Investigation

എക്‌സൈസില്‍ ഉദ്യോഗസ്ഥരുടെ എക്‌സര്‍സൈസ് മാത്രം ?: ആദര്‍ശം പറഞ്ഞുവന്ന മന്ത്രി ലിജുവിനെയും കക്ഷത്താക്കി ?; മാസപ്പടിയും ബാറുകാരുടെ സത്ക്കാരവും ആസ്വദിച്ചവര്‍ക്ക് നടപടിയുമില്ല നടയടിയുമില്ല ?

കേരളത്തിലെ സ്പിരിറ്റ് മാഫിയയുടെ ഡയറിയില്‍ പേരുള്ളവര്‍. മാസപ്പടി കൃത്യമായി വാങ്ങുന്നവര്‍. ബാറുടമകള്‍ നടത്തുന്ന മദ്യ സത്ക്കാരത്തില്‍ പങ്കെടുക്കുന്നവര്‍. ഡ്യൂട്ടി സമയത്തും, യൂണിഫോമിലും സര്‍ക്കാര്‍ ജീപ്പിലുമെത്തി വൈനും ബിയറും കുടിച്ച് സെല്‍ഫിയെടുത്ത് ആഘോഷിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍. മദ്യപിച്ച് ഓഫീസിലെത്തി വനിതാ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുന്നവര്‍. ഇങ്ങനെ തുടങ്ങി നിരവധി കുത്സിത പ്രവൃത്തികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ (വനിതാ ഉദ്യോഗസ്ഥര്‍ അടക്കം) നിറഞ്ഞുതുളുമ്പുന്ന വകുപ്പായി മാറിയിരിക്കുകയാണ് എക്‌സൈസ് വകുപ്പ്. ഇവരുടെയെല്ലാം എക്‌സര്‍സൈസുകള്‍(സര്‍ക്കാരിനെ പറ്റിക്കാനുള്ള വ്യായാമങ്ങള്‍) മാത്രമാണ് ഇവിടെ നടക്കുന്നത്. കാരണം, ആഭ്യന്തര വകുപ്പിന്റെ തൂഫാന്‍ ചെയ്യേണ്ടത് ശരിക്കും എക്‌സൈസ് വകുപ്പാണ്. പക്ഷെ, ചെയ്യുന്നതോ, പോലീസും.

അതുകൊണ്ട് എക്‌സൈസിന് പണി കുറവാണ്. പണി കുറവാണെന്നും പറഞ്ഞ് മാസപ്പടി വാങ്ങാതിരിക്കാനകുമോ ?. ബാറുകാരെ ഭീഷണിപ്പെടുത്തിയും, ബാരുടമകളുടെ അടിമകളെപ്പോലെ മദ്യ സത്ക്കാരങ്ങള്‍ക്ക് കുറവു വരുത്താനാകുമോ ?. അതൊന്നും കഴിയില്ല. മാറിവരുന്ന സര്‍ക്കാരുകളെയും എക്‌സൈസ് വകുപ്പു മന്ത്രിയെയും വരെ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായി ധരിപ്പിച്ച് ഭരിപ്പിക്കാന്‍ മിടുക്കരാണ് ഇത്തരക്കാര്‍. അതിന്റെ ഗുണം അവര്‍ക്ക് കിട്ടുന്നുമുണ്ട്. എക്‌സൈസിലെ വാര്‍ത്തകള്‍ക്ക് പ്രാധാന്യം ഏറുന്നതിനു കാരണം, മയക്കുമരുന്നിന്റെയും മദ്യത്തിന്റെയം വ്യാപനം കൂടുമ്പോഴാണ്. എന്നാല്‍, എക്‌സൈസിനു പകരണം ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെയെല്ലാം പിടിക്കുന്ന ഇടങ്ങളില്‍ കേള്‍ക്കുന്ന പേര് പോലീസിന്റേതാണ്. അപ്പോ ശരിക്കും എക്‌സൈസിന് എന്താണ് പണി. അവര്‍ ചെയ്യുന്ന പണിയുടെ ഓഡിറ്റിംഗ് ഉണ്ടോ.

