ഒരു യുദ്ധവും അവസാനിക്കാരുതേയെന്ന് ആരും പ്രാര്‍ത്ഥിക്കില്ല. അത്രമേല്‍ ജനദ്രോഹമാണ് യുദ്ധങ്ങള്‍. പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധവും റഷ്യന്‍-യുക്രെയിന്‍ യുദ്ധവുമെല്ലാം മനുഷ്യനെ മനുഷ്യനും യന്ത്രങ്ങളും കൊല്ലുന്ന യുദ്ധങ്ങളാണ്. ഉത്തരവിടുന്നവരും വെടിവെക്കുന്നവരും മാത്രമല്ല, സമാധാനവും കുടുംബവുമായി ജീവിക്കുന്ന മനുഷ്യരും ഈ ഭൂമിയുടെ അവകാശികളായി ജീവിക്കുന്നുണ്ട്. അവരുടെ മേല്‍ യുദ്ധതന്ത്രങ്ങളോ, യന്ത്രവത്കൃത അത്യാധുനി തോക്കുകളോ പ്രയോഗിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നത് ഓര്‍മ്മിപ്പിക്കാതെ തരമില്ല. അത്രമേല്‍ ആള്‍നാശത്തിലേക്ക് കടക്കുകയാണ് പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധം. ഈ യുദ്ധത്തിന്റെ പ്രത്യേകത, എതിര്‍ഭാഗത്തുള്ളത് അമേരിക്ക ആയതുകൊണ്ടാണ്.
ലോക ശക്തികളില്‍ ഒന്നാമതോ രണ്ടാമതോ നില്‍ക്കുന്ന രാഷ്ട്രം. അതിന്റെ ആയുധ ബലവും അംഗ ബലവും അത്യാധുനിക സംവിധാനങ്ങളും ആലോചിക്കാനേ വയ്യാത്ത ഒന്നാണ്. ലോകത്തെ തന്നെ നശിപ്പിക്കാനാകുന്ന ബോംബുകള്‍ വരെയുള്ള രാജ്യം. ഒന്നാം ലോകമഹായുദ്ധകാലത്തും രണ്ടാം ലോകമായുദ്ധ കാലത്തും ജപ്പാനില്‍ പതിച്ച അമുബോംബുകളുടെ തീവ്രത ഇന്നും ആ രാജ്യത്തിന്റെ തലമുറയെ കാര്‍ന്നു തിന്നുന്നുണ്ട്. അതുകൊണ്ടാണ് ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്ക എതിര്‍പക്ഷത്ത് നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആശങ്ക. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ ആധിപത്യം ഉറപ്പിക്കാനായി തുടര്‍ച്ചയായ ആറാം രാത്രിയും ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ യു.എസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി.
ഇറാന്റെ സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കിക്കഴിഞ്ഞു. അപ്പോള്‍ വരാനിരിക്കുന്നത് വലിയ രീതിയിലുള്ള ആക്രമണമായിരിക്കുമെന്ന് ഉറപ്പിക്കാം. അമേരിക്കയില്‍ നടക്കുന്ന ലോകഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനല്‍ നടക്കാനിരിക്കുകയാണ്. ലോകമാകെ ഫിഫയോടൊപ്പം ഫുട്‌ബോള്‍ ആഘോഷിക്കുകയാണ്. അമേരിക്ക ആതിഥേയത്വം വഹിക്കുന്ന മത്സരത്തിന്റെ പാരമ്യതയില്‍ നില്‍ക്കുമ്പോള്‍ ഇറാന്റെ നാശത്തിനു വേണ്ടി യുദ്ധ വിമാനങ്ങള്‍ ആകശത്ത് ബോംബു വര്‍ഷിക്കുകയാണ്. മിസൈലുകളും, ബോംബര്‍ വിമാനങ്ങളും നാവികസേനയുടെ ആക്രമണ മുനകളും കൊണ്ട് ഹോര്‍മുസ് അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങുകയാണ്. അങ്ങനെ രണ്ട് ആഘോഷങ്ങളും ഒരേപോലെ ആസ്വദിക്കുകയാണ് അമേരിക്ക.
അതേസമയം, യു.എസ് ആക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാന്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍, അമേരിക്കയെ നേരിട്ട് ആക്രമിക്കാതെ അമേരിക്കയുടെ പശ്ചിമേഷ്യയിലെ സൈനിക താവളങ്ങള്‍ ആക്രമിക്കുകയാണ് ഇറാന്റെ തന്ത്രം. ഇതൊരു സൈക്കോളജിക്കല്‍ മൂവാണ്. അമേരിക്ക സംരക്ഷണം നല്‍കാമെന്നു പറഞ്ഞ് സൈനിക താവളങ്ങള്‍ ഉണ്ടാക്കിയ അറബ് രാജ്യങ്ങളെയാണ് ഇറാന്‍ ആക്രമിക്കുന്നത്. അതായത്, അത്തരം രാജ്യങ്ങളെ ആക്രമിച്ച് മുറിവേല്‍പ്പിക്കുമ്പോള്‍ അമേരിക്കയ്ക്ക് നീറ്റലുണ്ടാകും. കാരണം, സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലല്ലോ എന്നതു കൊണ്ട്. ഇതാണ് ഇറാന്‍ ലക്ഷ്യം വെയ്ക്കുന്നത്. ഖത്തറില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഇറാന്റെ വ്യോമാക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ പതിച്ച് ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയതായി ആഭ്യന്ത മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സുരക്ഷാ അതോറിറ്റികളും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ഫീല്‍ഡ് തലത്തില്‍ ആവശ്യമായ എല്ലാ അടിയന്തര നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. യാതൊരു കാരണവശാലും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍, ചിത്രങ്ങള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കരുത്. നിയമം ലംഘിക്കുന്നവര്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. തുടര്‍ച്ചയായ ആറാം ദിവസവും ഇറാന്‍ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം യു.എസ് തുടരുന്നതിനിടെയാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ പ്രത്യാക്രമണങ്ങള്‍ വ്യാപിപ്പിക്കുന്നത്.
