മണിപ്പൂരിൽ: ചുരാചന്ദ്പൂരില്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമത്തിനിടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി ചുരാചന്ദ്പൂര്‍ എസ്പി ഓഫീസിലേക്ക് ജനക്കൂട്ടം അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. ഏകദേശം നാനൂറോളം വരുന്ന സംഘം ഓഫീസിനെ നേരെ മാര്‍ച്ച് നടത്തുകയും കല്ലെറിയുകയുമായിരുന്നു. ഇതോടെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. RAF ഉള്‍പ്പെടെയുള്ള സുരക്ഷാ സേനകള്‍ അക്രമികളെ തുരത്താന്‍ രംഗത്തിറങ്ങി. പൊലീസ് കാര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചുരാചന്ദ്പൂര്‍ എസ്പി ശിവാനന്ദ് സര്‍വെ ഹെഡ് കോണ്‍സ്റ്റബിള്‍ സിയാംലാല്‍പോളിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ സസ്‌പെന്‍ഷന്‍ തുടരമെന്നായിരുന്നു അറിയിപ്പ്. സായുധരായ സംഘത്തിനും ഗ്രാമത്തിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം സിയാംലാല്‍പോള്‍ ഇരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.
”അച്ചടക്കമുള്ള പോലീസ് സേനയിലെ അംഗമെന്ന നിലയില്‍ ഇത് വളരെ ഗുരുതരമായ മോശം പെരുമാറ്റത്തിന് തുല്യമാണ്. ഫെബ്രുവരി 14 ന് ആയുധധാരികളുമായുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനാല്‍ ചുരാചന്ദ്പൂര്‍ ജില്ലാ പോലീസിലെ സിയാംലാല്‍പോളിനെതിരെ വകുപ്പുതല അന്വേഷണം ആലോചിക്കുന്നു,’ പൊലീസ് ഉത്തരവില്‍ പറയുന്നു.
Read more…
കൂടാതെ, മുന്‍കൂര്‍ അനുമതിയില്ലാതെ സ്റ്റേഷന്‍ വിട്ടുപോകരുതെന്ന് സിയാംലാല്‍പോളിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ ശമ്പളവും അലവന്‍സുകളും നിയമങ്ങള്‍ പ്രകാരം അനുവദനീയമായ ഉപജീവന അലവന്‍സിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക