കുഞ്ഞിനെ ‘മൂന്നാംമുറ’ നടത്തിയ വീരന്‍: ഫാനില്‍ തലകീഴായി കെട്ടിത്തൂക്കി, ചട്ടുകം കൊണ്ട് പൊള്ളിച്ചു, മുളകു തീറ്റിച്ചു; കൊല്ലാക്കൊല ചെയ്തു; കരഞ്ഞു തളര്‍ന്ന് അവന്‍ പറയുന്നതിങ്ങനെ

‘സൂര്യനായ് തഴുകി ഉറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം’ എന്ന പാട്ടിന്റെ സുഖമൊന്നും ആ കുരുന്ന് ഇതുവരെ അറിഞ്ഞിട്ടില്ല. പക്ഷെ, രണ്ടാനച്ഛന്റെ മര്‍ദ്ദനത്തിന്റെ പുകച്ചില്‍ തീര്‍ന്നത് കഴിഞ്ഞ ദിവസമാണ്. വീടെന്ന സുരക്ഷിത സ്ഥലത്തെ, കാരാഗ്രഹം പോലെ കണ്ടിരുന്ന കാലത്തും അവന്‍ അവിടം വിട്ടു പോകാന്‍ തയ്യാറായില്ല എന്നതാണ് കൗതുകം. സ്വന്തം രക്തത്തില്‍ പിറക്കാത്തതിന്റെ ശിക്ഷയാണ് ആ പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ നിറയെ പീഡനത്തിന്റെ പാടുകളായി അയാള്‍ കൊത്തിവെച്ചത്. ആറ്റുകാല്‍ സ്വദേശി അനുവാണ് ഏഴു വയസ്സുകാരന്റെ വില്ലനായി മാറിയത്.

ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തി അനുവിനെ അറസ്റ്റു ചെയ്യുന്നത്. അനുവിന്റെ മര്‍ദ്ദനം രൂക്ഷമാകുമ്പോഴും കുട്ടിയുടെ അമ്മ അഞ്ജന നോക്കി നില്‍ക്കുമെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. അനു രണ്ടാനച്ഛനാണ്. അഞ്ജനയുടെ ആദ്യ ഭര്‍ത്താവ് ഉപേകഷിച്ചു പോയതോടെ അനുവിനൊപ്പമാണ് അഞ്ജനയുടെയും കുഞ്ഞിന്റെയും താമസം. കുട്ടിയുടെ ദേഹത്ത് പരിക്കുകളും പാടുകളും മുറിവുകളും കണ്ടതിനെ തുടര്‍ന്ന സംശയം തോന്നിയ ബന്ധുക്കളാണ് പോലീസിനു വിവരം നല്‍കിയത്.

ഇതേ തുടര്‍ന്നാണ് ഫോര്‍ട്ട് പോലീസ് അനുവിനെ തേടി എത്തിയതും. അനുവിനു പിന്നാലെ അമ്മ അഞ്ജനയെയും അറസ്റ്റു ചെയ്തിട്ടുണ്ട്. കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്കും മാറ്റുകയും ചെയ്തു. അങ്ങനെ പീഡന ദിവസങ്ങള്‍ക്ക് അവധി നല്‍കി അവന്‍ ഇന്നലെ രാത്രി സമാധാനമായി കിടന്നുറങ്ങി. നടന്നതെല്ലാം, അവന് വഴങ്ങുന്ന രീതിയില്‍ പോലീസിനോട് പറഞ്ഞു. ശിശുക്ഷേമ സമിതിയിലെ അംഗങ്ങളോടും പറഞ്ഞു. എത്ര മര്‍ദ്ദനം കിട്ടിയാലും, അമ്മ സമാധാനിപ്പിക്കാന്‍ വരില്ല എന്നതാണ് ആ കുഞ്ഞു മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിച്ചത്. തലകീഴായ് കെട്ടിത്തൂക്കി മര്‍ദ്ദിക്കുമ്പോഴും അമ്മ തടയുകയോ, അടുത്തു വരികയോ ചെയ്യില്ല.

മര്‍ദ്ദനത്തിന്റെ കാഠിന്യംത്തിലെപ്പോഴും അമ്മേ എന്നു വിളിച്ചു കരയുന്ന, അവന് കിട്ടിയിരുന്നത്, അവഗണന മാത്രമാണ്. മാരകായുധങ്ങള്‍ കൊണ്ട് മര്‍ദ്ദിക്കാന്‍ മാത്രം ആ ഏഴു വയസ്സുകാരന്‍ ഇല്ല. എന്നിട്ടും, കുട്ടിയെ എന്തിനിങ്ങനെ മര്‍ദ്ദിച്ചുവെന്നതാണ് നാട്ടുകാരുടെ സംശം. വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്‍പിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് കേസെടുത്തത്. രണ്ടാനച്ഛന്‍ മര്‍ദിക്കുമ്പോള്‍ അമ്മ നോക്കി നിന്നതായി കുട്ടി മൊഴി നല്‍കിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അമ്മയെ അറസ്റ്റ് ചെയ്തത്.

