മാസപ്പടി കേസും, ഹവാലയും, കൈക്കൂലിയുമെല്ലാം ഒന്നിനു പിന്നാലെ മറ്റൊന്നായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരേ ഉര്‍ത്തിക്കൊണ്ടു വരുമ്പോള്‍ EDയുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. ED അന്വേഷിച്ചും, റെയ്ഡ് ചെയ്തും കണ്ടെത്തിയ തെളിവുകളും രേഖകളുമെല്ലാം സത്യമാണോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. കാരണം, സി.പി.എം ഒന്നടങ്കം പിണറായി വിജയനും മുഹമ്മദ് റിയാസിനും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് രാഷ്ട്രീയമായും നിയമപരമായുമുള്ള പിന്തുണയാണ്. മറ്റൊന്ന്, ED കണ്ടെത്തിയ രേഖകളെന്നു പറയുന്നതെല്ലാം വ്യാജമാണെന്ന് മുഹമ്മദ് റിയാസും പിണറായി വിജയനും പറഞ്ഞു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ആയുധമായി പ്രവര്‍ത്തിക്കുകയാണ് ED എന്നാണ് ആരോപണം. ഈ ആരോപണത്തെ സാധൂകരിക്കും വിധമുള്ള ഉദാഹരണങ്ങളും അവര്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്.
ED അന്വേഷിച്ച കേസുകളില്‍ 99 ശതമാനവും കോടതിയില്‍ തള്ളിപ്പോയിട്ടുണ്ടെന്നതാണ് ആദ്യത്തെ ഉദാഹരണം. രണ്ടാമത്തേത്, EDയുടെ കേസും ജയില്‍ വാസവും ഒരു ഭീണിയായി ബി.ജെ.പി മുന്നോട്ടു വെച്ചാണ് മര്രു പാര്‍ട്ടികളില്‍ നിന്നും ആളെ പിടിക്കുന്നത്. ഇത് വടക്കേയിന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് നോക്കിയാല്‍ മനസ്സിലാകും. ED അന്വേഷിച്ചിറങ്ങിയ നേതാക്കളെല്ലാം ബി.ജെ.പിയില്‍ എത്തിയിട്ടുണ്ട്. സമാന രീതിയാണ് കേരളത്തിലും ED പയറ്റുന്നതെന്നാണ് രണ്ടാമത്തെ ഉദാഹരണം. ഈ രണ്ടു വിഷയങ്ങളും വെച്ചാണ് സി.പി.എം പ്രതിരോധിക്കുന്നത്. EDയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ പോന്ന കാര്യങ്ങള്‍ തന്നെയാണിവ രണ്ടും.
സമനാനമായ സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഇതും EDയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒന്നാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ തങ്ങള്‍ക്ക് കടുത്ത ശാരീരിക, മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്നതായും ഭീഷണിപ്പെടുത്തി വ്യാജ മൊഴി രേഖപ്പെടുത്തുകയായിരുന്നുവെന്നുമാണ് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. സി.എം.ആര്‍.എല്‍ ചീഫ് ജനറല്‍ മാനേജരും കമ്പനി സെക്രട്ടറിയുമായ പി.സുരേഷ് കുമാര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്.സുരേഷ് കുമാര്‍ എന്നിവരാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ നടത്തിയത് നിയമവിരുദ്ധ പെരുമാറ്റമാണെന്ന് കാട്ടി ഇ.ഡി ഡയറക്ടര്‍ക്ക് ഔദ്യോഗികമായി ‘റിട്രാക്ഷന്‍ സ്റ്റേറ്റ്‌മെന്റ്’ (മൊഴി പിന്‍വലിക്കല്‍ പ്രസ്താവന) അയച്ചത്.
