കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിന്റെ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തി സംസ്ഥാനതല ദിശ കമ്മിറ്റി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം പി മാരായ ഇ ടി മുഹമ്മദ് ബഷീർ, കെ മുരളീധരൻ, ലിന്റോ ജോസഫ് എംഎൽഎ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ മികച്ച നിലയിലാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. വിവിധ പദ്ധതികളുടെ നടത്തിപ്പിൽ കേന്ദ്രസർക്കാർ നടത്തുന്ന വെട്ടിച്ചുരുക്കലുകളും അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങളും കേരളത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ദേശീയ തലത്തിലെ പല നിർദേശങ്ങളും കേരളത്തിൽ അപ്രായോഗികമാണ്. ഇക്കാര്യത്തിൽ എംപിമാർ ശക്തമായി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരെ തദ്ദേശ സ്വയം ഭരണ മന്ത്രിക്കൊപ്പം നേരിട്ടുകാണാമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി അറിയിച്ചു.

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ രാജ്യത്ത് മുൻനിരയിലാണ് കേരളമെന്ന് കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത ഗ്രാമവികസന വകുപ്പിന്റെ സാമ്പത്തിക ഉപദേശക കല്യാണി മിശ്ര അഭിപ്രായപ്പെട്ടു. പി എം ജി എസ് വൈ, പി എം എ വൈ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ സംബന്ധിച്ച് കേരളം മുന്നോട്ടുവെച്ച ആശങ്കകള്‍ പരിഹരിക്കാൻ ഇടപെടുമെന്നും അവർ യോഗത്തിൽ വ്യക്തമാക്കി.
അമൃത് 1ലെ 1022 പദ്ധതികളിൽ 914 പദ്ധതികള്‍ പൂർത്തിയാക്കിയിട്ടുണ്ട്. 1682.32 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. 73.18%മാണ് പുരോഗതി. ബാക്കി പദ്ധതികള്‍ പൂർത്തീകരണത്തിന്റെ വിവിധ ഘട്ടത്തിലാണ്. 2024 മാർച്ച് 31നകം 100 ശതമാനം പദ്ധതികളും പൂർത്തിയാക്കാനാവശ്യമായ ഇടപെടലുകള്‍ തുടരുകയാണ്. അമൃത് 1 ൽ 50% തുക കേന്ദ്രസർക്കാരും 50% തുക സംസ്ഥാന സർക്കാരും നഗരസഭയും ചേർന്നാണ് ചെലവഴിക്കുന്നത്.
2026 മാർച്ച് 31 വരെ നിശ്ചയിച്ചിട്ടുള്ള അമൃത് 2 ൽ 229 പദ്ധതികളാണ് പുരോഗമിക്കുന്നത്. 6 പദ്ധതികള്‍ പൂർത്തിയായി. ഒരു ലക്ഷം ജനസംഖ്യയിൽ അധികമുള്ള നഗരങ്ങളിൽ സംസ്ഥാന സർക്കാരും നഗരസഭയും ചേർന്നാണ് അമൃത് 2ൽ 66.66% തുകയും ചെലവഴിക്കുന്നത്, 33.3% തുക കേന്ദ്രസർക്കാർ ചെലവഴിക്കുന്നു. ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളിൽ 50% തുക കേന്ദ്രസർക്കാരും 50% തുക സംസ്ഥാന സർക്കാരും നഗരസഭയും ചേർന്ന് വഹിക്കും.
പി എം ജി എസ് വൈ (പ്രധാൻമന്ത്രി ഗ്രാം സഡക് യോജന) പദ്ധതിയിലൂടെ ഇതിനകം 3959.54 കിലോമീറ്റർ റോഡ് നിർമ്മാണം സംസ്ഥാനത്ത് പൂർത്തിയായിട്ടുണ്ട്. പി എം ജി എസ് വൈ 1 ൽ 97.9 %വും പിഎംജിഎസ് വൈ 2 ൽ 96.19 %വുമാണ് കേരളം കൈവരിച്ച പുരോഗതി. 2025 മാർച്ച് വരെ നിശ്ചയിച്ചിട്ടുള്ള പി എം ജി എസ് വൈ 3 ൽ 21.14% പുരോഗതി കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. റോഡ് കട്ടിംഗുമായി ബന്ധപ്പെട്ട് ജല അതോറിറ്റിയുമായുള്ള പ്രശ്നങ്ങള്‍ ചർച്ചകളിലൂടെ പരിഹരിക്കാനും, പരിഹാരമാർഗങ്ങള്‍ കണ്ടെത്താനും മന്ത്രി നിർദേശിച്ചു.
