വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ് റിപ്പോര്‍ട്ട് ചാനലിനു നേരെ മറ്റു ചാനലുകള്‍ നടത്തുന്ന കുറ്റപ്പെടുത്തലുകള്‍. നമ്മള്‍ ചെയ്യുന്നതെല്ലാം ശരിയും രാജ്യ നന്‍മയും ജനഹിതവും മാത്രം. എന്നാല്‍, റിപ്പോര്‍ട്ടര്‍ ചാനല്‍ ചെയ്യുന്നതോ, കള്ളത്തരം രാജ്യവിരുദ്ധം ജനദ്രോഹം. ഇതാണ് പറഞ്ഞു വെയ്ക്കുന്നത്. എന്നാല്‍, എന്താണ് ശരിയെന്നും എന്താണ് തെറ്റെന്നും വാര്‍ത്തകളെ ഗൗരവമായി സമീപിക്കുന്ന മലയാളികള്‍ക്ക് നന്നായറിയം. റിപ്പോര്‍ട്ടര്‍ ചാനലിനെ ‘ഒരു വാര്‍ത്താ ചാനല്‍’ എന്നു കണ്ടാല്‍ തീരാവുന്ന പ്രശ്‌നം മാത്രമാണിത്. പക്ഷെ, അങ്ങനെ കാണാന്‍ മറ്റു ചാനലുകള്‍ക്ക് മനസ്സില്ല. അതാണ് പ്രശ്‌നം. കാരണം, ചാനലില്‍ വരുന്ന വാര്‍ത്തകളോ, ചാനലില്‍ ജോലി ചെയ്യുന്ന ജീവിനക്കാരോ തമ്മിലുള്ള പ്രശ്‌നങ്ങളേക്കാള്‍, ചാനലിന്റെ മുതലാളിമാരും അവരുടെ പണവുമാണ് ആദ്യ പ്രശ്‌നമായി ഉയര്‍ന്നു വന്നത്.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ സാമ്പത്തികവും മുതലാളിമാരുടെ ഇടപെടലുകളും ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ കേരളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളുടെ മുതലാളിമാരുടെ സാമ്പത്തികവും ഇപെടലുകളും എന്തുകൊണ്ടാണ് ചര്‍ച്ചയാവാത്തത്. ആരാണ് പണം മുടക്കുന്നതെന്നോ, ആരൊക്കെയാണ് ഇതിന്റെ പിന്നിലെന്നോ എന്തുകൊണ്ടാണ് ചര്‍ച്ചയാവാത്തത്. അതാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ മുതലാളിമാരും മറ്റു ചാനലുകളിലെ രഹസ്യ മുതലാളിമാരും തമ്മിലുള്ള വ്യത്യാസം. പരസ്യമായി ഒരു സ്ഥാപനത്തിനെ അഡ്രസ്സു ചെയ്യാന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവികള്‍ തയ്യാറാകുന്നതു തന്നെ ഒരു സ്ഥാപനത്തിന്റെ വിശ്വാസ്യതയെ കാണിക്കുന്നതാണ്. മാത്രമല്ല, അവര്‍ നിരന്തരം ചാനലിന്റെ എല്ലാ തലങ്ങളിലും ഇടപെടുകയും ചെയ്യുന്നു. പക്ഷെ, മറ്റു ചാനലുകളില്‍ പണം മുടക്കുന്നവര്‍ കര്‍ട്ടനു പിന്നിലിരിക്കുകയാണ്. പണം മുടക്കുന്നതാരെന്നും പണം വരുന്നത് എവിടെ നിന്നുമാണെന്നും അറിയാതിരിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ് പോലെ.
ആ സുതാര്യത മറ്റു ചാനലുകള്‍ക്കില്ലെങ്കിലും റിപ്പോര്‍ട്ടര്‍ ചാനല്‍ അത് സുതാര്യമാക്കുന്നുണ്ട്. ചോദിക്കാനുള്ളത് നേരിട്ട് ചോദിക്കാവുന്ന തരത്തില്‍ മേധാവികള്‍ സമൂഹത്തിനു മുമ്പിലുണ്ട്. അതുപോലെത്തന്നെയാണ് ചാനലിന്റെ രാഷ്ട്രീയവും വാര്‍ത്തകളും. മാധ്യമങ്ങള്‍ എന്തു പറയണം എങ്ങനെ പറയണണെന്നൊക്കെ തീരുമാനിക്കുന്നത് ആസ്ഥാപനത്തിന്റെ മാനേജ്‌മെന്റാണ്. അത് രഹസ്യമായ പരസ്യമാണ്. പണം മുടക്കുന്നവന്റെ രാഷ്ട്രീയവും താല്‍പ്പര്യവും മാത്രമാണ് ഓരോ മാധ്യമങ്ങളുടെയും നട്ടെല്ല്. അവരുടെം രാഷ്ട്രീയത്തെ, താല്‍പ്പര്യങ്ങളെ വാക്കുകളും വാചകങ്ങളും കൊണ്ട് സൗന്ദര്യ വത്ക്കരിച്ച് ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുകയാണ് ഓരോ ജേര്‍ണലിസ്റ്റുകളും ചെയ്യുന്നതും. ഇതില്‍ നിന്നും ഒരു മാധ്യമത്തെപ്പോലും മാറ്റി നിര്‍ത്താനുമാവില്ല. അതുകൊണ്ട് റിപ്പോര്‍ട്ടര്‍ ചാനലിനെ നോക്കി ചാരിത്ര്യ പ്രസംഗം നടത്തുന്ന മറ്റു ചാനല്‍ ഭോഷ്‌ക്കന്‍മാര്‍ മനസ്സിലാക്കേണ്ടത്, അവരും ഇതിന്റെ ഭാഗം തന്നെയാണെന്ന്.
