തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനിൽ. റേഷൻ വ്യാപാരികൾക്ക് നൽകാൻ 102 കോടി രൂപ അധികമായി അനുവദിക്കുമെന്നും ഇതിനുള്ള ശുപാര്‍ശ ധനവകുപ്പിൻ്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുതൽ പ്രഖ്യാപിച്ചിട്ടുള്ള കടയടപ്പ് സമരത്തിൽ നിന്നും വ്യാപാരികൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കമ്മീഷൻ ഭാഗികമായി നൽകാനുള്ള ഉത്തരവിനെതിരെയാണ് റേഷൻ വ്യാപാരികളുടെ സമരം. ഈ മാസം 26 മുതൽ കടകൾ അടച്ചിടും. സംസ്ഥാനത്തെ റേഷൻ കടയുടമകൾക്ക് നൽകാനുള്ള മുഴുവൻ കമ്മീഷനും കൊടുത്ത് തീർക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു
51 ശതമാനം കമ്മീഷൻ വെട്ടികുറച്ച് കൊണ്ടുള്ള ഉത്തരവ് പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മീഷണർ ജില്ല സപ്ലൈ ഓഫീസർമാർക്ക് നൽകി. ഇതിനെതിരെ വ്യാപാരികൾ ശനിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് റേഷൻ കടകൾ അടച്ചിടും. വ്യാപാരികൾക്ക് കമ്മീഷൻ കൃത്യമായി നൽകാറുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. പല ഘട്ടങ്ങളിലായി അധികതുക റേഷൻ കടയുടമകൾക്ക് നൽകേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടായതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വിശദീകരിച്ചു. ഭരണാനുകൂല സംഘടനകളും പണി മുടക്കിൽ പങ്കെടുക്കും.