2024 ഏപ്രിലില്‍ നടന്ന ചോദ്യം ചെയ്യലിനെക്കുറിച്ച് അടുത്ത മാസം, മേയില്‍ ആയിരുന്നു ഇ.ഡി ഡയറക്ടര്‍ക്ക് കത്തയച്ചത്. ഈ കത്ത് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. 2024 ഏപ്രിലില്‍ ഇ.ഡി നല്‍കിയ സമന്‍സിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരായ സമയത്ത് തങ്ങള്‍ക്ക് കടുത്ത പീഡനങ്ങളും നിയമവിരുദ്ധമായ നടപടികളും നേരിേടണ്ടി വന്നുവെന്ന് ഇരു ഉദ്യോഗസ്ഥരും തങ്ങളുടെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. എക്‌സാലോജിക് കമ്പനി സി.എം.ആര്‍.എല്ലിന് സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സത്യസന്ധമായി മറുപടി നല്‍കിയപ്പോള്‍ അത് തിരുത്തി പറയാന്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് പി.സുരേഷ് കുമാര്‍ ആരോപിക്കുന്നു. ഇത് നിരസിച്ചതോടെ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
തന്നെ അറസ്റ്റ് ചെയ്യുമെന്നും മകനെ ഓസ്‌ട്രേലിയയിലേക്ക് തിരികെ പോകാന്‍ അനുവദിക്കില്ലെന്നും ബാങ്ക് അക്കൗണ്ടുകളും വസ്തുവകകളും കണ്ടുകെട്ടുമെന്നും ഭീഷണിപ്പെടുത്തി. അര്‍ധരാത്രിയില്‍ മറ്റൊരു മുറിയിലേക്ക് മാറ്റി 45 മിനിറ്റോളം നിര്‍ബന്ധിച്ച് നിര്‍ത്തിയതായും പിന്നീട് തറയില്‍ ഇരുത്തിയതായും കുടിവെള്ളം പോലും നിഷേധിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതുപോലെ മൊഴി നല്‍കാന്‍ നിര്‍ബന്ധിതനായതാണെന്നുമാണ് അദ്ദേഹം പറയുന്നത്. ചോദ്യം ചെയ്യലിന്റെ ഭാഗമായി ഏതാണ്ട് 24 മണിക്കൂറോളം ഇഡി ഓഫീസില്‍ തന്നെ തടഞ്ഞുവെച്ച് രാത്രി മുഴുവന്‍ ഉറങ്ങാന്‍ അനുവദിക്കാതെ പീഡിപ്പിച്ചതായി സിഎഫ്ഒ കെ.എസ്.സുരേഷ് കുമാറും പറയുന്നു. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവുമുള്ള 63കാരനായ തനിക്ക് കൃത്യസമയത്ത് ഭക്ഷണവും മരുന്നും നിഷേധിച്ചു.
എക്‌സാലോജിക് കമ്പനിക്ക് സിഎംആര്‍എല്‍ സേവനങ്ങള്‍ നല്‍കിയിട്ടില്ലെന്നും രാഷ്ട്രീയക്കാര്‍ക്ക് നല്‍കാന്‍ കമ്പനി വ്യാജ ചെലവുകള്‍ കാണിച്ചു പണം ഉണ്ടാക്കിയെന്നും മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇത് നിരസിച്ചപ്പോള്‍ അറസ്റ്റ് ചെയ്യുമെന്നും ജാമ്യം ലഭിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കടുത്ത ക്ഷീണവും മാനസികസംഘര്‍ഷവും കാരണം ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട പ്രസ്താവനകളില്‍ ഒപ്പിടേണ്ടി വന്നതെന്ന് അദ്ദേഹം പറയുന്നു.
സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍.ശശിധരന്‍ കര്‍ത്തയുടെ വസതിയില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലിലും ഇഡി ഉദ്യോഗസ്ഥര്‍ സമാനമായ രീതിയിലാണ് പെരുമാറിയതെന്ന് ഇരുവരും ആരോപിക്കുന്നുണ്ട്. കടുത്ത ആരോഗ്യപ്രശ്‌നങ്ങളുള്ള വയോധികനായ എംഡിയെ കിടക്കയില്‍ ഇരുത്തി, അദ്ദേഹത്തിന്റെ വിരലടയാളം ബലമായി രേഖകളില്‍ പതിപ്പിക്കുകയായിരുന്നുവെന്ന് ഇരുവരും പറയുന്നു. നിലവില്‍ കടുത്ത ഭയത്തിലും മാനസികാഘാതത്തിലുമാണ് തങ്ങളും കുടുംബങ്ങളും കഴിയുന്നതെന്നും, ഇഡി ഉദ്യോഗസ്ഥരുടെ ഇത്തരം നിയമവിരുദ്ധ നടപടികള്‍ക്കെതിരെ അടിയന്തര
ഇടപെടലുണ്ടാകണമെന്നും കേന്ദ്ര ഏജന്‍സിയുടെ ഡയറക്ടര്‍ക്ക് നല്‍കിയ മൊഴി പിന്‍വലിക്കല്‍ പ്രസ്താവനയില്‍ ഇരുവരും പറയുന്നു. പിണറായി വിജയന്‍, മകള്‍ ടി.വീണ, മരുമകന്‍ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് ഇഡി സംസ്ഥാന ഡിജിപിക്ക് കൈമാറിയ കത്തില്‍ തങ്ങളുടെ വാദങ്ങള്‍ക്ക് പ്രധാന തെളിവായി കാണിച്ചിരുന്നത് സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ മൊഴികളായിരുന്നു. എന്നാല്‍ ഈ മൊഴികള്‍ തങ്ങളെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് കാട്ടി ഇഡി ഡയറക്ടര്‍ക്ക് ഇരുവരും നല്‍കിയ റിട്രാക്ഷന്‍ സ്റ്റേറ്റ്‌മെന്റുകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.
