ഇറാന്റെ വിവിധ നഗരങ്ങളില്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായുമാണ് ഇറാനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഇറാന്റെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലെ കമ്മ്യൂണിക്കേഷന്‍ ടവര്‍ തകര്‍ന്നു. ഇറാന്‍-യുഎസ് സമാധാന കരാര്‍ തകര്‍ക്കാന്‍ ഇസ്രായേല്‍ ബോധപൂര്‍വം ഇടപെട്ടതായി യുഎസ് വൈസ് പ്രസിഡന്റ് വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ചെങ്കടല്‍ ഉപരോധിക്കാന്‍ യമനിലെ വിമത ഗ്രൂപ്പായ ഹൂതികളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് ഇറാന്‍. ചെങ്കടലിലെ പ്രധാന പാതയായ ബാബ് അല്‍-മന്ദാബ് തടയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് ഇപ്പോള്‍ പൂര്‍ണമായും നിശ്ചലമായ അവസ്ഥയിലാണ്. ഇറാനിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം അമേരിക്ക തുടരുകയാണ്.
ഇനിയും ആക്രമണം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പും നിലവിലുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തെയും ഈ സംഘര്‍ഷം ബാധിച്ചിട്ടുണ്ട്. ഞങ്ങള്‍ ട്രമ്പിനെ കൊല്ലുമെന്നാണ് ഇറാന്‍ പറയുന്നത്. ഇങ്ങനെ എവുതിയ ബോര്‍ഡുകള്‍ ഇറാനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം ഹോര്‍മുസ്ഗാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. തന്ത്രപ്രധാന ദ്വീപായ ക്യൂഷിം, ബന്ദര്‍ അബ്ബാസ് എന്നിവയ്ക്ക് പുറമെ ഇറാന്റെ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെറിലും യു.എസ് മിസൈലുകള്‍ പതിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ്ഗാന്‍ പ്രവിശ്യയിലെ രണ്ട് പ്രധാന പാലങ്ങളും യു.എസ് ആക്രമണത്തില്‍ തകര്‍ന്നു. ഇതില്‍ ബന്ദര്‍ അബ്ബാസിനു പടിഞ്ഞാറുള്ള ഒരു പാലം തകര്‍ന്നിട്ടുണ്ട്.
ചര്‍ച്ചകള്‍ക്ക് തയാറായില്ലെങ്കില്‍ ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന ട്രമ്പിന്റെ മുന്‍ പ്രസ്താവനയ്‌ക്കെതിരെ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ വിഭാഗം മേധാവി വോള്‍ക്കര്‍ ടൂര്‍ക്ക് രംഗത്തുവന്നു. ജനങ്ങളുടെ അത്യാവശ്യ സൗകര്യങ്ങള്‍ക്കു നേരെ ബോധപൂര്‍വം നടത്തുന്ന ആക്രമണങ്ങള്‍ 1949ലെ ജനീവ കണ്‍വെന്‍ഷന്‍ കരാറുകളുടെ ലംഘനവും യുദ്ധക്കുറ്റവുമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ചൊവ്വാഴ്ച രാത്രി മുതല്‍ ഇറാന്റെ തുറമുഖങ്ങള്‍ക്ക് നേരെ അമേരിക്ക പ്രഖ്യാപിച്ച പുതിയ ഉപരോധത്തിന്റെ ഭാഗമായി ഒമാന്‍ ഉള്‍ക്കടലില്‍ വച്ച് യു.എസ് നാവികസേന ഇറാനിയന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തു. ഉപരോധം മറികടക്കാന്‍ ശ്രമിച്ച മൂന്ന് വാണിജ്യ കപ്പലുകളെ യു.എസ് സൈന്യം തിരിച്ചുവിട്ടു. നേരത്തെ ഏപ്രില്‍ 13 മുതല്‍ ജൂണ്‍ 18 വരെ നീണ്ടുനിന്ന ആദ്യഘട്ട ഉപരോധത്തില്‍ ഒന്‍പത് കപ്പലുകള്‍ യു.എസ് നിര്‍വീര്യമാക്കുകയും 140 ലധികം കപ്പലുകള്‍ തടയുകയും ചെയ്തിരുന്നു.
