മാധ്യമത്തിന്റെ യഥാര്‍ഥ ധര്‍മ്മം സര്‍ക്കാരിനെ നേരായ രീതിയില്‍ നയിക്കുക എന്നതാണ്. സര്‍ക്കാരിന് വീഴ്ച പറ്റുന്നിടങ്ങള്‍ ചൂണ്ടിക്കാണിക്കുക, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ആവലാതികള്‍ സര്‍ക്കാരിനെ അറിയിക്കുക ഇതാണ് ധര്‍മ്മം. അത് കൃത്യമായും വ്യക്തമായും റിപ്പോര്‍ട്ടര്‍ ചെയ്യുന്നുണ്ട്. വലതുപക്ഷ സര്‍ക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാട്ടുക മാത്രമല്ല, വിമര്‍ശിക്കാനും റിപ്പോര്‍ട്ടര്‍ തയ്യാറാകുന്നിടത്ത് ജനാധിപത്യത്തിന്റെ നാലാം തൂണ്‍ ശക്തമാവുകയാണ്. കേരളത്തിലെ ഏറ്റവും കരുത്തുറ്റ പ്രതിപക്ഷ ശബ്ദമായി റിപ്പോര്‍ട്ടര്‍ ടിവി മാറുകയും ചെയ്തു. എന്നാല്‍, മറ്റു മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട ടി.വിയുടെ നിലപാടിനോട് യയോജിപ്പില്ലെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ ആക്രമണങ്ങള്‍. ചാനലുകള്‍ തമ്മിലുള്ള അനാരോഗ്യകരമായ ഏറ്റുമുട്ടലുകളാണ് തുടര്‍ന്ന് കണ്ടത്. അത് റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ സിന്‍ക്കേറ്റായി മാറുകയും ചെയ്തു.
റിപ്പോര്‍ട്ടര്‍ ടിവിക്ക് നേരെ നടക്കുന്ന ഈ ആക്രമണങ്ങള്‍ക്ക് തുടക്കം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിര്‍ണായക വെളിപ്പെടുത്തലുകള്‍ക്കു ശേഷമായിരുന്നു. യൂത്തുകോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലിരുന്ന് രാഹുല്‍ നടത്തിയ WHO CARES പ്രവര്‍ത്തനങ്ങളും അതുമായി ബന്ധപ്പെട്ട വോയ്സ് ചാറ്റുകളും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടര്‍ പുറത്തു കൊണ്ടുവന്നു. വലതുപക്ഷ രാഷ്ട്രീയത്തിന് വലിയ കളങ്കമായി അത് മാറി. തങ്ങളുടെ തനിനിറം തുറന്നുകാട്ടിയതിലുള്ള വിരോധം തീര്‍ക്കാന്‍ അര്‍ദ്ധരാത്രിയില്‍ തൃശൂരിലെ റിപ്പോര്‍ട്ടര്‍ ടിവി ഓഫീസ് ആക്രമിച്ചും വാഹനത്തില്‍ കരിഓയില്‍ ഒഴിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ രാഷ്ട്രീയ പാപ്പരത്തം തെളിയിച്ചു. ആ ഭീരുത്വത്തിന്റെ മറ്റൊരു തലമാണ് ഇപ്പോള്‍ ചാനലിന് നേരെ അഴിച്ചുവിട്ടിരിക്കുന്ന നിരന്തരമായ സൈബര്‍ ആക്രമണവും.