രണ്ടാനച്ഛനെതിരെയും വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്‍പിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് കേസെടുത്തതിരിക്കുന്നത്. രണ്ടാനച്ഛന്‍ കഴിഞ്ഞ ഒരു വര്‍ഷമായി കുഞ്ഞിനെ അടിവയറ്റില്‍ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്നും ഫാനില്‍ കെട്ടിത്തൂക്കിയെന്നുമാണ് പരാതി. രണ്ടാനച്ഛന്റെ ബന്ധുക്കള്‍ കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ കണ്ട് സംശയം തോന്നി സംസാരിച്ചതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. അനു കുട്ടിയെ ഉപദ്രവിക്കുമ്പോള്‍ അമ്മ അഞ്ജന ഇത് തടഞ്ഞില്ലെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്.

ഒരു കുഞ്ഞിനെ ശാസിക്കുന്നത്, എങ്ങനെയൊക്കെ ആകാമെന്നത് വലിയ വിഷയമായി മാറിയിരിക്കുകയാണ്. പ്രധാനമായും കേരളത്തിലാകെ കണ്ടു വരുന്ന ശിശു പീഡനങ്ങള്‍ കുട്ടിയുമായി നേരിട്ട് ബന്ധമില്ലാത്തവരില്‍ നിന്നാണ്. ഇത് ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നുണ്ട്. ആറ്റുകാലില്‍ പീഡിപ്പിക്കപ്പെട്ട ഏഴു വയസ്സുകാരന്റെ അനുഭവം സമാനതകളില്ലാത്തതാണ്. പീഡനത്തിന്റെ തീവ്രത ആരോടും പറയാന്‍ കഴിയാതെ സഹിച്ചു ജീവിച്ച ഏഴു വയസ്സുള്ള കുഞ്ഞിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.

കാലില്‍ കെട്ടിത്തൂക്കി ചങ്ങല കൊണ്ടും ബെല്‍റ്റ് കൊണ്ടും മര്‍ദ്ദിക്കാന്‍ മാത്രം ഏഴു വയസ്സുകാരന്‍ ചെയ്ത തെറ്റെന്താണ്. അനുസരണ ഇല്ലായ്മയോ, മോഷണമോ, പീഡനങ്ങളോ നടത്തുന്ന കുട്ടിയാണെങ്കില്‍ ഇത്രയും മര്‍ദ്ദനങ്ങള്‍ വാങ്ങി ആ വീട്ടില്‍ കഴിയില്ലെന്നുറപ്പാണ്. എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാനോ, ബന്ധു വീടുകളില്‍ പോയി നില്‍ക്കാനോ ശ്രമിക്കുകമായിരുന്നു. എന്നാല്‍, ആ കുഞ്ഞ് ഒരിടത്തേക്കും പോകാന്‍ തയ്യാറായില്ല. ഇതില്‍ നിന്നും വ്യക്താകുന്നത്, ആ കുട്ടിക്ക് പോകാന്‍ സുരക്ഷിതമായ മറ്റൊരിടം ഇല്ലായിരുന്നുവെന്നാണ്.

ഇതു മനസ്സിലാക്കിയാണ് അനു, കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കുട്ടി പറയുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുഞ്ഞിന്റെ ശരീരമാകെ മുറിവും അടിയേറ്റതിന്റെ പാടുമുണ്ട്. ചട്ടുകം പൊള്ളിച്ചുവച്ചതിന്റെ പാട് അടിവയറ്റിലുണ്ട്. ഇതെല്ലാം കുഞ്ഞിനെ ഉപദ്രവിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവുകളാണ്. കുട്ടിക്ക് പച്ചമുളക് തിന്നാന്‍ കൊടുക്കുകയും, തിന്നാതിരുന്നാല്‍ വീണ്ടും മര്‍ദിക്കുകയും ചെയ്യും. ഇരു കാലുകള്‍ക്കു താഴെയും മുറിവേറ്റതിന്റെ പാടുകളുണ്ട്. കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. ഒരു വര്‍ഷമായി ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

അഞ്ജനയുടെ മുമ്പില്‍ വെച്ചായിരുന്നു അനുവിന്റെ മര്‍ദ്ദന മുറകള്‍. എന്നിട്ടും, സ്വന്തം കുഞ്ഞിനെ രക്ഷിക്കാനോ, അരുതെന്നു പറയാനോ അഞ്ജ തയ്യാറായില്ലെന്ന് കുട്ടിതന്നെ പോലീസിനോട് പറയുമ്പോള്‍ അഞ്ജനയുടെ പീഡനത്തിന് കൂട്ടു നിന്നുവെന്നു തന്നെ കാണേണ്ടി വരും. രണ്ടു പേരും ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നാണ് ഫോര്‍ട്ട് പോലീസ് പറയുന്നത്.