കേരളത്തിന്റെ ജലാശയങ്ങളെല്ലാം നിറഞ്ഞൊഴുകുകയാണ്. ഒപ്പം ദുരിതങ്ങളും ദുരന്തങ്ങളും വര്‍ദ്ധിക്കുന്നു. 2018ലെ മഹാ പ്രളയത്തിനും 2019ലെ ചെറു പ്രളയത്തിനും സമാനമായി 2026 പ്രളയവും വരികയാണ്. എന്നാല്‍, ചില ജില്ലകളില്‍ മാത്രമായി ഇത് മാറുകയാണ്. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനങ്ങളും സഹായങ്ങളും എത്തിക്കാന്‍ വലിയ പ്രയാസമുണ്ടാകില്ല. പക്ഷെ, ആ രക്ഷാപ്രവര്‍ത്തനവും, സഹായവും കൃത്യസമയത്ത് കിട്ടണമെന്നു മാത്രം. ദുരന്ത നിവരാണ അതോറിട്ടിയുടെ നിര്‍ദ്ദേശങ്ങള്‍, മുന്നറിയിപ്പുകള്‍ എല്ലാം പാലിക്കപ്പെടുകയും വേണം. സര്‍ക്കാരും ദുരന്ത നിവാരണ സേനകളും സംസ്ഥാനത്തെ പോലീസ് ഫയര്‍ഫോഴ്‌സ് എല്ലാം സജ്ജമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഏത് പ്രളയത്തെയും അതിജീവിക്കാന്‍ കരുത്തും കഴിവുമുള്ള കേരളത്തിന്റെ സ്വന്തം ജല പട്ടാളമായ മത്സ്യത്തൊഴിലാളികളും തങ്ങളുടെ ബോട്ടുകളുമായി എത്തി. ഒറ്റപ്പെട്ടവരെയെല്ലാം കണ്ടെത്താന്‍ പ്രളയ ജലത്തിലിറങ്ങി. കാണാതെ പോയവരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നു. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി ഉയരുന്ന സാഹചര്യമാണുള്ളത്. ഇത് പരിഹരിക്കാനാവാത്ത വിധം ഉയര്‍ന്നാല്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരും. അണക്കെട്ടുകള്‍ക്ക് നിറച്ചു നിര്‍ത്താന്‍ കഴിയുന്ന പരിധി വിട്ടാല്‍ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കേണ്ട സ്ഥിതിയുണ്ടാകും. വെള്ളത്തെ നിയന്ത്രിക്കാനാണ് ഷട്ടറുകള്‍ തുറക്കുന്നത്. ഇതോടെ നദികളില്‍ വെള്ളം കൂടും. നിലവില്‍ മഴയുള്ളതു കൊണ്ടും എക്കല്‍ അടിഞ്ഞതു കൊണ്ടും പുഴകളും നദികളും കരകവിഞ്ഞൊഴുകുന്ന അവസ്ഥയുണ്ട്.
ഇതിനൊപ്പം ഷട്ടരുകള്‍ തുറന്നാല്‍ വെള്ളപ്പൊക്കം രൂക്ഷമാകുമെന്നുറപ്പാണ്. ഇതിനു മുമ്പ് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളില്‍ മാറ്റി പാര്‍പ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ ജില്ലാ ഭരണകൂടങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നതാണ് ചോദ്യം. കഴിഞ്ഞ രാത്രിയിലും ഇന്ന് പുലര്‍ച്ചെയും മഴ മാറിനില്‍ക്കുന്നുണ്ടെങ്കിലും, അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയില്‍ തുടരുന്നത് ഇടുക്കി ജില്ലയില്‍ ആശങ്കയ്ക്കിടയാക്കുന്നു. മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ തുറന്ന പശ്ചാത്തലത്തില്‍ മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവര്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. നിലവില്‍ മലങ്കര, കല്ലാര്‍കുട്ടി, പാമ്പള അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത്. ഇടുക്കി അണക്കെട്ടില്‍ 2346.84 അടിയും മലങ്കരയില്‍ 40.96 അടിയും കല്ലാര്‍കുട്ടിയില്‍ 456.50 അടിയുമാണ് നിലവിലെ ജലനിരപ്പ്.
മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഭാഗികമായി ക്രമീകരിക്കാന്‍ സാധിച്ചതിനെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെ ഷട്ടറുകള്‍ താഴ്ത്തിയിട്ടുണ്ട്. ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 200 ഓളം പേരാണ് നിലവില്‍ ഈ ക്യാമ്പുകളില്‍ കഴിയുന്നത്. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കളക്ടറും ജനപ്രതിനിധികളും നേരിട്ടെത്തി ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നുണ്ട്. ദുരന്തബാധിതരായ ആളുകളുടെ പുനരധിവാസത്തെക്കുറിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്.
പ്രളയം ഇത് ആദ്യമായല്ല. കഴുത്തോളം മുങ്ങി നിന്നൊരു കേരളത്തെ 2018ല്‍ നമ്മള്‍ കണ്ടതാണ്. അതായിരുന്നു കേരളം കണ്ട ഏറ്റവും വലിയ പ്രളയം. പ്രളയ ജലം മുക്കീക്കൊന്നവരുടെ എണ്ണവും കൂടുതല്‍ തന്നെ. എന്നാല്‍, 2018 കഴിഞ്ഞ് 2019 ല്‍ വന്നപ്പോള്‍ വീണ്ടും പ്രളയമുണ്ടായി. അതിനെയും തരണം ചെയ്‌തെങ്കിലും പ്രളയത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്ിതില്ലെന്നതാണ് സത്യം. അതിന്റെ ഫവിഷ്യത്താണ് ഇപ്പോള്‍ കാണുന്നതും. 2018നു ശേഷം പ്രളയത്തെ പ്രതിരോധിക്കാന്‍ പഠനം നടത്തിയ അന്നത്തെ മുഖ്യമന്ത്രിയും സംഘവും നെതര്‍ലാന്റിലെ റൂംഫോര്‍ റിവര്‍ പദ്ധതി വലിയ വായില്‍ പറഞ്ഞെങ്കിലും അതെന്താണെന്ന് കേരളം ഇതുവരെ കണ്ടില്ല. എങ്കിലും പ്രളജലത്തെ തടഞ്ഞു നിര്‍ത്താന്‍ ആര്ക്കും സാധിക്കില്ല. പക്ഷെ, ജീവനുകള്‍ നഷ്ടപ്പെടാതിരിക്കാനും, സുരക്ഷിതമായി എല്ലാവരെയും സംരക്ഷിക്കാനും സാധിക്കുമെന്നതാണ് പ്രധാനം.
അതിനുള്ള എന്തെങ്കിലും നടപടികള്‍ എടുത്തോ എന്നതും ചോദ്യമായി ഇന്നും നില്‍ക്കുന്നു. മുന്‍വര്‍ഷങ്ങളിലെ പ്രളയത്തില്‍ നിന്നു കേരളം ഒന്നും പഠിച്ചില്ല; ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും ഒരു മുന്നൊരുക്കവും നടത്തിയില്ല. സംസ്ഥാനം ഇന്നു നല്‍കുന്നത് ആ ഗുരുതരവീഴ്ചയുടെ വലിയ വില. 2018, 19 വര്‍ഷങ്ങളിലെ വന്‍പ്രളയത്തിന്റെ കാരണങ്ങള്‍, വെള്ളം ക്രമാതീതമായി കയറിയ സ്ഥലങ്ങള്‍, പെയ്ത മഴയുടെ തോത്, വെള്ളം ഒഴുകാനുള്ള സംവിധാനങ്ങള്‍, നദികളില്‍ അടിഞ്ഞ മണ്ണിന്റെ അളവ് എന്നിവയെക്കുറിച്ച് എന്തുകണക്കാണു സംസ്ഥാനത്തിന്റെ പക്കലുള്ളത് എന്ന ചോദ്യവും ബാക്കി.