രാഷ്ട്രീയ പകപോക്കലുകള്‍ക്ക് പുറമെ കേരളത്തിലെ മറ്റ് വാര്‍ത്താ ചാനലുകള്‍ക്ക് റിപ്പോര്‍ട്ടറിനോടുള്ള തികഞ്ഞ അസൂയയും ഈ വേട്ടയാടലിന് പിന്നിലെ പ്രധാന കാരണമാണ്. വര്‍ഷങ്ങളായി കടുത്ത തൊഴില്‍ ചൂഷണവും തുച്ഛമായ വേതനവും നിലനിന്നിരുന്ന വാര്‍ത്താ ചാനല്‍ രംഗത്തേക്ക്, മാന്യമായ വേതന വ്യവസ്ഥകളോടെയാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ പുതിയ മാനേജ്മെന്റ് കടന്നുവന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ കഴിവിനനുസരിച്ചുള്ള വേതനം നല്‍കിയ ഈ ‘വേതന വിപ്ലവത്തിന്റെ’ ഫലമായി ഏഷ്യാനെറ്റില്‍ നിന്നും 24 ന്യൂസില്‍ നിന്നും മാതൃഭൂമിയില്‍ നിന്നും ഉള്‍പ്പെടെ കഴിവുറ്റ ഒട്ടേറെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടറിലേക്ക് എത്തി. കാലാകാലങ്ങളായി മാധ്യമപ്രവര്‍ത്തകരുടെ അധ്വാനം ചൂഷണം ചെയ്തു വളര്‍ന്ന ഈ ചാനല്‍ മേധാവികള്‍ക്ക് സ്വന്തം ജീവനക്കാര്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോയത് വലിയ തിരിച്ചടിയായി. തങ്ങളുടെ അടിത്തറ തോണ്ടപ്പെടുന്നത് കണ്ട് ഭയന്ന അവര്‍ പടുത്തുയര്‍ത്തുന്ന അസഹിഷ്ണുതയാണ് ഇപ്പോള്‍ വലിയൊരു മാധ്യമ കുടിപ്പകയായി റിപ്പോര്‍ട്ടറിന് നേരെ ചീറിയടുക്കുന്നത്.
ഓഫീസ് ആക്രമണങ്ങള്‍ക്ക് പുറമെ, ഡിജിറ്റല്‍ ഇടങ്ങളിലും വലിയ അട്ടിമറികളാണ് ഈ സിന്‍ഡിക്കേറ്റ് നടത്തിയത്. റിപ്പോര്‍ട്ടര്‍ ടിവി സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച നിരവധി വാര്‍ത്താ കാര്‍ഡുകള്‍ സംഘടിത മാസ്സ് റിപ്പോര്‍ട്ടിങ്ങിലൂടെ മെറ്റയെ (Meta) തെറ്റിദ്ധരിപ്പിച്ച് നീക്കം ചെയ്യിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്. സത്യം പുറത്തുവരരുതെന്ന് നിര്‍ബന്ധമുള്ള വലതുപക്ഷ മാധ്യമ-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ അസഹിഷ്ണുതയായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ ഈ സൈബര്‍ വേട്ടയാടലുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ റിപ്പോര്‍ട്ടര്‍ തയ്യാറായിരുന്നില്ല. ശക്തമായ നിയമപോരാട്ടത്തിലൂടെ നീക്കം ചെയ്യപ്പെട്ട ആ വാര്‍ത്താ കാര്‍ഡുകള്‍ അക്ഷരംപ്രതി തിരികെ പുനസ്ഥാപിച്ചു.
വാര്‍ത്തകള്‍ ഒരിക്കലും കണ്ണടയ്ക്കാന്‍ പാടില്ല. കാരണം, അത് പ്രതീക്ഷിച്ചിരിക്കുന്ന ഒര വലിയ സമൂഹം ഇവിടുണ്ട്. എല്ലാ വാര്‍ത്തകളും എല്ലാവരെയും സന്തോഷിപ്പിക്കുന്നതായിരിക്കില്ല. അപ്പോള്‍ അസന്തുഷ്ടര്‍ ആ വാര്‍ത്തകള്‍ക്കെതിരേ ആക്രമണം അഴിച്ചു വിടും. അപ്പോഴാണ് സത്യം എന്താണെന്ന് ജനത്തിനു മനസ്സിലാകുന്നത്. ഇങ്ങനെ നിരന്തരം മാധ്യമങ്ങള്‍ ഇടപെടുകയാണ് വേണ്ടത്. അത് റിപ്പോര്‍ട്ടര്‍ ടി.വി ചെയ്യുന്നുണ്ട് എന്നാണ് സിന്‍ഡിക്കേറ്റിന്റെ ആക്രമണവും വലതുപക്ഷ രാഷ്ട്രീയത്തിന്റെ ആക്രമണവും തെളിയിക്കുന്നത്. ഫോര്‍ത്ത് എസ്‌റ്റേറ്റിലെ തളയ്ക്കാന്‍ പറ്റാത്ത ഒറ്റയാനായി വിരാജിക്കുകയാണ് വേണ്ടത്. അതും ജനങ്ങള്‍ക്കിടയില്‍ മാധ്യമ മുതലാളി എന്ന പട്ടമില്ലാതെ, വാര്‍ത്തകളോട് മാത്രം സന്ധി ചെയ്ത് മറ്റിടങ്ങളിലെല്ലാം പ്രതിരോധം തീര്‍ത്ത് മുന്നോട്ടു പോവുക.

















