായിട്ടില്ല. കോടിയേരിയുടെ മകനെ പാര്‍ട്ടിയിലേക്ക് വീണ്ടും തിരിച്ചെടുത്തതു കൊണ്ടുമാത്രം ഈ കുടുംബം അനുഭവിച്ച ക്രൂരതകള്‍ക്ക് പകരമാകില്ലെന്ന് വിനോദിനിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. മകന്റെ രാഷ്ട്രീയ പുനഃപ്രവേശനമല്ല, മറിച്ച് പാര്‍ട്ടിക്ക് വേണ്ടി ജീവിതം ഹോമിച്ച ഒരു ജനകീയ നേതാവിനോടും അദ്ദേഹത്തിന്റെ ഉറ്റവരോടും പാര്‍ട്ടി കാട്ടിയ മനുഷ്യത്വരഹിതമായ സമീപനമാണ് വിനോദിനിയെ പ്രകോപിപ്പിച്ചത്. ഒരു ഉപകാരസ്മരണയുമില്ലാതെ കറിവേപ്പില പോലെ ഒരു കുടുംബത്തെ മാറ്റിനിര്‍ത്താന്‍ സി.പി.എം നേതാക്കള്‍ കാട്ടിയ വ്യഗ്രതയാണ് അവരുടെ വാക്കുകളില്‍ തിളയ്ക്കുന്നത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സര്‍വ്വാധികാരിയായി വാഴുന്ന ഒരു പ്രമുഖ പോളിറ്റ് ബ്യൂറോ (പി.ബി.) അംഗത്തിനെതിരെയാണ് വിനോദിനി ഏറ്റവും കടുത്ത ആരോപണം ഉന്നയിച്ചിരിക്കുന്നത്. താന്‍ പലവട്ടം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഈ നേതാവ് ഫോണ്‍ എടുക്കാന്‍ പോലും തയ്യാറായിട്ടില്ല. സ്വന്തം സ്വാധീനം ഉപയോഗിച്ച് വ്യക്തിപരമായ എന്തെങ്കിലും കാര്യം സാധിച്ചെടുക്കാനാണ് വിളിക്കുന്നത് എന്ന് കരുതിയാണോ ഇയാള്‍ ഒഴിഞ്ഞുമാറുന്നത് എന്ന് വിനോദിനി ചോദിക്കുന്നു.
സംസ്ഥാന സെക്രട്ടറിയും ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ വിടപറഞ്ഞിട്ട് നാല് വര്‍ഷം തികയുമ്പോഴും ഒരിക്കല്‍ പോലും ഈ കുടുംബത്തിന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ നിലവിലെ സെക്രട്ടറി എം.വി. ഗോവിന്ദനോ മുഖ്യമന്ത്രി പിണറായി വിജയനോ ഉള്‍പ്പെടുന്ന ഉന്നത നേതാക്കള്‍ തയ്യാറായിട്ടില്ല. സ്വന്തം പോക്കറ്റിലിരിക്കുന്ന ഫോണെടുത്ത് ഒരു സഖാവിന്റെ ഭാര്യയോട് സംസാരിക്കാന്‍ പോലും സമയമില്ലാത്ത ഈ കോര്‍പ്പറേറ്റ് നേതാക്കള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തന്നെ നാണക്കേടാണെന്ന ചര്‍ച്ചകള്‍ ഇതോടെ ശക്തമാവുകയാണ്.
തങ്ങള്‍ ആവശ്യങ്ങള്‍ക്കും ശുപാര്‍ശകള്‍ക്കും വേണ്ടി ആരുടെയും പിന്നാലെ പോകുന്നവരല്ലെന്നും സാധാരണക്കാരായ അണികളല്ല, മറിച്ച് വലിയ വലിയ നേതാക്കളാണ് തങ്ങളെ ചതിച്ചതെന്നും വിനോദിനി തുറന്നുപറയുന്നു. മുന്‍പ് പാര്‍ട്ടിയില്‍ എന്തൊരു പ്രതിസന്ധിയുണ്ടാകുമ്പോഴും കോടിയേരിയുടെ കുടുംബത്തെ സംരക്ഷിക്കാന്‍ പാര്‍ട്ടി മുന്നിലുണ്ടാകും എന്ന് വിശ്വസിച്ചിരുന്ന ലക്ഷക്കണക്കിന് അണികളെ ഞെട്ടിക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍. പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും കടുംപിടിത്തങ്ങള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പുകയുന്ന അതൃപ്തിക്ക് ഈ ‘പച്ചക്കുതിര’യിലെ അഭിമുഖം വരും ദിവസങ്ങളില്‍ വലിയൊരു ചര്‍ച്ചയ്ക്കു വഴിവെയ്ക്കുന്നു തന്നെയാണ് വിശ്വസിക്കേണ്ടത്.
പോയതകാലത്തെ സി.പി.എം. രാഷ്ട്രീയത്തിന്റെ നെടുംതൂണായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍, അദ്ദേഹത്തിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ പാര്‍ട്ടി എങ്ങനെ വേട്ടയാടി എന്നതിന്റെ ഞെട്ടിക്കുന്ന അണിയറക്കഥകളാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. മരണശേഷം തന്നെ ജനലക്ഷങ്ങള്‍ അണിനിരക്കുന്ന വിലാപയാത്രയോടെ തിരുവനന്തപുരത്തേക്ക് എത്തിക്കണമെന്ന കോടിയേരിയുടെ അവസാന ആഗ്രഹം പോലും പാര്‍ട്ടിയുടെ ഉന്നത നേതൃത്വം അട്ടിമറിച്ചെന്ന രൂക്ഷമായ തിരുത്തല്‍ വരുത്തിയിരിക്കുകയാണ് കുടുംബം.
















