തിരുവനന്തപുരം: എഐ ക്യാമറ സര്‍ക്കാര്‍ ഖജനാവിലേക്ക് വരുമാനം കണ്ടെത്താനല്ലെന്ന് ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഐപിഎസ്. അബദ്ധജടിലമായ ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പുള്‍പ്പെടെ ഈടാക്കുന്ന പിഴയുടെ പകുതി റോഡ് സേഫ്റ്റി ആക്ട് അനുസരിച്ച് റോഡ് സേഫ്റ്റി അതോറിറ്റിക്കാണ് നല്‍കുന്നത്. അങ്ങനെ ലഭിച്ച 118 കോടിയില്‍ നിന്നാണ് ഇപ്പോള്‍ സംസ്ഥാനത്തുടനീളം എഐ ക്യാമറ പദ്ധതി നടപ്പിലാക്കുന്നത്. അതുകൊണ്ടുതന്നെ പിഴത്തുക ഈടാക്കുന്നത് സര്‍ക്കാരിന് വരുമാനമുണ്ടാക്കാനുള്ള മാര്‍ഗമാണെന്നുള്ളത് തെറ്റായ പ്രചാരണമാണ്. അതില്‍ ആരും വീണുപോകരുതെന്ന് അദ്ദേഹം പറഞ്ഞു.
ഇരുചക്രവാഹനത്തില്‍ കുട്ടികളായാലും രണ്ട് പേരിൽ കൂടുതലാവുന്നത് നിയമലംഘനമെന്ന് ഗതാഗത കമ്മിഷണര്‍ പറഞ്ഞു. കഴിയുന്നതും കുട്ടികളെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോവരുതെന്നും അദ്ദേഹം പറഞ്ഞു.
ഇരുചക്രവാഹനത്തിലെ മൂന്നുപേരുടെ യാത്രയടക്കം പരക്കെയുള്ള അഞ്ച് നിയമലംഘനങ്ങളാണ് ആദ്യഘട്ടത്തില്‍ എഐ ക്യാമറ വഴി പിടികൂടുക. നിയമം ലംഘിക്കാത്തവരുടെ ദൃശ്യം ക്യാമറയില്‍ പതിയുകയില്ലെന്നും എസ്.ശ്രീജിത്ത് പറഞ്ഞു. ഹെല്‍മറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ്, റെഡ് ലൈറ്റ് മറികടക്കുക, ഇരുചക്രവാഹനത്തില്‍ മൂന്നുപേരുടെ യാത്ര എന്നിവയ്ക്ക് പിഴ ഈടാക്കും.
മുന്‍സീറ്റ് യാത്രക്കാരുടെ സീറ്റ് ബെല്‍റ്റ് ഉപയോഗം മാത്രമാകും പരിശോധിക്കുക. വാഹനത്തിലെ ബ്ലൂടൂത്ത് സിസ്റ്റം ഉപയോഗിക്കുന്നത് നിയമലംഘനമാകില്ല. മറ്റ് സംവിധാനങ്ങളിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പിഴ വരുത്തും. എമര്‍ജന്‍സി വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് എഐ ക്യാമറകള്‍ ബാധകമാകില്ലെന്നും എസ്. ശ്രീജിത്ത് പറഞ്ഞു.
നിസാര കുറ്റങ്ങളെന്ന് ആളുകള്‍ കരുതുന്ന, ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, സീറ്റ്ബെല്‍റ്റ് ഇടാതിരിക്കുക ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുക തുടങ്ങിയവകൊണ്ടുണ്ടാകുന്ന മരണങ്ങളാണ് റോഡപകടങ്ങളില്‍ സംഭവിക്കുന്നതില്‍ 54 ശതമാനവുമെന്നും അദ്ദേഹം പറഞ്ഞു. ഈ 54 ശതമാനം മരണവും കുറയ്ക്കാനായാല്‍ ഏകദേശം 2000 പേരെയെങ്കിലും ഒരുവര്‍ഷം റോഡപകട മരണങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടാനായി സംസ്ഥാനത്ത് നാളെ മുതലാണ് എഐ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങുക. ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിുലും കാറുകളിൽ സഞ്ചരിക്കുന്നവർ സീറ്റ് ബെൽറ്റും ധരിച്ചില്ലെങ്കിലും, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചാലും, അമിത വേഗത്തിൽ പോയാലും, ട്രാഫിക് സിഗ്നൽ തെറ്റിച്ചാലും ഒക്കെ പിടിവീഴും. ഒപ്പം വലിയ തുക പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ ടാക്സ് അടയ്ക്കാൻ പോകുമ്പോള്‍ പിടിവീഴും. അല്ലെങ്കില്‍ വാഹനം കൈമാറ്റം ചെയ്യുന്ന സമയത്ത് പിടികൂടും. ഇങ്ങനെ പണം അടയ്ക്കുന്നവര്‍ നല്ലൊരുല പിഴയും നല്‍കേണ്ടി വരും. തുടര്‍ച്ചായി ഫൈൻ അടയ്ക്കാതെ മുങ്ങി നടക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനാണ് തീരുമാനം.
















