പശ്ചിമേഷ്യന്‍ യുദ്ധം ഒരിടവേളയ്ക്കു ശേഷം രൂക്ഷമാവുകയാണ്. അണേരിക്ക നടത്തിയ സമാധാന നീക്കങ്ങളും, ഉഠമ്പടി ഇടപെടലുകള്‍ക്കും തിരിച്ചടിയിയിരിക്കുന്നു. ഇറാനും-ഇസ്രയേലും പരസ്പരം മിസൈലുകള്‍ വര്‍ഷിക്കുകയാണ്. അറബ് രാഷ്ട്രങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളിലേക്ക് ഇറാന്‍ നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. ഇതിനു ബദല്‍ തീര്‍ത്ത് ഇസ്രയേല്‍ ഇറാന്‍ തലസ്ഥാനത്തും നഗരങ്ങളിലും മിസൈല്‍ പ്രയോഗം വര്‍ധ്ധിപ്പിച്ചു. ആള്‍നാശവും, അപകടങ്ങളും നാള്‍ക്കുനാള്‍ കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആക്രമണത്തിനു തിരിച്ചടി നല്‍കിയാണ് ഇസ്രയേല്‍ ടെഹ്‌റാനിലും ഇസ്ഫഹാനിലും ആക്രമണം നടത്തുന്നത്.
ഏപ്രില്‍ 8ന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം ഇറാനും ഇസ്രയേലും തമ്മില്‍ നേരിട്ട് നടത്തുന്ന ആദ്യത്തെ ആക്രമണമാണിത്. യു.എസിന്റെ നിര്‍ദ്ദേശം അവഗണിച്ചാണ് ഇസ്രയേല്‍ ഇറാനെ ആക്രമിച്ചത്. ഇതോടെ യു.എസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ വീണ്ടും അനിശ്ചിതത്വത്തിലാവുകയാണ്. ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ പടിഞ്ഞാറന്‍ വ്യോമാതിര്‍ത്തി അടച്ചതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ലബനനെ ആക്രമിച്ചതിനു മറുപടിയായാണ് ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചത്. യു.എസുമായി സമാധാനക്കരാര്‍ സാധ്യമാകണം എങ്കില്‍ ലബനനെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ഇറാന്റെ ആവശ്യം.
ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഇസ്രയേല്‍ ഞായറാഴ്ച കനത്ത ആക്രമണം നടത്തിയിരുന്നു. ലബനനിലെ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തണമെന്ന യുഎസിന്റെ അഭ്യര്‍ഥന ലംഘിച്ചുകൊണ്ടായിരുന്നു ഇസ്രയേലിന്റെ ഈ നീക്കം. ഇറാന്‍ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ല പോരാളികള്‍ തങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെടുന്നു. ഞായറാഴ്ച രാത്രി ഇറാന്റെ ആക്രമണം ഉണ്ടായതിന് പിന്നാലെ, തിരിച്ചടിക്കരുതെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ സാഹചര്യം കൈകാര്യം ചെയ്യണമെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ഇസ്രയേല്‍ ഇത് മുഖവിലയ്‌ക്കെടുത്തില്ല. ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് യുഎസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ അനുമതിയും ഉണ്ടായിരുന്നില്ലെന്നു യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇറാനുമായി കരാര്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് ട്രംപെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, ഇറാന്‍ കഴിഞ്ഞ വെള്ളിയാഴ്ച കുവൈത്തിലേക്കും ബഹ്‌റൈനിലേക്കും ഏഴു ബാലിസ്റ്റിക് മിസൈലുകളാണ് തൊടുത്തുവിട്ടത്. ഹോര്‍മുസ് കടലിടുക്കിലേക്കു നേരത്തെ പറന്ന 4 വണ്‍-വേ ആക്രമണ ഡ്രോണുകള്‍ അമേരിക്കന്‍ സേന തകര്‍ത്തതിനു മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു മിസൈല്‍ ആക്രമണം. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് സെന്റ്കോം ആണ് വിവരം പുറത്തുവിട്ടത്.
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. ഇറാന്റെ ആക്രമണ ഡ്രോണുകള്‍ മേഖലയിലെ കപ്പല്‍ ഗതാഗതത്തിന് ഭീഷണി ഉയര്‍ത്തിയതിനാല്‍ അവ വെടിവച്ചിടേണ്ടി വന്നതായി പ്രസ്താവനയില്‍ പറയുന്നു. ഖേഷം, സിരിക് ദീപുകളില്‍ യു.എസ് നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ പ്രത്യാക്രമണമെന്ന് ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍ (ഐ.ആര്‍.ജി.സി) അറിയിച്ചു. അതേസമയം, ആക്രമണത്തെ കുവൈത്ത് ശക്തമായി പ്രതിരോധിച്ചു. വ്യോമാതിര്‍ത്തിയില്‍ വച്ച് ഡ്രോണുകള്‍ വെടിവച്ചിട്ടു. ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി അമേരിക്കന്‍ സേന ഇറാന്റെ തീരദേശ നിരീക്ഷണ റഡാര്‍ സൈറ്റുകളില്‍ ആക്രമണം നടത്തി. ഗൊറൂക്കിലെ റഡാര്‍ സൈറ്റും ഖേഷം ദ്വീപിലെ സൈറ്റും തകര്‍ത്തതായി സെന്റ്കോം അറിയിച്ചു. തുടര്‍ന്നുള്ള സമുദ്ര ആക്രമണങ്ങള്‍ തടയുന്നതിനായിരുന്നു ഈ തിരിച്ചടി.
ഇറാന്‍ വിക്ഷേപിച്ച ഏഴു മിസൈലുകളില്‍ ആറെണ്ണം അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് വെടിവച്ചിടാന്‍ കഴിഞ്ഞു. ഏഴാമത്തെ മിസൈല്‍ ഉദ്ദേശിച്ച ലക്ഷ്യത്തില്‍ എത്തിയില്ലെന്നാണു പ്രാഥമിക വിലയിരുത്തല്‍. ഇതിനിടയില്‍ ഇസ്രയേലിനെതിരെ വീണ്ടും ആക്രമണം ഇറാന്‍ ശക്തമാക്കി. ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന് ഇറാനിയന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആക്രമണത്തിന്റെ വ്യാപ്തിയോ ലക്ഷ്യമിട്ട പ്രദേശങ്ങളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇസ്രയേലില്‍ പലയിടങ്ങളിലും സൈറന്‍ മുഴങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മിസൈല്‍ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേലിലെ മന്ത്രി ഇറ്റ്മര്‍ ബെന്‍ ഗിവിര്‍ രംഗത്തെത്തി. ”ഇന്ന് രാത്രി ടെഹ്‌റാന്‍ കത്തണം” എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം എക്സില്‍ കുറിച്ചത്.
ലബനന്‍ തലസ്ഥാനത്തെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇറാന്റെ മിസൈല്‍ ആക്രമണം. സ്ഥിതിഗതികള്‍ അതീവ സംഘര്‍ഷഭരിതമാണെന്നും മേഖലയില്‍ കൂടുതല്‍ സൈനിക ഏറ്റുമുട്ടലുകള്‍ക്ക് സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേല്‍ അമേരിക്കയുടെ ഇടപെടലുകളെ നിഷ്പ്രഭമാക്കിക്കൊണ്ട് ഇറാനിലേക്ക് വ്യാപകമായി മിസൈല്‍ ആക്രമണം അഴിച്ചുവിട്ടത്.
















