കൊച്ചി: മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ (എസ്എഫ്ഐഒ) അന്വേഷണത്തെ ഭയമാണോയെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി. അന്വേഷണം ചോദ്യം ചെയ്ത് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം.
സിഎംആർഎൽ ഷെയർ ഹോൾഡറല്ലേ. സാമ്പത്തിക കാര്യങ്ങൾ അറിയില്ലെന്ന് സിഎംആർഎൽ കോടതിയിൽ എന്ന് പറയട്ടെയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണു കെഎസ്ഐഡിസി ചെയ്യേണ്ടിയിരുന്നതെന്നത്. പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ, സത്യം അറിയാനാണ് ശ്രമമെന്നും കോടതി കെഎസ്ഐഡിസിയോട് പറഞ്ഞു. 57 കമ്പനികളിൽ നിക്ഷേപമുണ്ടെന്നു കെഎസ്ഐഡിസി ഹൈക്കോടതിയെ അറിയിച്ചു
‘‘നിങ്ങളുടെ നോമിനിക്കു സിഎംആർഎലിൽ നടന്നതെന്തെന്ന് അറിയില്ലെന്നതു ലോജിക്കൽ അല്ല. കെഎസ്ഐഡിസി പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ? എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണു കെഎസ്ഐഡിസി ചെയ്യേണ്ടിയിരുന്നത്. സത്യം കണ്ടെത്താനാണു ശ്രമം.’’- ഹൈക്കോടതി പറഞ്ഞു.
അന്വേഷണത്തിനുള്ള ഉത്തരവിൻറെ പകർപ്പ് അടക്കം നൽകാതെയാണ് എസ്എഫ്ഐഒ പരിശോധന നടത്തുന്നതെന്നായിരുന്നു ഹർജിയിലെ ആക്ഷേപം. അതേസമയം, മാസപ്പടി വിവാദത്തിൽ കൂടുതൽ തെളിവുകൾ ഇന്ന് മുവാറ്റുപുഴ എംഎൽഎമാത്യു കുഴൽനാടൽ പുറത്തുവിട്ടു.
ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കരിമണൽ കമ്പിനിയായ സിഎംആർഎല്ലിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപ്പെട്ടതിൻ്റെ തെളിവുകളാണ് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് എംഎൽഎ പുറത്ത് വിട്ടത്. റവന്യൂ വകുപ്പിനെ മറികടന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
കെആര്‍ഇഎംഎല്‍ വാങ്ങിയ തൃക്കുന്നപ്പുഴയിലെ 51 ഏക്കര്‍ ഭൂമിക്കായി തൻ്റെ വകുപ്പല്ലാഞ്ഞിടും മുഖ്യമന്ത്രി മൂന്നു തവണപ്പെട്ടു. കഴിഞ്ഞ ആയിരം ദിവസമായി തോട്ടപ്പള്ളിയിലെ ഖനനം സിഎംആര്‍എല്ലിനു അനുകൂലമായിട്ടാണ് നടക്കുന്നത്. ഇതുവരെ 40,000 കോടിയുടെ മണല്‍ ഖനനംചെയ്തെന്നും കുഴൽനാടൻ പറഞ്ഞു.
താൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉന്നയിച്ച മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയോ സിപിഎമ്മോ ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും കുഴൽനാടൻ ചൂണ്ടിക്കാട്ടി.
















