തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതൽ 44 വയസ്സ് വരെയുള്ള മുൻഗണന വിഭാഗങ്ങൾക്കുള്ള വാക്സിനേഷൻ ഇന്ന് ആരംഭിക്കും. പ്രമേഹം, വൃക്ക, കരൾ രോഗം, ഹൃദ്രോഹം തുടങ്ങി 20തരം രോഗങ്ങളുള്ളവര്‍ക്കാണ് മുന്‍ഗണന. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് കുത്തിവെപ്പ് നല്‍കുക. ഇതിന് മാർഗരേഖയും ഇറക്കി.
വാക്സിന് അനുവദിച്ചവര്‍ക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറിൽ സന്ദേശം ലഭിക്കും. ഡോക്ടറുടെ സാക്ഷ്യപത്രം സഹിതമാണ് അപേക്ഷിക്കേണ്ടത്. വാക്സിനേഷന് കേന്ദ്രങ്ങളില്‍ ഇവര്‍ക്കു പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തും. അപ്പോയിൻമെൻറ് എസ്.എം.എസ്, ആധാര്‍ അല്ലെങ്കില്‍ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്പോട്ട് രജിസ്ട്രേഷന് അനുവദിക്കില്ല. രണ്ടാം ഡോസിനും ഇവര്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം.
ഈ വിഭാഗത്തില്‍ ഞായറാഴ്ച വൈകീട്ട് വരെ രേഖകൾ സഹിതം നാൽപതിനായിരത്തോളം പേർ രജിസ്റ്റര്‍ ചെയ്തു. 234 പേർക്കേ വൈകീട്ട് ഏഴു വരെ അനുമതി ലഭിച്ചിട്ടുള്ളൂ. 11,625 പേരുടെ അപേക്ഷ മതിയായ രേഖകളില്ലാത്തതിനാല്‍ നിരസിച്ചതായും 25,511 പേരുടേത് തീർപ്പ് കൽപിക്കാനുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, രോഗങ്ങളുള്ളവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്ന നിബന്ധനക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്. ലോക്ഡൗൺ കാലത്ത് ആശുപത്രി സന്ദർശനം പ്രയാസകരമാണെന്ന പരാതി ഇപ്പോൾ തന്നെ ഉയർന്നു. അതിനാൽ ഡിസ്ചാർജ് സമ്മറി അറ്റാച്ച് ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
















