Features

അവള്‍ “സിനിമ” കണ്ടു, “ഐസ്‌ക്രീം” തിന്നു: പിന്നെ രാജീവിനെ “കൊന്നു”

നമുക്കു ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരു കാര്യത്തെ നടപ്പാക്കിയ പെണ്‍കുട്ടിയാണ് തേന്‍മൊഴി രാജരത്‌നം എന്ന തനു. എല്‍.ടി.ടി.ഇക്ക് തനു വീരപുത്രിയാണ്. ഇന്ത്യയ്ക്ക് തീവ്രവാദിയും. അതുമാത്രമല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയും, സൗമ്യതയുടെ ആള്‍രൂപവുമായ രാജീവ്ഗാന്ധിയുടെ ഘാതകയുമാണ്. തനുവെന്ന ചാവേറിന്റെ ആക്രമണം ഇന്നുമൊരു നടുക്കത്തോടെയല്ലാതെ ഓര്‍മ്മിക്കാനാവില്ല. രാജ്യം ഒരുരാത്രി പുലരുമ്പോള്‍ കേള്‍ക്കുന്നത് പ്രധാനമന്ത്രിയുടെ കൊലപാതക വാര്‍ത്തയായിരുന്നു. അതും മനുഷ്യബോംബ് പൊട്ടിത്തെറിച്ചുള്ള കൊലപാതകം. ഒരു പെണ്‍കുട്ടിക്ക് സ്വയം മരിക്കാന്‍ അത്രയ്ക്ക് എളുപ്പമാണോ.

ആത്മഹത്യ ചെയ്യുന്നവരെല്ലാം ഒന്നും ചിന്തിക്കാതെ, അപ്പോ തോന്നുന്ന വിഷമത്തിലോ, ദോഷ്യത്തിലോ, വാശിയിലോ ചെയ്തു പോകുന്നതാണ്. എന്നാല്‍, മനുഷ്യ ബോംബാകുന്നത്, മരിക്കാന്‍ മുന്‍കൂട്ടി നിശ്ചയിക്കുകയും, പിന്നീടുള്ള ജീവിതം അതിനു വേണ്ടി മാത്രമായി ജീവിക്കുകയും ചെയ്യുന്നതാണ്. ഇത് എങ്ങനെ സാധിക്കുന്നുവെന്നതാണ് അത്ഭുതം. മരിക്കാന്‍ തീരുമാനിച്ചു ജീവിക്കുന്ന മനുഷ്യര്‍. അതാണ് ചാവേറുകള്‍. തനുവും ഒരു ചാവേറായിരുന്നു. എല്‍.ടി.ടി.ഇ എന്ന ശ്രീലങ്കന്‍ തമിഴ് പുലികളുടെ ചാവേര്‍ സംഘമായ ‘ബ്ലാക്ക് ടൈഗേഴ്‌സി’ലെ അംഗം. തനുവിനെ കുറിച്ച് അധികമൊന്നും ആര്‍ക്കുമറിയില്ല. എങ്കിലും അവള്‍ കൊന്നത്, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെയാണ്. അതിലൂടെ തനുവെന്ന മനുഷ്യ ബോംബിനെ ഇന്നും ഓര്‍മ്മിക്കുന്നവരുണ്ട്.

 

ഓപ്പറേഷന്‍ രാജീവ്

മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് രാജീവ് വധം എല്‍ടിടി തീവ്രവാദികള്‍ നടപ്പിലാക്കിയത്. കടല്‍മാര്‍ഗ്ഗമാണ് സംഘം തമിഴ് നാട്ടിലെത്തിയത്. രണ്ടുതവണ ആസൂത്രണം നടത്തിയിട്ടും പദ്ധതി നടപ്പായില്ല. പിന്നീട് വ്യക്തമായ പ്ലാന്‍ തയ്യാറാക്കി പരിശീലനം നടത്താന്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ രണ്ടുവട്ടം ബോംബില്ലാതെ വിവിധ രാഷ്ട്രീയ പരിപാടികളില്‍ കയറിച്ചെന്ന് പരിശീലനം നടത്തി. ആദ്യം 1991 ഏപ്രില്‍ 21ന് മറീനാ ബീച്ചിലും. രണ്ടാം വട്ടം മെയ് 12ന്, വി.പി സിംഗും ഡി.എം.കെ നേതാവ് കരുണാനിധിയും പങ്കെടുത്ത ഒരു ചടങ്ങില്‍ വെച്ചുമായിരുന്നു പരിശീലനം. ആ ചാവേറാക്രമണം എല്ലാ രീതിയിലും പ്രത്യേകതയുള്ളതായി മാറി. ആദ്യത്തെ മനുഷ്യ ബോംബ്. ആദ്യത്തെ സ്ത്രീ ചാവേര്‍. ചാവേര്‍ ആക്രമണത്തില്‍ പ്രധാനമന്ത്രി വധിക്കപ്പെടുന്ന ആദ്യ സംഭവം. അങ്ങനെ തനു എന്ന വെറും ചാവേര്‍ പ്രശസ്തയായി.

1991 മെയ് 21ന്, ശ്രീ പെരുംപുത്തൂര്‍ മണ്ഡലത്തില്‍, മരഗതം ചന്ദ്രശേഖര്‍ എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ രാജീവ് ഗാന്ധി വരുന്നതും കാത്തിരുന്നു. മനുഷ്യബോംബായി പൊട്ടിത്തെറിക്കാന്‍ വേണ്ടിയുള്ള തേന്മൊഴി രാജരത്നം എന്ന തനുവിന്റെ കാത്തിരിപ്പ്. ഒടുവില്‍ തനുവിന്റെ ഇരയായ രാജീവ്ഗാന്ധി എത്തിയപ്പോള്‍ ഒരു പൂമാല അദ്ദേഹത്തിന്റെ കഴുത്തിലിട്ട്, കാല്‍തൊട്ടു വന്ദിക്കാന്‍ കുനിഞ്ഞു. അരയിലെ ബട്ടണ്‍ അമര്‍ത്തി. വസ്ത്രത്തിനുള്ളില്‍ ധരിച്ചിരുന്ന ബെല്‍റ്റ് ബോംബിനെ ട്രിഗര്‍ ചെയ്ത് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു തനു. കൈയ്യില്‍ പൂമാലയും പിടിച്ച് ഓറഞ്ചും പച്ചയും നിറത്തിലുള്ള ചുരിദാറുമിട്ടു കൊണ്ട് തനു രാജീവ് ഗാന്ധിക്ക് അടുത്തേക്ക് ചെല്ലാശ്രമിച്ചു. ഒരു ലേഡി സബ് ഇന്‍സ്‌പെക്ടര്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് തടയാന്‍ ശ്രമിച്ചു. എന്നാല്‍ അതുകണ്ട രാജീവ്ഗാന്ധി തന്റെ മരണത്തെ കൈ കാട്ടി അരികിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. രാജീവ് തനുവിനെ അടുത്തേക്ക് വിട്ടോളൂ കുഴപ്പമില്ല എന്ന അര്‍ത്ഥത്തില്‍ ആ പൊലീസുകാരിയോട് പറഞ്ഞു. ആ വാക്കാണ് രാജീവിന്റെ ജീവിതത്തിലെ അവസാന വാക്ക്.

തനു എന്ന മനുഷ്യ ബോംബ്

തനുവിന്റെ ദേഹത്ത് ഒരു ബ്ലൂ ഡെനിം ബെല്‍റ്റില്‍ ബന്ധിച്ചിരുന്ന ആര്‍.ഡി.എക് ബോംബില്‍ 2 എം.എം കനമുള്ള 10,000 സ്റ്റീല്‍ പെല്ലറ്റുകള്‍ അടക്കം ചെയ്തിട്ടുണ്ടായിരുന്നു. ഒരു നിമിഷം കൊണ്ട് അത് രാജീവ് ഗാന്ധിയുടെ ശരീരത്തിലൂടെ തുളച്ചു കയറി. അദ്ദേഹത്തിന്റെയും, അദ്ദേഹത്തിനു ചുറ്റിനും നിന്നിരുന്ന പലരുടെയും ശരീരങ്ങള്‍ ചിന്നിച്ചിതറി. സംഭവം നടക്കുമ്പോള്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്ന ജി.കെ മൂപ്പനാരും ജയന്തി നടരാജനും ഭാഗ്യം കൊണ്ടുമാത്രം സ്‌ഫോടനത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. സ്ഫോടനം നടന്നയുടനെ മൂപ്പനാറം ജയന്തി നടരാജനും ചേര്‍ന്ന് രാജീവ് ഗാന്ധിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവരുടെ കൈകളില്‍ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഭാഗങ്ങള്‍ മാത്രമാണ് അടര്‍ന്നു വന്നത്.