കേരളത്തിലാകെ ഈ സര്‍ക്കാര്‍ വന്നതിനു ശേഷം എക്‌സൈസും-പോലീസും പിടികൂടിയ മയക്കുമരുന്നിന്റെ അനധികൃത മദ്യത്തിന്റെയും റെയ്ഡുകളുടെയും കണക്കുകള്‍ താരതമ്യം ചെയ്താല്‍ മനസ്സിലാകും കാര്യങ്ങള്‍. ചെയ്യേണ്ട പണിയൊന്നും കാര്യപ്രാപ്തിയോടെ ചെയ്യാതെ ഉദ്യോഗസ്ഥ തലങ്ങളില്‍ കൈക്കൂലിയും മാസപ്പടിയും, മദ്യ സത്ക്കാരവുമായി സര്‍ക്കാര്‍ ജോലി ആസ്വദിച്ചു തീര്‍ക്കുകയാണ് എക്‌സൈസ് വകുപ്പിലുള്ളവരെന്ന് പറഞ്ഞാല്‍ തെറ്റില്ല. അത് വകുപ്പുമന്ത്രി എം. ലിജു തന്നെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിട്ടുമുണ്ട്. ഇതിനെല്ലാം മൂക്കുകയറിടണമെന്നായിരുന്നു മന്ത്രിയും ആഗ്രഹം. പക്ഷെ, പരമ്പരാഗത രീതികള്‍ വിട്ട് എക്‌സൈസിലെ ഉദ്യോഗസ്ഥര്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയാത്തതു കൊണ്ട് മന്ത്രി മാറുന്നതാണ് നല്ലതെന്ന് തീരുമാനിച്ചതു പോലെയാണ് കാര്യങ്ങള്‍.

നിലവില്‍ സെന്‍ട്രല്‍ സോണ്‍ ജോയിന്റ് എക്‌സൈസ് കമ്മിഷണറായി സേവനം അനുഷ്ഠിക്കുന്ന എസ്. വിനോദ് കുമാറാണ് ഈ പട്ടികയിലെ പ്രമുഖന്‍. 2016 മുതല്‍ 2021 വരെയുള്ള മാസപ്പടി കണക്കുകളാണ് വിജിലന്‍സ് കണ്ടെത്തിയത്. പാലക്കാട് അറക്കപ്പാറ റേഞ്ചിലെ സ്പിരിറ്റ് മാഫിയുടെ ഡയറിയില്‍ പേരുണ്ടായിരുന്നു എന്നാണ് വിജിലന്‍സിന്റെ 2021ലെ കണ്ടെത്തല്‍. അന്ന് വിനോദ് കുമാര്‍ തിരുവനന്തപുരത്ത് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറായിരുന്നു. അന്ന് ഇദ്ദേഹത്തിനെതിരേ ഒരു നടപടിയും എടുക്കാന്‍ തയ്യാറായില്ല. എന്നാല്‍, യു.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ മാസപ്പടി വാങ്ങിയെന്ന് കണ്ടെത്തിയ പാലക്കാട് ജില്ലയടക്കം നാല് ജില്ലകളുടെ ചാര്‍ജുള്ള സെന്‍ട്രല്‍ സോണ്‍ ജോയിന്റ് എക്‌സൈസ് കമ്മിഷറായി നിയമിക്കുകയാണ് ചെയ്തത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വകുപ്പുതല നടപടിയും നേരിട്ട വ്യക്തിയാണ് ഇദ്ദേഹം. ലഹരി വിരുദ്ധ പദ്ധതിയായ വിമുക്തിയുടെ തലപ്പത്തിരിക്കുമ്പോള്‍ അസാന്‍മാര്‍ഗ പ്രവൃത്ത നടത്തിയതിന്റെ പേരിലും ദുഷ്‌പ്പേര് സമ്പാദിച്ച വ്യക്തിയാണ്. വിമുക്തിയില്‍ ലങരിക്കടിമയായ മകനെ കൗണ്‍സിലിംഗിന് എത്തിച്ച ഒരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ച്, ഒടുവില്‍ ആ സ്ത്രീക്കുണ്ടായ ശാരീരിക പ്രശ്‌നങ്ങളും, അതേ തുടര്‍ന്ന് സ്ത്രീ എക്‌സൈസ് വകുപ്പിന് പരാതി നല്‍കിയതും, ആ പരാതി ഒതുക്കി തീര്‍ക്കാന്‍ വഴിവിട്ട നടപടികളും രീതികളും അവലംബിച്ചതുമെല്ലാം എക്‌സൈസ് വകുപ്പിനുള്ളില്‍ തന്നെ പാട്ടാണ്. പക്ഷെ ഇതൊന്നും ഔദ്യോഗികമായോ നിയമപരമായോ പുറത്തു വരാത്തതിനു കാരണം പദവിയാണ്. അനാരോഗ്യകരമായ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് ഉന്നത പദവികള്‍ നല്‍കുമ്പോള്‍ ഓര്‍ക്കുക, അത് സമൂഹത്തിന് നല്ലതല്ല, ദോഷം മാത്രമേ ഉണ്ടാക്കൂവെന്ന്. ആ ഉദ്യോഗസ്ഥനാണ് മാസപ്പടി വാങ്ങിയിരുന്ന റേഞ്ചടക്കമുള്ള ജില്ലയുടെ ചാര്‍ജ്ജുള്ള ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍. എന്തുനടക്കമെന്ന് മന്ത്രി ലിജുവിന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കണം.

കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ തിരുവനന്തപുരം കോവളത്തെ ഒരു ബാറില്‍ രണ്ട് വനിതാ എക്‌സൈസ് ഉദ്യോഗസ്ഥരും ഒരു പുരുഷ എക്‌സൈസ് ഇന്‍സ്‌പെക്ടറും ഡ്യൂട്ടി സമയത്ത് യൂണിഫോമില്‍, സര്‍ക്കാര്‍ ജീപ്പുമായെത്തി പട്ടാപ്പകല്‍ ബാറുടമ ഒരുക്കിയ മദ്യ സത്ക്കാരത്തില്‍ പങ്കെടുത്തു. ഔദ്യോഗികമായി പരാതിയോ, വിവാദമോ ഒന്നുമണ്ടായില്ല. കാരണം, അങ്ങനെയൊരു സംഭവം വകുപ്പോ മന്ത്രിയോ, സഹപ്രവര്‍ത്തകരോ അറിഞ്ഞില്ല. എന്നാല്‍, സത്ക്കാരത്തിനു പോയവര്‍ തന്നെ വൈനും ബിയറും ഭക്ഷണവും കഴിക്കുന്ന ആഘോഷ വേളയെ ഫോണില്‍ സെല്‍ഫിയെടുത്തു സൂക്ഷിച്ചു. ബാറിന്റെ ഉടമ തന്നെ യൂണിഫോമിലിരിക്കുന്ന ഉവനിതാ ഉദ്യോഗസ്ഥര്‍ക്കടക്കം വൈനും ബിയറും വിളമ്പുന്ന മനോഹരമായ സെല്‍ഫി. സെല്‍ഫി ഫോട്ടോ എക്‌സൈസിലെ തന്നെ ഉദ്യോഗസ്ഥര്‍ വഴി പുറത്തു വന്നു.

അന്നത്തെ വകുപ്പുമന്ത്രിയായിരുന്ന എം.ബി രാജേഷിന് ഒരു പരാതിയും ലഭിച്ചു. ഒപ്പം ഉദ്യോഗസ്ഥര്‍ എടുത്ത സെല്‍ഫി ഫോട്ടോകളും പേരും വിവരങ്ങളും ഉണ്ടായിരുന്നു. തുടര്‍ന്ന് വകുപ്പുതല അന്വേഷണമായി. അന്വേഷണം അട്ടി മറിക്കാനും ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും പഠിച്ച പണി പതിനെട്ടും പയറ്റിയതില്‍ ഈ ജോയിന്റ് എക്‌സൈസ് കമ്മിഷണറും ഉണ്ടായിരുന്നുവെന്നാണ് സൂചന. എന്നാല്‍, 2026 ജനുവരിയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍ കിട്ടി. പക്ഷെ, മിന്നല്‍ വേഗത്തില്‍ കരുക്കള്‍ നീക്കിയതോടെ സസ്‌പെന്‍ഷനൊക്കെ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് പെട്ടിയിലാക്കി ഉദ്യോഗസ്ഥരെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചു. ഏത് സ്ഥലത്തു നിന്നാണോ സസ്‌പെഷനിലായത്, ആ റേഞ്ചില്‍ തന്നെയാണ് അവര്‍ക്ക് തിരികെ ജോലിയും ലഭിച്ചത്. ഇതാണ് എക്‌സൈസിലെ ഉന്നതരുടെ എക്‌സര്‍സൈസ്.

അന്നിറക്കി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത് ഇങ്ങനെയാണ്.

‘എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ജി. സുനില്‍കുമാറും രണ്ട് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരും ബാര്‍ ഹോട്ടലില്‍ യൂണിഫോമിലെത്തി മദ്യ സത്ക്കാരത്തില്‍ പങ്കെടുത്തുവെന്ന പരാതിയിന്‍മേല്‍ എക്സൈസ് വിജിലന്‍സ് ഓഫീസര്‍ അന്വേഷണം നടത്തി പരാമര്‍ശം (1) പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്. നിലവില്‍ വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ആയി ജോലി നോക്കിയിരുന്ന വി.ജി. സുനില്‍ കുമാര്‍ തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറായി ജോലി നോക്കിയിരുന്ന കാലയളവില്‍ ഇതേ ഓഫീസിലെ വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായിരുന്ന ആശ എസ്.ആര്‍, അഞ്ജന ജി. നായര്‍ എന്നീ ഉദ്യോഗസ്ഥരെയും കൂട്ടി എഘ371 ഹോട്ടല്‍ ഡയമണ്ട് പാലസ് വാഴമുട്ടം പി.ഒ. കോവളം എന്ന സ്ഥാപനത്തില്‍ യൂണിഫോമിലെത്തി ലൈസന്‍സിയുടെ സത്ക്കാരം സ്വീകരിച്ച് വൈനും മറ്റും കഴിച്ചിട്ടുള്ളതായി എക്സൈസ് വിജിലന്‍സ് ഓഫീസര്‍ പരാമര്‍ശ പ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.

