ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഏഷ്യയിലെ ഏറ്റവും തന്ത്രപ്രധാന പങ്കാളിത്തത്തിന് ഇന്ത്യയും ജപ്പാനും തമ്മില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ), സാമ്പത്തിക സുരക്ഷ, ധാതുക്കള്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊര്‍ജം എന്നീ മേഖലകളിലാണ് ഇരുരാജ്യങ്ങളും കൈകോര്‍ക്കുന്നത്. ന്യൂഡല്‍ഹിയില്‍ നടന്ന പതിനാറാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി സനെ തകാചിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായത്. ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയായ തകാചി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. പ്രധാനമന്ത്രിയെന്ന നിലയില്‍ തകാചിയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഇരുരാജ്യങ്ങളും പങ്കിടുന്ന സാംസ്‌കാരികവും ചരിത്രപരവുമായ ബുദ്ധമത പാരമ്പര്യത്തിന്റെ പ്രധാന കേന്ദ്രമായ ജപ്പാനിലെ നാരാ പ്രവിശ്യയില്‍ നിന്നാണ് അവര്‍ വരുന്നത് എന്ന കാര്യവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ഇന്ത്യന്‍ എഐ സ്ഥാപനങ്ങള്‍ ജാപ്പനീസ് പങ്കാളികളുമായി കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തു. ജപ്പാന്റെ പ്രിസിഷന്‍ ടെക്‌നോളജിയും ഇന്ത്യയുടെ സോഫ്റ്റ്വെയര്‍ ശേഷിയും ഒത്തുചേരുന്നത് ആഗോള എഐ വികസനത്തിന് പുതിയ ഊര്‍ജം പകരുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. സെമികണ്ടക്ടറുകള്‍, ക്വാണ്ടം സാങ്കേതികവിദ്യ, സുരക്ഷിതമായ വിതരണ ശൃംഖല എന്നിവയും ഇരുനേതാക്കളുടെയും ചര്‍ച്ചകളില്‍ പ്രധാനവിഷയങ്ങളായി. ഇരുരാജ്യങ്ങളുടെയും ആദ്യത്തെ സംയുക്ത പ്രതിരോധ വികസന പദ്ധതിക്കും ഉച്ചകോടി സാക്ഷ്യം വഹിച്ചു. ജാപ്പനീസ് നാവികസേനയുടെ അത്യാധുനിക റേഡിയോ ആന്റിനയായ ‘യൂണികോണ്‍’ സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള കരാറിലാണ് ഇന്ത്യയും ജപ്പാനും ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളുടെയും പ്രതിരോധ സാങ്കേതിക പങ്കാളിത്തത്തില്‍ പുതിയ അധ്യായം തുറക്കുമെന്നും സമുദ്ര സുരക്ഷയും പ്രാദേശിക സമാധാനവും ശക്തമാക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ആരോഗ്യ മേഖലയില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ബയോടെക്നോളജി എന്നിവയിലേക്ക് സഹകരണം വ്യാപിപ്പിച്ചു. ഇന്ത്യയുടെ ഉല്‍പാദന ശേഷിയും ജപ്പാന്റെ ഗുണനിലവാരവും ഒത്തുചേരുന്നതിലൂടെ ലോകത്തിന് താങ്ങാനാവുന്ന ആരോഗ്യ പരിഹാരങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക രംഗത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒപ്പുവെച്ച 120 ഓളം പുതിയ ബിസിനസ് കരാറുകള്‍ വഴി 10 ബില്യണ്‍ ഡോളറിലധികം ജാപ്പനീസ് നിക്ഷേപം ഇന്ത്യയിലേക്ക് എത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അടുത്ത ഒരു പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കാനും ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്ക് 10 ലക്ഷം കോടി യെന്‍ നിക്ഷേപം ആകര്‍ഷിക്കാനുമാണ് ലക്ഷ്യമിടുന്നത്.
ഊര്‍ജ സുരക്ഷയുടെ ഭാഗമായി ‘ഇന്ത്യ-ജപ്പാന്‍ ബയോഗ്യാസ് ഇനിഷ്യേറ്റീവ്’ പ്രഖ്യാപിച്ചു. ഇതിലൂടെ ഇന്ത്യയിലുടനീളം 1,000 ബയോഗ്യാസ്, ജൈവവള പ്ലാന്റുകള്‍ സ്ഥാപിക്കും. ഇത് രാജ്യത്തിന്റെ ഹരിത ഊര്‍ജത്തിലേക്കുള്ള മാറ്റത്തെ വേഗത്തിലാക്കുകയും ഗ്രാമീണ ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്ക് കരുത്തുപകരുകയും ചെയ്യും. സ്വതന്ത്രവും സമ്പന്നവും നിയമസാധുതയുള്ളതുമായ ഇന്‍ഡോ-പസഫിക് മേഖലയാണ് തങ്ങളുടെ മുന്‍ഗണനയെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. ഉച്ചകോടിയിലെ പുതിയ ചുവടുവെപ്പുകള്‍ മേഖലയിലുടനീളം സമാധാനത്തിനും പുരോഗതിക്കും വഴിതുറക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഒരുകാലത്ത് അടിസ്ഥാന സൗകര്യ വികസനത്തിലും സാമ്പത്തിക സഹായങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഇന്ത്യ – ജപ്പാന്‍ ബന്ധം ഇന്ന് സാങ്കേതികവിദ്യയിലും പ്രതിരോധ തന്ത്രങ്ങളിലുമൂന്നിയ ആഗോള കൂട്ടുകെട്ടായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.
