ആര്‍ക്കും തനുവിനെപ്പറ്റി അധികമൊന്നും തന്നെ അറിവില്ല. ശ്രീ പെരുംപുത്തൂരില്‍ പൊട്ടിച്ചിതറും മുമ്പ് രണ്ടിടത്ത് ബോംബില്ലാതെ അവര്‍ ഇതേ ട്രിഗറിംഗ് പരിശീലനം നടത്തുകയും ചെയ്തിരുന്നു. മരിക്കുമെന്നറിഞ്ഞിട്ടും കൊല്ലാന്‍ വേണ്ടിയുള്ള പരിശീലനം. മൂന്നാമത്തെ തവണയാണ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ബോംബും ധരിച്ചുകൊണ്ട് തനു കൃത്യം നടപ്പാക്കിയത്. തനുവിന്റെ ബോംബ് പൊട്ടിയില്ലെങ്കില്‍ പകരം പൊട്ടിക്കാനായി ശുഭ എന്ന ഒരു ബാക്ക് അപ്പ് മനുഷ്യ ബോംബു കൂടി കരിതിയാണ് കൊലപാതക സംഘം എത്തിയത്. അത്രയ്ക്ക് കൃത്യമായ പ്ലാനിങ് ആയിരുന്നു പുലികള്‍ നടപ്പാക്കിയത്. ആ സംഘത്തില്‍ ഒമ്പതു പേരുണ്ടായിരുന്നു. ഇന്ത്യയില്‍ വന്ന ശേഷമാണ് ആരും തിരിച്ചറിയാതിരിക്കാന്‍ തനു കാറ്റാടിക്കണ്ണടകള്‍ വാങ്ങുന്നത്. ‘ചാവേറാകുന്നതിനു തലേന്ന് രാത്രി അവര്‍ ഒരു സിനിമ കണ്ടു. വേദിയിലേക്ക് നടന്നു കയറുന്നതിനു മുമ്പ് ഒരു ഐസ്‌ക്രീമും തിന്നു’. എന്നിട്ടാണ് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കൊല്ലാന്‍ തീരുമാനിച്ചുറച്ച് മനുഷ്യബോംബാകുന്നത്.

രാജീവ്ഗാന്ധി വധം ആദ്യ അറസ്റ്റ്

ആദ്യ അറസ്റ്റു നടക്കുന്നത് മെയ് 23 -നാണ്. ഹരിബാബുവിന്റെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ മാത്രമായിരുന്നു ലഭ്യമായ തെളിവ്. അതില്‍ നിന്നും അന്വേഷണങ്ങള്‍ നടത്തി ഒടുവില്‍ സിബിഐ, തഞ്ചാവൂരില്‍ നിന്നും ശങ്കര്‍ എന്നുപേരായ ഒരാളെ അറസ്റുചെയ്യുന്നു. അയാളുടെ ഡയറിയിലെ വിവരങ്ങള്‍ അവരെ നളിനി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് നയിക്കുന്നു. പക്ഷേ, സിബിഐ അന്വേഷിച്ചു ചെന്നപ്പോഴേക്കും നളിനി അവിടം വിട്ടിരുന്നു എല്‍ടിടിഇ സംഘം രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിലായിരുന്നു. നളിനി, മുരുഗന്‍, ശിവരശന്‍, ശുഭ എന്നിവരടങ്ങിയ സംഘം തിരുപ്പതിയിലേക്ക് പോവുന്നു. അപ്പോഴേക്കും സകല പത്രങ്ങളിലും അവരുടെയെല്ലാം ചിത്രങ്ങള്‍ വന്നു കഴിഞ്ഞിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ നളിനിയുടെ സഹോദരന്‍ ഭാഗ്യനാഥന്‍, റോബര്‍ട്ട് പയസ്, പേരറിവാളന്‍ എന്നിങ്ങനെ പലരും അറസ്റ്റുചെയ്യപ്പെടുന്നു. അങ്ങനെ മൂന്നുമാസത്തോളം നീണ്ടു നിന്ന ഓട്ടത്തിനൊടുവില്‍ ശിവരശനടങ്ങുന്ന ഏഴംഗ സംഘം ഒരു എണ്ണ ടാങ്കറിനുള്ളില്‍ ഒളിച്ചിരുന്നു യാത്രചെയ്ത് ബാംഗ്ലൂരില്‍ എത്തിപ്പെടുന്നു. അവിടെ വെച്ച് രഘുനാഥ് എന്നൊരാളുടെ വീട്ടില്‍ അവര്‍ക്ക് അഭയം കിട്ടുന്നു. എന്നാല്‍ ഇത് മണത്തറിഞ്ഞുകൊണ്ട്, 1991 ഓഗസ്റ്റ് 20 ന് ഇന്ത്യന്‍ കമാന്‍ഡോ സംഘം ശിവരശനും സംഘവും താമസിച്ചിരുന്ന വീട് വളഞ്ഞു. ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള കോനാനകുണ്ടെ എന്ന ഒരു പ്രദേശമായിരുന്നു അത്.

