നാവികസേന ഉദ്യോഗസ്ഥര്‍ക്ക് ഇനി കുര്‍ത്തയും പൈജാമയും ധരിക്കാം; ഔദ്ധ്യോഗികമായ അനുമതി

ന്യൂഡൽഹി: നേവൽ മെസുകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഇനി ലളിതമായ കുർത്തയും പൈജാമയും ധരിക്കാം. നാവികസേന കൊളോണിയൽ കാലഘട്ടത്തിലെ അവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നതിന്‍റെ ഭാഗമായി ഓഫീസർമാരുടെ മെസ്സുകളിലെയും നാവികരുടെ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഉദ്യോഗസ്ഥർക്കും നാവികർക്കും കുര്‍ത്തയും പൈജാമയും ധരിക്കാന്‍ ഔദ്ധ്യോഗികമായി അനുമതി നല്‍കിയെന്ന് എക്ണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സൈനിക ആചാരങ്ങളും ഇന്ത്യന്‍ രീതിയിലേക്ക് കൊണ്ടുവരുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്‍റെ ഭാഗമായാണ് തീരുമാനം.

നാവികസേനയിലെ എല്ലാ കമാൻഡുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള വസ്ത്രങ്ങൾ ഏതൊക്കെയാണെന്നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കി ഉത്തരവുകൾ നൽകിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കുർത്ത ഒരു സോളിഡ് ടോൺ ആയിരിക്കണം, കാൽമുട്ട് വരെ നീളവും ബട്ടണുകളോ കഫ്-ലിങ്കുകളോ ഉള്ള സ്ലീവുകളിൽ കഫ്‌സ് ഉണ്ടായിരിക്കണം. ഇടുങ്ങിയ പൈജാമ ഒരു ഇലാസ്റ്റിക് അരക്കെട്ടും സൈഡ് പോക്കറ്റുകളും ഉൾക്കൊള്ളുന്ന, ട്രൗസറുകൾക്ക് അനുസൃതമായി ചേരുന്നതോ അല്ലെങ്കിൽ കോൺട്രാസ്റ്റ് ടോൺ ഉള്ളതോ ആയിരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.

സ്ലീവ്‌ലെസ്, സ്‌ട്രെയിറ്റ് കട്ട് വെയ്‌സ്റ്റ്‌കോട്ട് അല്ലെങ്കിൽ ജാക്കറ്റ് എന്നിവയ്‌ക്കൊപ്പം ചേരുന്ന പോക്കറ്റ് സ്‌ക്വയർ ഉപയോഗിക്കാം. കുര്‍ത്തയ്ക്ക് “സോളിഡ് ടോൺ” നിര്‍ബന്ധം. കാൽമുട്ട് വരെ നീളവും ബട്ടണുകളോ കഫ്-ലിങ്കുകളോ ഉള്ള സ്ലീവുകളിൽ കഫ്‌സും വേണം. പൈജാമയും “മാച്ചിംഗ് അല്ലെങ്കിൽ കോൺട്രാസ്റ്റ് ടോൺ” ഉള്ളതാകണം. “കുർത്ത-ചുരിദാർ” അല്ലെങ്കിൽ “കുർത്ത-പലാസോ” ധരിക്കാൻ ആഗ്രഹിക്കുന്ന വനിതാ ഓഫീസർമാർക്കും വ്യക്തമായ നിർദ്ദേശമുണ്ട്. എന്നാല്‍ പുതിയ ഡ്രസ് കോഡ് യുദ്ധക്കപ്പലുകൾക്കും അന്തർവാഹിനികൾക്കും ബാധകമല്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം അനൌപചാരിക സന്ദര്‍ഭങ്ങളിലും ഭക്ഷണ കേന്ദ്രങ്ങളിലും സാധാരണ നിലയിലായിരിക്കുമ്പോള്‍ പുതിയ ഡ്രസ് കോഡ് ധരിക്കാം.

Read more…

2022 ലെ ‘അടിമ മാനസികാവസ്ഥയിൽ നിന്നുള്ള മോചനം’ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശത്തിന്‍റെ ഭാഗമായാണ് പുതിയ വസ്ത്രധാരണ രീതികള്‍ നാവിക സേന അവതരിപ്പിച്ചത്. എന്നാല്‍, ‘അടിമത്തത്തിന്‍റെ പൈതൃകം’ എന്ന വിശേഷണം ഇന്ത്യൻ നാവികസേനാംഗങ്ങളിലെ സ്വാതന്ത്ര്യാനന്തര തലമുറകളെ അപകീര്‍ത്തിപ്പെടുത്തുന്നെന്ന് ആരോപിച്ച് ചീഫ് അഡ്മിറൽ അരുൺ പ്രകാശ് (റിട്ട) തന്‍റെ സാമൂഹിക മാധ്യമ അക്കൌണ്ടായ ‘എക്‌സിൽ’ കുറിപ്പ് പങ്കുവച്ചത് ഏറെ ശ്രദ്ധനേടി. വസ്ത്രത്തിന് പിന്നാലെ നാവിക സേന തങ്ങളുടെ റാങ്കിംഗുകളുടെ പേരുകളും മാറ്റാനുള്ള ശ്രമത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരത്തെ കൊളോണിയൽ കാലഘട്ടത്തിലെ അധികാരത്തിന്‍റെ പ്രതീകമായി കണക്കാക്കി ഉദ്യോഗസ്ഥർ ബാറ്റൺ വഹിച്ചിരുന്ന രീതി നാവിക സേന അവസാനിപ്പിച്ചിരിക്കുന്നു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക