കഴിഞ്ഞ സര്‍ക്കാര്‍ വരുത്തിവെച്ച വിനകളെല്ലാം ചുമക്കേണ്ട ഗതികേടിലായത് ഇപ്പോഴത്തെ സര്‍ക്കാരാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ പവര്‍ കട്ടോ, ലോഡ് ഷെഡ്ഡിംഗോ, ഫ്യൂസ് ഊരലോ നടത്താതെ ചെറിയ തോതില്‍ വൈദ്യുതി നിയന്ത്രണമെന്ന പേരില്‍ ഇരുട്ടത്തിരുത്തിയ കുറച്ചു നാളുകളുണ്ടായിരുന്നു. പക്ഷെ, അതിനെ പവര്‍കട്ടെന്നു പറയാന്‍ ആരെയും അനുവദിച്ചില്ല എന്നതാണ് പ്രശ്‌നം. പക്ഷെ, നേരെചൊവ്വേ പറയാനും, കള്ളം പറഞ്ഞാല്‍ വേഗത്തില്‍ പിടിക്കപ്പെടുകയും ചെയ്യുന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഉള്ളത് ഉള്ളതു പോലെ പറയുകയാണ്. തങ്ങളുടെ തെറ്റല്ലെന്നും, അധികാരത്തിലെത്തിയിട്ട് കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കില്ലെന്നുമുള്ള സാമാന്യ ബോധത്തില്‍ ചിന്തിച്ചാല്‍ മനസ്സിലാകുന്ന കാര്യം ഇതാണ്.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയന്ത്രിക്കേണ്ടത്, സമയത്ത് നിയന്ത്രിക്കാതെ എല്ലാം, തെരഞ്ഞെടുപ്പിന്റെ പ്രചാരണമായി കണ്ട് ഉപയോഗിച്ചു തീര്‍ത്തു. അന്നേ നിയന്ത്രണം ഉണ്ടായിരുന്നുവെങ്കില്‍ കേരളം പിടിച്ചു നില്‍ക്കുമായിരുന്നുവെന്ന് പറയുന്നവരുണ്ട്. എന്നാല്‍, സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് വൈദ്യുതി മേഖല നേരിടുന്ന പ്രതിസന്ധിയെ രാഷ്ട്രീയമായി വിശദീകരിക്കുന്ന ജോലി വൈദ്യുതി വകുപ്പിനാണ്. അതാണ് ഇപ്പോഴും നടക്കുന്നത്. കഴി#്ഞ സര്‍ക്കാരിന്റെ കാലത്ത്, വൈദ്യുതി വകുപ്പ് ലോകത്തെ തന്നെ ഏറ്റവും ഉന്നത ശ്രേണിയില്‍ പ്രവര്‍ത്തിക്കുകയും, വൈദ്യുതി സ്വയം പര്യാപ്ത സംസ്ഥാനമായി മാരുകയും, അതിലേക്കു വേണ്ടി എന്തൊക്കെയോ ചെയ്തുവെന്നുമൊക്കെയുള്ള ഗീര്‍വാണങ്ങള്‍ അടിച്ചിരുന്നു.
പക്ഷെ, പറഞ്ഞ പൊള്ളത്തരങ്ങള്‍ക്കെല്ലാം മന്ത്രിയായിരുന്ന കെ. കൃഷ്ണന്‍കുട്ടി തന്നെ നിശബ്ദമായും, ചില നേരങ്ങളില്‍ ശബ്ദം വെച്ചും മറുപടി നല്‍കേണ്ടി വന്നു. പറഞ്ഞിരുന്നതു പോലെയൊന്നുമല്ല കാര്യങ്ങളെല്ല് അദ്ദേഹത്തിനെങ്കിലും ബോധ്യമുണ്ടായിരുന്നു. പക്ഷെ, അപ്പോഴും ഇടതനുകൂല സംഘടനയിലെ ജീവനക്കാരെ വെച്ച് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരുന്ന പൊറാട്ടു നാടകമാണ് ഇപ്പോള്‍ പൊളിയുന്നത്. വൈദ്യുതി ക്ഷാമത്തെ കുറിച്ച് അന്നൊക്കെ വാര്‍ത്ത വന്നാല്‍, വാര്‍ച്ച കൊടുത്തവരെ അന്വേഷിച്ച് കണ്ടെത്തി, അവര്‍ക്കെതിരേ വകുപ്പുതല നടപടി എടുക്കുകയാണ് ചെയ്തത്. മാത്രമല്ല, കൊടുത്ത വാര്‍ത്തയെ കള്ളപ്രചാര വേലയെന്നും ആക്ഷേപിക്കും. അതിനെതിരേ KSEbയെ കൊണ്ട് പത്രക്കുറിപ്പും ഇറക്കി സമാധാനിക്കും.
ഇതായിരുന്നു, കേരളത്തിലെ വൈദ്യുതി മേഖലയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ പരിഹാരമാര്‍ഗമായി സര്‍ക്കാര്‍ കണ്ടിരുന്നത്. മൂന്നാമതും അധികാരത്തില്‍ വരുമെന്ന അമിതാത്മ വിശ്വാസമായിരുന്നു ഇതിനെല്ലാം ആധാരം. എന്നാല്‍, ജനം പുകച്ചു പുറത്തു ചാടിച്ചു. ഭരിച്ചിരുന്ന മന്ത്രിമാരെ കൂട്ടത്തോടെ തോല്‍പ്പിച്ചു. കേരളത്തില്‍ ഇന്നേവരെ കിട്ടാത്ത ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് മൂലയ്ക്കിരുത്തി. രണ്ടു തവണ വലിയ ഭൂരിപക്ഷത്തില്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ ഏറ്റവും ചെറിയ ഭൂരിപക്ഷമുള്ള പ്രതിപക്ഷ നേതാവായി നിര്‍ത്തി. അപ്പോഴാണ് കഴിഞ്ഞ സര്‍ക്കാരിനു വേണ്ടി പണിയെടുത്ത KSEB ജീവനക്കാര്‍ക്ക് സത്യം പറയേണ്ടി വന്നത്.
നിലവിലെ വൈദ്യുതി ക്ഷാമത്തിന് എന്തൊക്കെ ന്യായം പറഞ്ഞാലും അതൊന്നും ജനം അംഗീകരിക്കില്ല. പക്ഷെ, സര്‍ക്കാരിനെ കുറ്റപ്പെടുത്തില്ല എന്നുറപ്പാണ്. കാരണം, അവരുടെ കുഴപ്പം കൊണ്ടല്ല ഇതുണ്ടാകുന്നതെന്ന ബോധം കൊണ്ടാണ്. എങ്കിലും സംസ്ഥാനത്ത് പതിവായുണ്ടാകുന്ന വൈദ്യുതി നിയന്ത്രണത്തില്‍ ജനരോഷം വ്യാപകമാണ്. ഇതിിനെ തുടര്‍ന്നാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്തത് എന്തുകൊണ്ടാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിശദീകരിച്ച് കെഎസ്ഇബി. കാലാവസ്ഥാ മാറ്റത്തിന്റെ സ്വാധീനം, അണക്കെട്ടുകളിലെ ജലനിരപ്പ്, ദേശീയ വൈദ്യുതി ലഭ്യതയിലെ കുറവ് തുടങ്ങിയ കാരണങ്ങളാണ് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ട് ദിവസം പലതവണ തടസ്സമുണ്ടാകുന്നുവെന്നും വിശദീകരിക്കുന്നുണ്ട്.
കാലാവസ്ഥാമാറ്റത്തിന്റെ സ്വാധീനം വൈദ്യുതി ലഭ്യതയെ കാര്യമായി ബാധിച്ചെന്ന് കെഎസ്ഇബി പറയുന്നു. എല്‍നിനോ പ്രതിഭാസം കാരണം മഴ കുറഞ്ഞു. അന്തരീക്ഷ താപനില വര്‍ധിച്ചു. വൈകുന്നേരം ആറ് മണിക്കുശേഷമുള്ള വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു. പവര്‍ എക്സ്ചേഞ്ചുകളിലെ വൈദ്യുതി ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായി. കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ ഉത്പാദനവും കുറഞ്ഞു. കെഎസ്ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് മുന്‍വര്‍ഷങ്ങളെക്കാള്‍ വളരെ താഴെയാണ്. ആകെ സംഭരണം കഴിഞ്ഞ വര്‍ഷം 80.29%. ഇപ്പോള്‍ 63.75% മാത്രം. സംഭരണശേഷി കൂടുതലുള്ള പദ്ധതികളിലും വെള്ളം കുറവ് -ഇടുക്കി (63.18%) ശബരിഗിരി (67.03%). രാജ്യത്താകെ ദേശീയ വൈദ്യുതിലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായി.