അന്ന് കമാണ്ടോകളും പുലികളും തമ്മില്‍ നടന്ന പൊരിഞ്ഞ പോരാട്ടത്തിനിടെ ശിവരശന്‍, ശുഭ, കീര്‍ത്തി, നേര്, സുരേഷ് മാസ്റ്റര്‍, അമ്മന്‍, ജമീല എന്നിവര്‍ സയനൈഡ് കഴിച്ച് ആത്മഹത്യചെയ്തു. സയനൈഡ് കഴിച്ചതിനു പുറമെ ശിവരശന്‍ തന്റെ തലയിലേക്ക് നിറയൊഴിക്കുകയും ചെയ്തിരുന്നു. അന്ന് രാജീവ് ഗാന്ധിയുടെ ജന്മദിനമായിരുന്നു എന്നത് വല്ലാത്തൊരു യാദൃച്ഛികതയായിരുന്നു.

 

മാസ്റ്റര്‍ പ്ലാനര്‍ ശിവരശന്‍

പ്രഭാകരന്‍ ഈ ദുഷ്‌കരദൗത്യമേല്‍പ്പിച്ചത് തന്റെ വിശ്വസ്ത അനുയായികളായിരുന്ന ശിവരശനെയായിരുന്നു. യഥാര്‍ത്ഥ പേര് പാക്കിയനാഥന്‍. രഘുവരന്‍ എന്നൊരു പേരും അയാള്‍ക്കുണ്ടായിരുന്നു. ഒരു കണ്ണില്ലാതിരുന്ന ശിവരശനെ മറ്റു പുലികള്‍ വിളിച്ചിരുന്നത് ‘ഒറ്റൈക്കണ്ണന്‍’ എന്നായിരുന്നു. പൊട്ടു അമ്മനാണ് പ്രഭാകരന് ഈ ദൗത്യത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ വേണ്ടി ശിവരശന്റെ പേര് നിര്‍ദ്ദേശിച്ചത്. കൂടെ എല്‍ടിടിഇ -യുടെ എക്സ്പ്ലോസീവ്സ് സ്പെഷ്യലിസ്റ്റ് ആയിരുന്ന മുരുകനുമുണ്ടായിരുന്നു. മദ്രാസില്‍ അന്ന് താമസമുണ്ടായിരുന്ന എല്‍ടിടിഇ സ്ലീപ്പര്‍ സെല്‍ ഓപ്പറേറ്റീവുകളായിരുന്ന സുബ്രഹ്‌മണ്യനും മുത്തുരാജയും അവരെ പദ്ധതിയില്‍ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടു.

ഇവര്‍ക്ക് പുറമെ പേരറിവാളന്‍ എന്ന ഒരു ഇലക്ട്രോണിക്സ് എക്സ്പെര്‍ട്ടും, നളിനി എന്ന മറ്റൊരു യുവതിയും ഈ ഗൂഢാലോചനയുടെ ഭാഗമായി. ശിവരശന്റെ ബന്ധുക്കളായിരുന്നു ചാവേറുകളായി റിക്രൂട്ട് ചെയ്യപ്പെട്ട ധനുവും ശുഭയും. രാജീവ് കൊല്ലപ്പെട്ട് രണ്ട് ദിവസങ്ങള്‍ക്കകം ഡി ആര്‍ കാര്‍ത്തികേയന്‍ എന്ന ഓഫീസറുടെ കീഴില്‍ ഒരു സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഉണ്ടാക്കി രണ്ടു ദിവസത്തിനകം തന്നെ സിബിഐ അന്വേഷണം തുടങ്ങി. സംഭവത്തില്‍ എല്‍ടിടിഇയുടെ റോള്‍ സ്ഥിരീകരിക്കപ്പെട്ടു. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് മിലാപ് ചന്ദ് ജെയിന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഡിഎംകെയ്ക്കും ഗൂഢാലോചന നടത്തിയ എല്‍ടിടിഇയുമായി രഹസ്യബന്ധമുണ്ടായിരുന്നു എന്നൊരു ആരോപണമുണ്ടായിരുന്നു. ഡിഎംകെയിലെ പല പ്രാദേശിക നേതാക്കള്‍ക്കും ഇങ്ങനെ ഒരു ആക്രമണത്തിന്റെ സാധ്യതയെപ്പറ്റി മുന്നറിവുകളുണ്ടായിരുന്നു എന്നും അന്ന് പറയപ്പെട്ടിരുന്നു.

