തൃശൂർ: കേരളത്തിൽ കേന്ദ്ര സർക്കാർ പിന്തുണയോടെ ബിജെപി ഇവിഎമ്മിൽ തിരിമറി നടത്തുമെന്ന മുന്നറിയിപ്പ് നൽകി സിപിഐ നേതാവും തൃശൂരിലെ എൽഡിഎഫ് നേതാവുമായ വി.എസ്. സുനിൽകുമാർ. ചൊവ്വാഴ്ച കേരളം സന്ദർശിച്ച നരേന്ദ്ര മോദി സംസ്ഥാനത്ത് ബിജെപി രണ്ടക്കം കടക്കുമെന്ന് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സുനിൽകുമാറിൻ്റെ മുന്നറിയിപ്പ്. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
“കഴിഞ്ഞ ദിവസം മോദി തിരുവനന്തപുരത്ത് എത്തി പറഞ്ഞത് ബി.ജെ.പി കേരളത്തില്‍ രണ്ടക്കം കടക്കുമെന്നാണ്. രണ്ടക്കം കടക്കാന്‍ മിനിമം പത്ത് സീറ്റെങ്കിലും വേണ്ടെ. എവിടെയാണ് അവര്‍ക്കതിന് സാധിക്കുക. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയാല്‍ ഒരുപക്ഷേ അവര്‍ക്കതിന് സാധിക്കുമായിരിക്കും. ബി.ജെ.പിക്ക് ഒരു നിയമസഭാ സീറ്റ് പോലും ഇല്ലാത്ത കേരളത്തിലെത്തി ഒരു പ്രധാനമന്ത്രി തങ്ങളുടെ സീറ്റ് രണ്ടക്കം കടത്തുമെന്ന് അത്ര ഉറപ്പോടെ പറയുന്നൂവെങ്കില്‍ അവര്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതില്‍ എല്ലാവരും ജാഗ്രത കാണിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.”- സുനിൽകുമാർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
മോദിയുടെ ഗ്യാരൻ്റി എന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തെയും സുനിൽകുമാർ വിമർശിച്ചു. “ബിജെപി അധികാരത്തില്‍ വരുമ്പോള്‍ അമ്പത് രൂപയ്ക്ക് പെട്രോള്‍ തരുമെന്നായിരുന്നു മോദിയുടെ ഗ്യാരണ്ടി. എന്നിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയായിട്ടും ആര്‍ക്കെങ്കിലും അമ്പത് രൂപയ്ക്ക് പെട്രോള്‍ ലഭിക്കുന്നുണ്ടോ. പാചക വാതക സബ്‌സിഡി ഗ്യാരണ്ടിയായിരുന്നു, എത്രപേര്‍ക്കത് കിട്ടുന്നുണ്ട്. തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്നും വിലക്കയറ്റം ഇല്ലാതാക്കുമെന്നും ഗ്യാരണ്ടിയായിരുന്നില്ലേ. ഈ ഗ്യാരണ്ടിയൊക്കെ നടപ്പിലായത് ആര്‍ക്കെങ്കിലും കാണിച്ച് തരാമോ? എന്നിട്ടാണോ വീണ്ടും ഗ്യാരണ്ടിയുമായി വോട്ടര്‍മാരുടെ മുന്നിലേക്ക് വരുന്നത് ” – സുനിൽ കുമാർ പരിഹസിച്ചു
കേരളത്തിലെ വോട്ടര്‍മാര്‍ അത്ര വലിയ വിഡ്ഢികളാണെന്നാണോ മോദിയും ബിജെപിയും ധരിച്ചിരിക്കുന്നതെന്നും സുനിൽ കുമാർ ചോദിച്ചു.മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് വിശ്വാസ രാഷ്ട്രീയം പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. പക്ഷേ, കേരളത്തില്‍ ഈ ഏര്‍പ്പാടൊന്നും നടപ്പിലാവാന്‍ പോവുന്നില്ലെന്ന് ഇവര്‍ മനസ്സിലാക്കണം. അതിന് വേണ്ടി കൂടിയുള്ളതാണ് ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം അഭിപ്രിയപ്പെട്ടു.
തൃശൂർ ഇക്കുറി എൽഡിഎഫ് തിരിച്ചുപിടിക്കുമെന്നും സുനിൽകുമാർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് തൃശ്ശൂര്‍. ഏഴ് മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന തൃശ്ശൂര്‍ മുഴുവന്‍ ഇടതുപക്ഷത്തിന്റെ കയ്യിലാണ്. അതുകൊണ്ടു തന്നെ മണ്ഡലം തിരിച്ചുപടിക്കാനാവും എന്നതില്‍ സംശയമില്ല. സ്ഥാനാര്‍ഥികളെയൊന്നും വിലകുറച്ച് കാണുന്നില്ലെങ്കിലും ശക്തമായ മത്സരം തന്നെയായിരിക്കും തൃശൂരിൽ നടക്കുന്നത്. പക്ഷേ, അത് ഇടതുപക്ഷവും യു.ഡി.എഫും തമ്മിലായിരിക്കും. കഴിഞ്ഞ തവണ ബി.ജെ.പി വോട്ട് വര്‍ധിപ്പിച്ചത് അന്നത്തെ പ്രത്യേക സാഹചര്യം കൊണ്ടാണ്. ഇപ്പോ എന്ത് പറഞ്ഞാണ് അവര്‍ വോട്ടു ചോദിക്കുക. കേരളത്തിന് അര്‍ഹമായതൊന്നും തരാതെ പിടിച്ച് വെച്ച് ദ്രോഹിക്കുന്നവര്‍ക്ക് ആരാണ് വോട്ട് ചെയ്യുക. ഇക്കാര്യങ്ങളൊക്കെ ജനങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും സുനിൽകുമാർ പറഞ്ഞു.
