2018 ലെ പ്രളയത്തിനു ശേഷം എന്തെങ്കിലും തയാറെടുപ്പോ മുന്‍കരുതലോ സ്വീകരിച്ചില്ല. കൃത്യമായ കണക്കുകള്‍ കൈവശമില്ലാത്തതു രക്ഷാദൗത്യത്തെ സാരമായി ബാധിച്ചു. മുന്‍അനുഭവങ്ങള്‍ അടിസ്ഥാനമാക്കി ശാസ്ത്രീയ പഠനങ്ങളും കണക്കുകളും ദുരന്തനിവാരണത്തിന് അനിവാര്യമാണെന്നിരിക്കെ, അതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും പരിസ്ഥിതി വിദഗ്ധര്‍ ചോദിക്കുന്നു. കണക്കുകളും പഠനറിപ്പോര്‍ട്ടുകളും പ്രാദേശികതലത്തിലേക്കു കൈമാറി തയാറെടുപ്പുകള്‍ നടത്തേണ്ടിയിരുന്നു. അതു ചെയ്തില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മുന്‍പു പ്രളയമുണ്ടായ അതേ സ്ഥലങ്ങള്‍ വീണ്ടും മുങ്ങിയതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പുകള്‍ എല്ലാവരും തിരിച്ചറിയണം. അണക്കെട്ടുകളിലെ ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ച വിവരങ്ങള്‍ അവരുടെ വെബ്‌സൈറ്റുകളില്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. അതിനുള്ള ലിങ്കുകള്‍ അഴര്‍ നല്‍കുന്നുമുണ്ട്. ഇവയാണ് ദുരന്ത നിവാരണ അതോറിട്ടിയുടെ ലിങ്കുകള്‍
കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ (ജലസേചനം) ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം – Daily Water Levels of Major Dams/Reservoirs (IRRIGATION) in Kerala (04/08/2026) 11.00 AM
അണക്കെട്ടിലെ പരമാവധി ജലനിരപ്പ്, പൂര്‍ണ സംഭരണ ശേഷി തുടങ്ങിയ വിശദവിവരങ്ങളടങ്ങിയ പട്ടിക https://sdma.kerala.gov.in/dam-water-level/ എന്ന ലിങ്കില്‍ ലഭ്യമാണ്.
പ്രസ്തുത പട്ടിക മനസിലാക്കേണ്ട വിധം എങ്ങനെയെന്നുള്ള വിശദീകരണം ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റില്‍ https://sdma.kerala.gov.in/wp-content/uploads/2020/06/Dam.pdf എന്ന ലിങ്കില്‍ ഡൗണ്‍ലോഡ് ചെയ്യാം.
ജലസേചന വകുപ്പ് അണക്കെട്ടുകളില്‍ നിന്ന് വെള്ളം ഒഴുക്കി വിടാന്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും പ്രോട്ടോക്കോളുകളും ഓറഞ്ച് ബുക്ക് 2026 -ല്‍ 220-227, 308-310 എന്നീ പേജുകളില്‍ വായിക്കാം. ഓറഞ്ച് ബുക്ക് 2026 https://sdma.kerala.gov.in/wp-content/uploads/2026/06/Orange-Book-of-Disaster-Management-2026_WithSECEdits-2026.pdf എന്ന ലിങ്കില്‍ ലഭ്യമാണ്.
- നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന ജലസേചന വകുപ്പിന്റെ മുന്നറിയിപ്പ്
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക
ഓറഞ്ച് അലര്‍ട്ട്
പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍, പന്തളം സ്റ്റേഷന്‍), പമ്പ (ആറന്മുള സ്റ്റേഷന്‍),
കോട്ടയം : മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍)
കാസറഗോഡ്: ഉപ്പള (ഉപ്പള സ്റ്റേഷന്‍)
മഞ്ഞ അലര്‍ട്ട്
ആലപ്പുഴ : പമ്പ (ഇറപ്പുഴ സ്റ്റേഷന്‍), അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)
എറണാകുളം : മൂവാറ്റുപുഴ (മൂവാറ്റുപുഴ, തൊടുപുഴ സ്റ്റേഷന്‍)
തൃശൂര്‍ : കരുവന്നൂര്‍ (കരുവന്നൂര്‍ സ്റ്റേഷന്‍)
കാസറഗോഡ്: മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍), ഷിറിയ (പുത്തിഗെ സ്റ്റേഷന്‍)
യാതൊരു കാരണവശാലും മേല്‍ പറഞ്ഞ നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിര്‍ദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.
















