കണ്ണൂർ: ഡി.വൈ.എഫ്.ഐക്കെതിരെ പരസ്യ വെല്ലുവിളിയുമായി കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അർജുൻ ആയങ്കി വീണ്ടും രംഗത്ത്. സംസ്ഥാന നേതാവ് മനു തോമസിനെതിരായി നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് ഇട്ടതിനെ തുടർന്ന് അർജുൻ ആയങ്കിക്കെതിരെയും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെയും ഡി.വൈ.എഫ്.ഐ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
‘അങ്ങനെ വീണ്ടും വീണ്ടും പൊതുമധ്യത്തിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ പ്രതികരിക്കാൻ ഞാനും നിർബന്ധിതനായേക്കും. അപ്പോഴുണ്ടായേക്കാവുന്ന രാഷ്ട്രീയസംഘർഷങ്ങൾക്ക് ഉത്തരവാദിത്തം പറയേണ്ടത് ഇതിന് തുടക്കമിട്ടവരാണ്. നിങ്ങൾക്ക് വിദ്വേഷമുണ്ടാവാം, അയിത്തം കല്പിച്ച് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടാവാം. അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. അനാവശ്യ കാര്യങ്ങൾക്ക് ഉപദ്രവിക്കാതിരിക്കുക, അതാർക്കും ഗുണംചെയ്യുകയില്ല. കമ്യൂണിസ്റ്റ് വിരുദ്ധർക്ക് ചാരപ്പണിയെടുക്കുന്ന പരിപാടി ഞാൻ ചെയ്തിട്ടില്ല. വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്’ -ആയങ്കിയുടെ പോസ്റ്റ് ഇങ്ങനെയാണ് അവസാനിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് നടത്താൻ തീരുമാനിച്ച വാർത്തസമ്മേളനം ഉപേക്ഷിച്ചതായും പോസ്റ്റിൽ പറയുന്നു. ഒരു ഫേസ്ബുക്ക് പോസ്റ്റിൽ നേതാവിനെ പരാമർശിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ നൽകിയ പരാതി ശരിയല്ലെന്നും പോസ്റ്റിൽ പറയുന്നു.

















