മിമിക്രി രംഗത്തെ ലേഡി സൂപ്പർസ്റ്റാർ, മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ സുബി സുരേഷ് വിടപറഞ്ഞിട്ട് ഒരു വർഷം പിന്നിടുന്നു. തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധ നേടിയ താരമായിരുന്നു സുബി സുരേഷ്.
മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് ഈ രംഗത്തേയ്ക്ക് കടന്നു വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുള്ള സുബി സുരേഷ് സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായി തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഒരാളായിരുന്നു സുബി സുരേഷ്.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് സുബി ജനിക്കുന്നത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമായാണ് വിദ്യാഭാസം പൂർത്തിയാക്കിയത്.
സ്‌കൂള്‍കാലത്തു തന്നെ നർത്തകിയായി അറിയപ്പെട്ട സുബി ബ്രേക്ക് ഡാന്‍സും, മിമിക്രിയും, മോണോ ആക്ടും അവതരിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു. തുടർന്ന് കൊച്ചിൻ കലാഭവനിൽ ചേർന്നു. ‘സിനിമാല’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്.
നിരവധി വിദേശ വേദികളിലും സുബി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
Read More……
രാജസേനന്‍ സംവിധാനം ചെയ്ത ‘കനകസിംഹാസനം’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. ‘പഞ്ചവർണതത്ത’, ‘ഡ്രാമ’, ‘101 വെഡ്ഡിങ്’, ‘ഗൃഹനാഥൻ’, ‘കില്ലാഡി രാമൻ’, ‘ലക്കി ജോക്കേഴ്സ്’, ‘എൽസമ്മ എന്ന ആൺകുട്ടി’, ‘തസ്കര ലഹള’, ‘ഹാപ്പി ഹസ്ബൻഡ്സ്’, ‘ഡിറ്റക്ടീവ്’, ‘ഡോൾസ്’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
ടെലിവിഷനിൽ സുബി അവതരിപ്പിച്ചിരുന്ന പരിപാടികൾക്ക് ജനപ്രീതി ഏറെയായിരുന്നു.
‘‘സുബി…സഹോദരി, നീ പോയിട്ടു ഒരു വർഷം ആകുന്നു. ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല, ഇടയ്ക്കു വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയിൽ ആണെന്ന് ഞാൻ വിചാരിച്ചോളാം, നിന്നെ ആദ്യമായി ഷൂട്ടിങ്ങിനു കൊണ്ടുപോയത് ഞാൻ ഇന്നും ഓർക്കുന്നു. നിന്റെ അവസാന യാത്രയിലും നിന്റെ കൂടെ ഞാൻ ഉണ്ടായിരുന്നു. തീർച്ചയായും മറ്റൊരു സ്നേഹതീരത്ത് നമ്മൾ ഒന്നിച്ചുകാണും.’’–ടിനി ടോമിന്റെ വാക്കുകൾ.