കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ മുൻനിര ഇൻഡസ്ട്രിയൽ പ്രോസസ് ചില്ലർ നിർമാതാക്കളായ ചിൽട്ടൺ റെഫ്രിജറേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) ഗ്രീൻപ്രോ പുരസ്കാരം. കമ്പനിയുടെ പേറ്റന്റ് നേടിയ ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണറാണ് (ഡി.പി-എ.സി) പുരസ്കാരത്തിന് അർഹമാക്കിയത്. സുസ്ഥിരമായ നവീകരണം, ഊർജ്ജക്ഷമത, ഭാവി തലമുറയ്ക്കായുള്ള കാലാവസ്ഥാ പരിഹാരമാർഗ്ഗങ്ങൾ എന്നിവയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം.
പൂനെയിൽ നടന്ന ഒൻപതാമത് സി.ഐ.ഐ ഗ്രീൻപ്രോ സമ്മിറ്റിലാണ് പുരസ്‌കാരം സമ്മാനിച്ചത്. സെൻട്രൽ പൊലൂഷൻസ് കൺട്രോൾ ബോർഡ് റീജിയണൽ ഡയറക്ടർ പ്രതിക് ഡി ഭർണെയിൽ നിന്ന് ചിൽട്ടൺ റെഫ്രിജറേഷൻ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പി. ജി. ചിൽപ്രകാശ് പുരസ്‌കാരം ഏറ്റുവാങ്ങി. ‘ഗ്രീൻ പ്രൊഡക്ട്‌സ് ഡ്രൈവിംഗ് സർക്കുലർ, ഡീകാർബണൈസ്ഡ് വാല്യൂ ചെയിൻ’ എന്ന പ്രമേയത്തിൽ സി.ഐ.ഐ സംഘടിപ്പിച്ച സമ്മിറ്റിൽ വ്യവസായ പ്രമുഖരും നിയമനിർമാതാക്കളും സുസ്ഥിര വികസന രംഗത്തെ വിദഗ്ദ്ധരും പങ്കെടുത്തു.
അത്യാധുനിക വേസ്റ്റ് ഹീറ്റ് റിക്കവറി സംവിധാനത്തിലൂടെ എയർ കണ്ടീഷനിംഗിനൊപ്പം തന്നെ സൗജന്യമായി ചൂടുവെള്ളവും ഉത്പാദിപ്പിക്കുന്ന പേറ്റന്റ് നേടിയ നൂതനാവിഷ്‌കാരമാണ് ചിൽട്ടണിന്റെ ഡി.പി-എ.സി. കണ്ടൻസറിൽ നിന്നുള്ള താപം അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നതിന് പകരം, അത് വീണ്ടെടുത്ത് അധിക ഊർജ്ജച്ചെലവില്ലാതെ ചൂടുവെള്ളം ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇതിലൂടെ മികച്ച കൂളിംഗിനൊപ്പം 62 ശതമാനം വരെ ഊർജ്ജം ലാഭിക്കാനും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന ചൂട് 21 ശതമാനത്തോളം കുറയ്ക്കാനും സാധിക്കും.ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതിച്ചെലവിലുണ്ടാകുന്ന ഈ ലാഭം ഉപഭോക്താക്കൾക്ക് അതിവേഗത്തിലുള്ള നിക്ഷേപ വരുമാനവും ഉറപ്പാക്കുന്നു. സുസ്ഥിര എച്ച്.വി.എ.സി സാങ്കേതികവിദ്യയിലെ ചിൽട്ടണിന്റെ മുന്നേറ്റങ്ങൾക്ക് ലഭിച്ച മികച്ച അംഗീകാരമാണിത്. പരമ്പരാഗത കൂളിംഗ് സംവിധാനങ്ങൾക്ക് പകരം ഊർജ്ജക്ഷമത കൂടിയതും പരിസ്ഥിതി സൗഹൃദ നൂതന പരിഹാരങ്ങൾ വിപണിയിലെത്തിക്കാനുള്ള കമ്പനിയുടെ കാഴ്ചപ്പാടാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.
സി.ഐ.ഐ ഗ്രീൻപ്രോ പുരസ്‌കാരം ലഭിച്ചത് ചിൽട്ടണിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരു നാഴികക്കല്ലാണെന്ന് ചിൽട്ടൺ റെഫ്രിജറേഷൻ മാനേജിംഗ് ഡയറക്ടർ പി.ജി. ചിൽപ്രകാശ് പറഞ്ഞു. ബിസിനസ് മൂല്യവും പരിസ്ഥിതി ആഘാതവും ഒരുപോലെ നൽകുന്ന എഞ്ചിനീയറിംഗ് സൊല്യൂഷനുകൾ വികസിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണിത്. ഇന്ത്യയിൽ ഓരോ വർഷവും വിറ്റഴിക്കപ്പെടുന്ന എയർ കണ്ടീഷണറുകളിൽ 1% എങ്കിലും ഡി.പി-എ.സി സംവിധാനം സ്വീകരിക്കുകയാണെങ്കിൽ, രാജ്യത്തിന് പ്രതിവർഷം 68.77 കോടി യൂണിറ്റ് വൈദ്യുതി ലാഭിക്കാനും 5.84 ലക്ഷം ടൺ കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളൽ കുറയ്ക്കാനും കഴിയും. നെറ്റ്-സീറോ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ, സർക്കുലർ, ഡീകാർബണൈസ്ഡ് ഭാവിക്ക് സംഭാവന നൽകുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.
















