കെ.എസ്.ആര്‍.ടി.സിയില്‍ എംഡിയും മന്ത്രിയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്ഥാനം തെറിച്ച ബിജു പ്രഭാകറിനു പകരം പുതിയ എം.ഡി. പി.എസ് പ്രമോജ് ശങ്കറിനെ നിയമിക്കുമെന്ന് അന്വേഷണമാണ് ആദ്യം വാര്‍ത്ത ചെയ്തത്. ഈ മാസം എട്ടിനാണ് അന്വേഷണം വാര്‍ത്ത ബ്രേക്ക് ചെയ്തത്. പുതിയ എം.ഡിയായി മറ്റാരെയും നിയമിക്കില്ലെന്നും ജോയിന്റ് എം.ഡിയായ പ്രമോജ് ശങ്കറിനെ തന്നെ നിയമിക്കുമെന്നുമായിരുന്നു വാര്‍ത്ത. ഇന്നലെയാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. കെഎസ്ആര്‍ടിസി – സ്വിഫ്റ്റിന്റെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ ചുമതലയും പ്രമോജിന് നല്‍കിയിട്ടുണ്ട്.

ബിജു പ്രഭാകര്‍ വഹിച്ചിരുന്ന ഗതാഗത സെക്രട്ടറി സ്ഥാനം താല്ക്കാലികമായി ലേബര്‍ കമ്മിഷണറും സെക്രട്ടറിയുമായ കെ. വാസുകിക്കാണ് നല്‍കിയിരിക്കുന്നത്. സെക്രട്ടറിയുടെ അധികച്ചുമതല. കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്നും ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്നും തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാസുകിക്ക് അധിക ചുമതല നല്‍കിയിരിക്കുന്നത്. വ്യവസായ വകുപ്പില്‍ മൈനിംഗ് ജിയോളജി, പ്ലാന്റേഷന്‍, കയര്‍, ഹാന്‍ഡ്ലൂം, കാഷ്യൂ വകുപ്പുകള്‍ക്കു പുറമേ ഗതാഗതവകുപ്പില്‍നിന്ന് റെയില്‍വേ, മെട്രോ, ഏവിയേഷന്‍ എന്നിവയുടെ ചുമതലയും ബിജു പ്രഭാകറിന് നല്‍കിയിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വം കമ്മിഷണറുടെയും കൂടല്‍മാണിക്യം ദേവസ്വത്തിന്റെയും ചുമതലയും ബിജു പ്രഭാകറിനാണ്.

തിരുവനന്തപുരം വെമ്പായം സ്വദേശിയാണ് ഐ.ഒ.എഫ്.എസ് ഉദ്യോഗസ്ഥനായ പ്രമോജ് ശങ്കര്‍. ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് കെഎസ്ആര്‍ടിസി എംഡിയായിരുന്ന ബിജു പ്രഭാകറിനെ വ്യവസായ സെക്രട്ടറി സ്ഥാനത്തേക്ക് സര്‍ക്കാര്‍ മാറ്റിയത്. ഗണേശ്കുമാര്‍ മന്ത്രി സ്ഥാനമേറ്റതോടെ കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ ഒരോന്നായി പുറത്തു വരികയായിരുന്നു. മാനേജ്മെന്റ് എടുത്ത പല നടപടികളിലുള്ള വിയോജിപ്പും മന്ത്രി പരസ്യമായി പറയുകയും ചെയ്തു. ഇതോടെയാണ് മാനേജ്മെന്റും മന്ത്രിയും തമ്മിലുള്ള ശീതസമരം മറനീക്കി പുറത്തുവന്നത്. മന്ത്രിയുമായി അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചത്.

തിരുവനന്തപുരം സിറ്റിയില്‍ സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ കാര്യത്തില്‍ ഗണേഷ് കുമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത് കെഎസ്ആര്‍ടിസി മാനേജ്മെന്റിനെയും മറ്റു മന്ത്രിമാരെയും ഞെട്ടിച്ചിരുന്നു. ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. ഈ തുറന്നുപറച്ചിലാണ് ഭിന്നത രൂക്ഷമാക്കിയത്. വിദേശത്തായിരുന്ന ബിജു പ്രഭാകര്‍ മടങ്ങിയെത്തിയതിനു പിന്നാലെയാണ് തന്നെ എംഡി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കിയതും അവധിയെടുത്തതും. വിദേശത്തു നിന്ന് മടങ്ങിയെത്തിയ ശേഷം ബിജു പ്രഭാകര്‍ കെഎസ്ആര്‍ടിസി ഓഫീസില്‍ പോവുകയോ ഫയലുകള്‍ നോക്കുകയോ ചെയ്തിട്ടില്ല. ജീവനക്കാരുടെ ശമ്പളത്തിന്റെ കാര്യത്തിലും ഇടപെടല്‍ നടത്താന്‍ തയ്യാറായില്ല.

മുന്‍മന്ത്രി ആന്റണി രാജു എല്ലാ സ്വാതന്ത്ര്യവും ബിജു പ്രഭാകറിന് നല്‍കിയിരുന്നു. ഇലക്ട്രിക് ബസ്, ടിക്കറ്റ് ടെല്ലര്‍ മെഷീന്‍, പെട്രോള്‍ പമ്പ് തുടങ്ങിയ നിരവധി കാര്യങ്ങള്‍ ബിജു പ്രഭാകറിന്റെ മുന്‍കൈയ്യില്‍ എടുത്ത പദ്ധതികളാണ്. എന്നാല്‍, വരുമാനം കൂടിയിട്ടും കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയാത്തതോടെ ബിജുപ്രഭാകറിനെ ജീവനക്കാരുടെ സംഘടനകളും തഴഞ്ഞിരിക്കുകയാണ്. ബിജു പ്രഭാകര്‍ സ്വയം പോയില്ലെങ്കില്‍ ഓടിക്കുമെന്നായിരുന്നു സംഘടനകള്‍ പറഞ്ഞിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