എക്സൈസ് ഓഫീസറുടെ റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.ജി. സുനില്‍കുമാര്‍ വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആശ എസ്.ആര്‍, അഞ്ജന ജി. നായര്‍ എന്നീ ഉദ്യോഗസ്ഥര്‍ നിയമലംഘനവും, കൃത്യ നിര്‍വഹണത്തില്‍വീഴ്ചയും അധികാര ദുര്‍വിനിയോഗവും അച്ചടക്ക ലംഘനവും നടത്തിയിട്ടുള്ളതായും ആയത് പൊതുജന മധ്യേ വകുപ്പിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതുമാണെന്നും ബോധ്യമാകുകയുണ്ടായി. ഈ സാഹചര്യത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ജി. സുനില്‍ കുമാര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആശ ആര്‍.എസ്, അഞ്ജന ജി. നായര്‍ എന്നീ ഉദ്യോഗസ്ഥരെ 1960-ലെ കേരള സിവില്‍ സര്‍വ്വീസ് (തരംതിരിക്കല്‍ നിയന്ത്രണവും അപ്പീലും) ചട്ടങ്ങള്‍ക്ക് കീഴിലെ ചട്ടം10(1)(എ) പ്രകാരം ഉടന്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തില്‍ അച്ചടക്ക നടപടിക്കു വിധേയമായി സേവനത്തില്‍ നിന്നും വേലവിലക്കി ഉത്തരവാകുന്നു. വേലവിലക്കു കാലയളവില്‍ ഇവര്‍ക്ക് നിയമാനുസൃതമായ ഉപജീവന ബത്തയ്ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.’

ഇങ്ങനെ സസ്‌പെന്‍ഷനില്‍ നിന്നും രക്ഷിച്ചെടുത്ത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ബന്ധവും വകുപ്പിനുള്ളില്‍ ചര്‍ച്ചയ്്ക്കു വഴിവെച്ചിട്ടുണ്ട്. സ്വന്തക്കാരെയും വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്ന മാസപ്പടി ഉദ്യോഗസ്ഥന്‍ ഉള്ളപ്പോള്‍ എന്തു പേടിക്കാനാണ്. മന്ത്രി ഓഫീസില് വരെ പിടിയുള്ള ഉദ്യോഗസ്ഥരാണ് എക്‌സൈസിന്റെ ഐശ്വര്യം. ബാറിലിരുന്ന് കുടിച്ചത് ചായയാണോ, ജ്യൂസാണോ, പെപ്‌സിയാണോ എന്ന സംശയമാണ് ഇപ്പോള്‍ എക്‌സൈസിലുള്ളവര്‍ക്ക് ആകെയുള്ളത്. കള്ളന്‍ മറ്റൊരു കള്ളനെ സംരക്,ിക്കുമെന്നതു പോലെ പരസ്പരം സംരക്ഷിക്കുകയാണ് ഓരോരുത്തരും. കാരണം, ഇന്നു ഞാന്‍ നാളെ നീ എന്നാണല്ലോ ചൊല്ല്. സ്പിരിറ്റ് മാഫിയയുടെ കൈയ്യില്‍ നിന്നും മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥന്‍ കൂടെയുള്ളപ്പോള്‍ മദ്യ സ്തക്കാരത്തിനു പോയവര്‍ എന്തിനു ഭയക്കണം. ഇങ്ങനെ എക്‌സൈസ് വകുപ്പിനെ ഒരു എക്‌സൈസ് വകുപ്പേ അല്ലാതാക്കി മാറ്റിയ ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ് ഇവിടെ രക്ഷ. പുറത്തറിഞ്ഞതിനേക്കാള്‍ എത്രയോ മോശവും ഞെട്ടുന്നതുമായ വിഷയങ്ങള്‍ വകുപ്പിന്റെ അകത്തളങ്ങളില്‍ ചീഞ്ഞു നാറുന്നുണ്ട്. അതെല്ലാം പുറത്തു വരാന്‍ സമയമായിരിക്കുന്നു എന്നാണ് സൂചന.

Latest News