കേരളത്തിലെ പോലീസ് ഡി.ജി.പി ആകാന്‍ ഇപ്പോള്‍ വലിയ പാടാണ്. കാരണം, അതിനു വേണ്ടത് സീനിയോരിട്ടിയോ, സര്‍വ്വീസിലെ ഗുഡ് സര്‍ട്ടിഫിക്കറ്റോ അല്ല. രാഷ്ട്രീയ ചായ്‌വുകള്‍ കൃത്യമായി ഉപയോഗിച്ച് മെയ് വഴക്കത്തോടെ കാര്യങ്ങള്‍ നോക്കാന്‍ കഴിയുണ്ടോ എന്നാണ്. ഈ കഴിവ് കാണിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശ്രമിച്ചതാണ് എ.ഡി.ജി.പി എം.ആര്‍. അജ്ത്കുമാറിന് ഇപ്പോള്‍ പണി കിട്ടിയിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ കാലത്ത് രക്ഷാപ്രവര്‍ത്തനം എന്ന പേരില്‍ യൂത്തു കോണ്‍ഗ്രസുകാരെ തല്ലിച്ചതച്ച കേസ് അട്ടിമറിച്ചത് ആ സര്‍ക്കാരിന്റെ കാലത്ത് ഡി.ജി.പി ആവാമെന്ന ആഗ്രഹം കൊണ്ടാണ്. പക്ഷെ, അത് നടന്നില്ല. എന്നു മാത്രമല്ല, പിണറായി സര്‍ക്കാരിനെ ജനം താഴെയിറക്കുകയും ചെയ്തു.
ഇപ്പോള്‍ കേസുമായി, ഡി.ജി.പി പദം കിട്ടുമോ എന്ന ആശങ്കയും ബാക്കിയായി. ഇവിടെയെല്ലാം നിശബ്ദം ജോലിചെയ്തു വന്ന ഒരാള്‍ക്ക് ഡി.ജി.പിയാകാന്‍ സാധ്യത തെളിയുകയാണ്. അദ്ദേഹം ഡി.ജി.പിയാകാനുള്ള ശ്രമമൊന്നും നടത്താതെ തന്നെ സുവര്‍ണ്ണാവസരം വന്നു ചേരുകയായിരുന്നു. പോലീസില്‍ അത്യാവശ്യം കച്ചേരിയും, പാട്ടുമൊക്കെയായി തന്നില്‍ നിക്ഷിപ്തമായ ജോലികളും ചെയ്തു പോന്ന എസ്. ശ്രീജിത്താണ് ഡി.ജി.പി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥന്‍. അദ്ദേഹം നിലവില്‍ ജയില്‍ മേധാവിയാണ്. അജിത് കുമാറിന്റെ കേസ് നടപടിയിലേക്ക് കടന്നാല്‍ ഡി.ജി.പി സ്ഥാനം സ്വാഭാവികമായി അടുത്തയാളിലേക്ക് എത്തുമെന്നുറപ്പാണ്.
അതേസമയം, ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഡി.ജി.പി റാവാഡ ചന്ദ്രശേഖര്‍ നടപടിയിലേക്ക് കടക്കും. കേസില്‍ എം.ആര്‍. അജിത്കുമാറിനോട് വിശദീകരണം ചോദിക്കും. എന്നാല്‍, അജിത് കുമാര്‍ രേഖാമൂലം വിശദീകരണം നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. എസ്.ഐ.ടിയുടെ റിപ്പോര്‍ട്ടും അജിത് കുമാറിന്റെ വിശദീകരണവും കേട്ട ശേഷമാകും ഡി.ജി.പി ആഭ്യന്തരവകുപ്പു സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കുക. സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികളുടെ കാര്യത്തില്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ട് നിര്‍ണായകമാകും. കേസില്‍ തുടര്‍നടപടികള്‍ വൈകുന്നത് അജിത് കുമാറിനെ രക്ഷിക്കാനാണെന്ന് ആരോപിച്ച് സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും എതിരെ കടുത്ത വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസിനുള്ളില്‍നിന്നുള്‍പ്പെടെ ഉയരുന്നത്.
അഗ്‌നിരക്ഷാ വിഭാഗം മേധാവി നിതിന്‍ അഗര്‍വാള്‍ ജൂലൈ 31നു വിരമിക്കുമ്പോള്‍ ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ് അജിത്കുമാര്‍. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി 20ന് യോഗം ചേരാനിരിക്കുകയാണ്. ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടും തുടര്‍നടപടികളും അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കില്‍ എസ്.ശ്രീജിത്തിനെയാകും ഈ സ്ഥാനത്തേക്ക് പരിഗണിക്കുക.
മുന്‍മുഖ്യമന്ത്രി നടത്തിയ നവകേരള യാത്രയ്ക്ക് നേരെ ആലപ്പുഴയില്‍ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ് അട്ടിമറിക്കാന്‍ ക്രമസമധാനച്ചുമതലയുള്ള എ.ഡി.ജി.പി ആയിരുന്ന എം.ആര്‍.അജിത് കുമാര്‍ ശ്രമിച്ചുവെന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച എസ്.ഐ.ടിയുടെ കണ്ടെത്തല്‍. കേസ് അന്വേഷിച്ചിരുന്ന ആദ്യ ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫിസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയില്‍ തിരുത്തലുകള്‍ വരുത്തിയെന്നാണ് ആക്ഷേപം. വയനാട് ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അജിത് കുമാര്‍ അന്നു വയനാട്ടില്‍ ആയിരുന്നു. എ.ഡി.ജി.പിയുടെ ഓഫിസിലെ ഗ്രേഡ് എസ്.ഐമാരായ ഗിരീഷും ശ്രീകാന്തും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തിരുത്തലുകള്‍ വരുത്തിയെന്നാണ് എസ്.ഐ.ടി വ്യക്തമാക്കുന്നത്. ഡി.വൈ.എസ്.പിയെയും എസ്.ഐയെയും ഓഫിസില്‍ തടഞ്ഞുവച്ച് കേസ് ഡയറി തിരുത്തുകയും കോടതിയില്‍ നല്‍കാനുള്ള റിപ്പോര്‍ട്ട് അടങ്ങിയ പെന്‍ഡ്രൈവ് ഉള്‍പ്പെടെ കൊടുത്തുവിടുകയായിരുന്നു. ഈ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് എഡിജിയുടെ ഓഫിസ് ഉറപ്പുവരുത്തുകയും ചെയ്തിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ എസ്ഐടിക്കു മൊഴി നല്‍കിയിരുന്നു.
