റോഡ് നിർമ്മാണച്ചെലവിന്റെ 60% കേന്ദ്രസർക്കാരും 40% സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. പിഎംഎവൈ (പ്രധാൻമന്ത്രി ആവാസ് യോജന) അർബനിൽ ഈ വർഷം 87.19%മാണ് സാമ്പത്തിക പുരോഗതി. പിഎംഎവൈ ഗ്രാമീണിൽ പുതുതായി ഈ വർഷം ഫണ്ട് അനുവദിച്ചിട്ടില്ല. മുൻവർഷത്തെ നീക്കിയിരിപ്പിൽ നിന്ന് 20.58 കോടി രൂപ കേരളം ചെലവഴിച്ചിട്ടുണ്ട്.
പിഎംഎവൈ അർബനിൽ കേന്ദ്രസർക്കാർ 1.5 ലക്ഷം രൂപയാണ് നൽകുന്നത്. സംസ്ഥാനസർക്കാര്‍ ലൈഫ് മിഷനിലൂടെ ഗുണഭോക്താക്കള്‍ക്ക് നാലുലക്ഷം രൂപ കൈമാറുന്നു. പിഎംഎവൈ ഗ്രാമീണിൽ കേന്ദ്രസർക്കാർ നൽകുന്നത് 72,000 രൂപയാണ്. ലൈഫ് മിഷനിലൂടെ കേരളം എല്ലാ ഗുണഭോക്താക്കള്‍ക്കും 4 ലക്ഷം രൂപ വിതരണം ചെയ്യുന്നു.
ഇന്ത്യയിൽ ഏറ്റവുമധികം തുക ഭവന നിർമ്മാണത്തിന് വിതരണം ചെയ്യുന്ന സംസ്ഥാനം കേരളമാണ്. പിഎംഎവൈ പദ്ധതിക്ക് പുറമേ, കേരളത്തിന്റെ ഭവന പദ്ധതിയായ ലൈഫ് മിഷന്റെ ഗുണഭോക്താക്കളായ 2.57 ലക്ഷം പേർക്കും നാലുലക്ഷം രൂപ വീടുവെക്കാനായി സംസ്ഥാന സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നൽകിയിട്ടുണ്ട്. പട്ടികവർഗ കുടുംബങ്ങള്‍ക്ക് കേരളം ആറ് ലക്ഷം രൂപയാണ് വീട് വയ്ക്കാനായി നൽകുന്നത്.
ജൽജീവൻ മിഷൻ പദ്ധതിയിലൂടെ ഇതിനകം കുടിവെള്ള കണക്ഷൻ നൽകിയത് 19.02 ലക്ഷം വീടുകളിലാണ്. ഇതോടെ കേരളത്തിലെ ആകെ കുടിവെള്ള കണക്ഷനുകള്‍ 36.52 ലക്ഷമായി. ആകെ വീടുകളുടെ 52.22%മാണിത്. കുടിവെള്ള കണക്ഷനുകള്‍ വർധിക്കുന്നതിന് അനുസരിച്ച് കുടിവെള്ള ലഭ്യത വർധിപ്പിക്കാനുള്ള മാർഗങ്ങളും തേടണമെന്ന് യോഗം നിർദേശിച്ചു.
പദ്ധതിക്ക് ആവശ്യമായ സ്ഥലം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാക്കുന്ന നടപടിയുടെ പുരോഗതിയും യോഗം വിലയിരുത്തി. സ്വച്ഛ് ഭാരത് മിഷൻ, വനിതാ ശിശു വികസന പദ്ധതികള്‍, സാമൂഹ്യ നീതി പദ്ധതികള്‍, ഐടി-ഇലക്ട്രോണിക്സ് പദ്ധതികള്‍, ഊർജ പദ്ധതികള്‍, തൊഴിൽ പദ്ധതികള്‍ എന്നിവയുടെ പുരോഗതിയും യോഗം വിലയിരുത്തി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