താപവൈദ്യുത നിലയങ്ങളിലെ കല്‍ക്കരിശേഖരം കുറഞ്ഞു. ഈര്‍പ്പം കൂടുതലുള്ള കല്‍ക്കരി കാരണം ഉത്പാദനം മന്ദഗതിയിലായി. സംഭരണികളിലെ ജലനിരപ്പ് താണതോടെ ജലവൈദ്യുത ഉത്പാദനത്തിലും ഗണ്യമായ കുറവുണ്ടായി. കാറ്റാടി നിലയങ്ങളില്‍നിന്നുള്ള ഉത്പാദനത്തിലും കുറവ്. ദക്ഷിണമേഖലയിലെ താപനിലയങ്ങളില്‍ ചിലത് അപ്രതീക്ഷിതമായി നിലച്ചതും പ്രതിസന്ധി കടുപ്പിച്ചു. വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നത് മറ്റൊരു തിരിച്ചടിയായെന്ന് കെഎസ്ഇബി പറയുന്നു. സെപ്റ്റംബര്‍ മാസങ്ങളിലെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകതയാണ് ഇപ്പോള്‍. പീക് സമയ ആവശ്യകത: 4900-5100 മെഗാവാട്ട് ആയി. ദൈനംദിന ഉപയോഗം: 93-95 ദശലക്ഷം യൂണിറ്റാണ്.
കഴിഞ്ഞ സെപ്റ്റംബറിനെ അപേക്ഷിച്ച് വൈദ്യുതി ആവശ്യകതയില്‍ 15% വരെ വര്‍ധനയുണ്ടായി.
ഇതോടൊപ്പം, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വായ്പ്പയായി വാങ്ങിയ വൈദ്യുതി തിരികെ നല്‍കണം. ബാഹ്യസ്രോതസ്സുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം ആകെ ആവശ്യകതയുടെ 20 ശതമാനത്തില്‍ താഴെ മാത്രമാണ്. 4000-4100 മെഗാവാട്ട് വൈദ്യുതി പ്രതിദിനം പുറമെ നിന്നുള്ള സ്രോതസ്സുകളില്‍ നിന്ന് കണ്ടെത്തുന്നു. വൈദ്യുതി നിയന്ത്രണം അനിവാര്യമാകുന്നത് എന്തുകൊണ്ടെന്നും കെഎസ്ഇബി വിശദീകരിക്കുന്നു. വൈകുന്നേരം 6നും രാത്രി 12നുമിടയില്‍ 800- 900 മെഗാവാട്ടിന്റെ കുറവുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് വൈദ്യുതി നിയന്ത്രണമല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല.
എന്തുകൊണ്ട് പലതവണ തടസ്സമുണ്ടാകുന്നുവെന്ന ചോദ്യത്തിനും വിശദീകരണമുണ്ട്. വൈദ്യുതി ആവശ്യകത ലഭ്യതയെക്കാള്‍ കൂടുതലാകുന്ന സാഹചര്യത്തില്‍ ഗ്രിഡിലെ വൈദ്യുതിയുടെ ഫ്രീക്വന്‍സി 50 ഹെര്‍ട്‌സില്‍നിന്നും താഴാന്‍ തുടങ്ങും. ഫ്രീക്വന്‍സി പരിധിവിട്ട് താഴുന്ന സ്ഥിതിയുണ്ടാല്‍ അന്തര്‍സംസ്ഥാന പ്രസരണ ലൈനുകളുള്‍പ്പെടെ പൂര്‍ണ്ണമായും തടസ്സപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇത് ഒഴിവാക്കാനാണ് ലോഡ് കൂടിയ ഫീഡറുകള്‍ നിശ്ചിത സമയത്തേക്ക് ഓഫ് ചെയ്ത് ഫ്രീക്വന്‍സി മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് കെഎസ്ഇബി പറയുന്നു.

















