‘വരത്തന്‍’മാരുടെ ‘തല’സ്ഥാന മണ്ഡലം: പാലക്കാട്-തൃശൂര്‍-കണ്ണൂര്‍ ജില്ലാക്കാര്‍ തിരുവനന്തപുരത്ത് ഏറ്റു മുട്ടും (സ്‌പെഷല്‍ സ്റ്റോറി)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരത്ത് മത്സരിക്കാനിറങ്ങുന്ന മൂന്നു സ്ഥാനാര്‍ത്ഥികളും വരത്തന്‍മാര്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുന്നണികള്‍ ജനകീയതയും വിജയ സാധ്യതയും മാത്രമാണ് മാനദണ്ഡം വെച്ചത്. ഇതോടെ തലസ്ഥാന ജില്ലയിലെ നേതാക്കളെല്ലാം ഔട്ട്. തലസ്ഥാനത്തെ ഒരാളു പോലും സ്ഥാനാര്‍ത്ഥിയാകാന്‍ മാത്രം ജനകീയരല്ലെന്ന് സാരം. പാലക്കാടുകാരന്‍ ശശി തരൂരും, തൃശ്ശൂര്‍കാരന്‍ രാജീവ് ചന്ദ്ര ശേഖറും, കണ്ണൂരുകാരന്‍ പന്ന്യന്‍ രവീന്ദ്രനുമാണ് തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥികളായിരിക്കുന്നത്. പന്ന്യനും ശശി തരൂരും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളവരുമാണ്.

ശശിതരൂര്‍ നിലവില്‍ തിരുവനന്തപുരം എം.പിയാണ്. മുന്‍ എം.പി പി.കെ. വാസുദേവന്‍ നായര്‍ അന്തരിച്ചപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് പന്ന്യന്‍ രവീന്ദ്രന്‍ തിരുവനന്തപുരം എം.പിയാകുന്നത്. തലസ്ഥാന ജില്ലയായതു കൊണ്ടു തന്നെ, ഇവിടെ നടക്കുന്ന മത്സരവും അതില്‍ വിജയിക്കുന്ന പാര്‍ട്ടിയുമാണ് മറ്റു 19 മണ്ഡലങ്ങളിലെയും ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെയാകും മുന്നണികള്‍ കണ്ടെത്തുന്നതും. കഴിഞ്ഞമൂന്നു ടേമായി കോണ്‍ഗ്രസ്സിന് പാലക്കാടുകാരന്‍ ശശിതരൂര്‍ തന്നെയാണ് തലസ്ഥാനത്തെ തുറുപ്പു ചീട്ട്. മറ്റു രണ്ട് മുന്നണികളും ഓരോ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളെ മാറ്റി പരീക്ഷിച്ചു.  

കോട്ടയംകാരന്‍ കുമ്മനം രാജശേഖരനെയാണ് ബി.ജെ.പി കഴിഞ്ഞ ടേമില്‍ പാലക്കാടുകാരന്‍ ശശി തരൂരിനെ തറപറ്റിക്കാന്‍ മത്സരിപ്പിച്ചത്. എന്നാല്‍, സി.പി.ഐ അന്ന് ഒരു തിരുവനന്തപുരംകാരനെ തന്നെ ഇറക്കി കളംപിടിക്കാന്‍ നോക്കിയെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു പോയി. സി. ദിവാകരനാണ് മത്സരിക്കാനിറങ്ങിയത്. മണ്ഡലത്തിന്റെ സ്ഥാനാര്‍ത്ഥി ചരിത്രം എടുത്താല്‍ തിരുവനന്തപുരത്തുകാര്‍ എത്രപേരുണ്ടെന്ന അറിയാനാകും. 1977 ല്‍   തിരുവനന്തപുരത്തിന്റെ എം.പിയായ എം.എന്‍. ഗോവിന്ദന്‍ പത്തനം തിട്ടക്കാരനാണ്. തൊട്ടു പിന്നാലെ എത്തിയ നീലലോഹിത ദാസന്‍ നാടാര്‍ തിരുവനന്തപുരത്തുകാരനാണ്. നെയ്യാറ്റിന്‍കര സ്വദേശിയായ നീലലോഹിതദാസ് 1980 മുതല്‍ എം.പി ആയിരുന്നു. 

ഇതിനു പിന്നാലെ എത്തിയ എ. ചാള്‍സ് എം.പി. സ്ഥാനത്ത് ഹാര്‍ട്രിക് തികയ്ച്ചു. 1984 മുതല്‍ 1991 വരെ മൂന്നു ടേമില്‍ എതിരാളികളെ നിഷ്പ്രഭമാക്കി. തിരുവനന്തപുരം സ്വദേശിയാണ് എ. ചാള്‍സ്. ചാള്‍സിന്റെ പിന്‍ഗാമിയായെത്തിയ കെ.വി സുരേന്ദ്രനാഥും തിരുവനന്തപുരം കാരനാണ്. 1996ലാണ് കെ.വി സുരേന്ദ്രനാഥ് തിരുവനന്തപുരത്തിന്റെ എം.പിയാകുന്നത്. തുടര്‍ന്നെത്തിയ മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്ന കെ. കരുണാകരന്‍ കണ്ണൂരുകാരനാണ്. 1998ലാണ്  കെ. കരുണാകരന്‍ എം.പി ആകുന്നത്. 1999ല്‍ എം.പിയായ വി.എസ് ശിവകുമാര്‍ തിരുവനന്തപുരം കാരനായിരുന്നു. 

അമരവിള സ്വദേശിയാണ് ഇദ്ദേഹം. 2004ല്‍ എത്തിയ പി.കെ വാസുദേവന്‍ നായര്‍ കോട്ടയം കിടങ്ങൂര്‍ സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് എത്തിയ പന്ന്യന്‍ രവീന്ദ്രന്‍ കണ്ണൂരുകാരനായിരുന്നു. ഇതിനു പിന്നാലെ എത്തിയ ശശിതരൂര്‍ പാലക്കാടുകാരനും. ഇങ്ങനെ തലസ്ഥാന മണ്ഡലത്തെ വരത്തന്‍മാര്‍ക്കൊപ്പം തലസ്ഥാന ജില്ലാക്കാരും എം.പിമാരാിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസ്സാണ് കൂടുതല്‍ തലസ്ഥാനജില്ലക്കാരെ മണ്ഡലത്തിലേക്ക് പരിഗണിച്ചവര്‍ എന്ന് മനസ്സിലാകും. തിരുവനന്തപുരം മണ്ഡലം വരത്തന്‍മാരായ സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി ഇത്തവണ പൂര്‍ണ്ണമായും വിട്ടു കൊടുത്തിരിക്കുകയാണ് മുന്നണികള്‍. 

രാജീവ് ചന്ദ്രശേഖര്‍ (ബി.ജെ.പി-തൃശൂര്‍ സ്വദേശി)

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിലെ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രിയായിരുന്നു. 1964 മെയ് 31ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ജനനം. കേരളത്തിലെ തൃശൂര്‍ ജില്ലയിലെ ദേശമംഗലത്തിനടുത്തുള്ള കൊണ്ടയൂരിലാണ് അദ്ദേഹത്തിന്റെ തറവാട്. മാതാപിതാക്കള്‍ മലയാളികളാണ്. പിതാവ് എം.കെ ചന്ദ്രശേഖര്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ എയര്‍ കമ്മഡോര്‍ ആയിരുന്നു. ഇന്ത്യയിലെ വിവിധ സ്‌കൂളുകളില്‍ പഠിച്ചു. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പഠിച്ചു. ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് 1988ല്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. ഇന്റലില്‍ ചേരാന്‍ വിനോദ് ധാം അദ്ദേഹത്തെ തിരഞ്ഞെടുത്തു. 1988 മുതല്‍ 1991 വരെ ജോലി ചെയ്തു. ഇന്റലില്‍ 486 പ്രോസസര്‍ രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക്ചറല്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. അദ്ദേഹം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഡ്വാന്‍സ് മാനേജ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കി.

ശശി തരൂര്‍ (യു.ഡി.എഫ്-പാലക്കാട് സ്വദേശി) 

1956ല്‍ ലണ്ടനില്‍ ജനനിച്ച ശശിതരൂര്‍, ചന്ദ്രന്‍ തരൂരിന്റെയും ലില്ലി തരൂരിന്റെയും മകനാണ്. പാലക്കാടാണ് ശശി തരൂരിന്റെ തറവാട്. 1978 മുതല്‍ 2007 വരെ ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിച്ചുവന്നു. 2009ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 99,998 വോട്ടുകള്‍ക്ക് വിജയിച്ചു. തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി. കൊച്ചി ഐ.പി.എല്‍ ടീമുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് 2010 ഏപ്രില്‍ 18ന് വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജിവെച്ചു. 

പന്ന്യന്‍ രവീന്ദ്രന്‍ (എല്‍.ഡി.എഫ്-കണ്ണൂര്‍)

കണ്ണൂര്‍ ജില്ലയിലെ കക്കാട്ട് പന്ന്യന്‍ വീട്ടില്‍ രാമന്റെയും യശോദയുടെയും മകനായി 1945ലാണ് പന്ന്യന്‍ രവീന്ദ്രന്റെ ജനനം. കക്കാട് കോര്‍ജാന്‍ യു.പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തുമ്പോള്‍ തന്നെ ബീഡി തൊഴിലില്‍ ഏര്‍പ്പെട്ടു. പതിനഞ്ചാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. 1965ല്‍ സി.പി.ഐയുടെ നേതൃത്വത്തില്‍ നടന്ന ബാങ്ക് ദേശസാല്‍ക്കരണ പ്രക്ഷോഭത്തില്‍ പങ്കെടുത്തു ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1979 മുതല്‍ 1982 വരെ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായിരുന്നു. ‘തൊഴില്‍ അല്ലെങ്കില്‍ ജയില്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തി യുവാക്കളെ സംഘടിപ്പിച്ച് സമരം നടത്തി ശ്രദ്ധേയനായി. 

1982 മുതല്‍ 1986 വരെ സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. പാര്‍ലമെന്ററി രംഗത്തേക്കുള്ള പന്ന്യന്റെ അരങ്ങേറ്റം 1989ലെ ആദ്യ ജില്ലാകൗണ്‍സില്‍ തിരഞ്ഞെടുപ്പിലായിരുന്നു. തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പി.കെ. വാസുദേവന്‍നായരുടെ നിര്യാണത്തെ തുടര്‍ന്ന് 2005 നവംബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് പതിനാലാം ലോക്സഭാംഗമായി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പറവൂര്‍ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും വി.ഡി. സതീശനോട് പരാജയപ്പെട്ടു.

Read more : 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