പകയോടെ എല്‍.ടി.ടി.ഇ

1987 തൊട്ടാണ് എല്‍.ടി.ടി.ഇ ചാവേര്‍ ആക്രമണങ്ങള്‍ നടത്തിത്തുടങ്ങിയത്. ഒരിക്കലും ജീവനോടെ പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടി കഴുത്തില്‍ സയനൈഡ് ഗുളികയും കൊണ്ടാണ് സംഘത്തിലെ അംഗങ്ങള്‍ സഞ്ചരിക്കുന്നത്. കഴുത്തിലെ മാലയില്‍ കൊരുത്തിട്ടിരുന്ന ഗ്ലാസ് പേടകം കടിച്ചു മുറിക്കുമ്പോള്‍ ചുണ്ട് മുറിയും. അതിനുള്ളിലെ സയനൈഡ് പൊടി രക്തത്തില്‍ നേരിട്ട് കലരും. പിന്നെ സെക്കന്റുകള്‍ക്കിടയില്‍ മരണം സംഭവിക്കും. ജാഫ്‌നയില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കുമായി ഒരു സ്‌കൂള്‍ ആക്രമിച്ചു കൊണ്ടാണ് അവര്‍ ആദ്യത്തെ ചാവേറാക്രമണം നടത്തുന്നത്. പിന്നീട് അവരുടെ രാഷ്ട്രീയ എതിരാളികളായ പ്രധാനമന്ത്രി പ്രേമദാസ, പ്രതിരോധമന്ത്രി ഗാമിനി ദിസ്സനായകെ, പട്ടാള മേധാവികള്‍ തുടങ്ങി പലരെയും ചാവേര്‍ ആക്രമണങ്ങളിലൂടെ വധിച്ചു.


1987 ജൂലൈ 29 ന് ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ശ്രീലങ്കന്‍ പ്രസിഡന്റ് ജെ.ആര്‍ ജയവര്‍ധനെയും ചേര്‍ന്ന് ഇന്‍ഡോ-ശ്രീലങ്കന്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതാണ് തമിഴ്പുലികളുടെ കണ്ണില്‍ കരടായി രാജീവ് മാറാന്‍ കാരണം. ശ്രീലങ്കയിലെ ആഭ്യന്തര കലാപങ്ങള്‍ അടിച്ചമര്‍ത്താന്‍ ഇന്ത്യ സകല സഹായങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു ഉടമ്പടിയായിരുന്നു അത്. 1983 തൊട്ടേ ശ്രീലങ്കയില്‍ ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം എന്ന പേരില്‍ അല്ലെങ്കില്‍, തമിഴ് പുലികളെന്ന ചുരുക്കപ്പേരില്‍ ഒരു സായുധ വിപ്ലവ സംഘടന ശ്രീലങ്കന്‍ മണ്ണില്‍ തമിഴര്‍ക്ക് നേരെ നടന്നുകൊണ്ടിരുന്ന വംശീയ വിവേചനങ്ങള്‍ക്കെതിരെ അക്രമാസക്തമായ രീതിയില്‍ പ്രതികരിച്ചുകൊണ്ടിരുന്നു.

തമിഴ് ഈഴം എന്ന പേരില്‍ ശ്രീലങ്കയുടെ വടക്കു കിഴക്കന്‍ പ്രവിശ്യയില്‍ അവര്‍ക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നു. ഇതിനെതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ പലതും കടുത്ത ആഭ്യന്തര യുദ്ധങ്ങളിലാണ് കലാശിച്ചത്. ഇന്ത്യന്‍ പീസ് കീപ്പിങ് ഫോഴ്സ് അഥവാ ഇന്ത്യന്‍ സമാധാന സംരക്ഷണ സേന ഇടപെട്ടതോടെ പുലികള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. കടുത്ത പോരാട്ടങ്ങളില്‍ നിരവധി എല്‍.ടി.ടി.ഇക്കാര്‍ മരണപ്പെട്ടു. ലോകമെമ്പാടുമുള്ള തമിഴ് വംശജര്‍ ഈ ദൗത്യത്തില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ തിരിച്ചു വിളിക്കാന്‍ രാജീവ് ഗാന്ധിക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി നോക്കിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതാണ് അവരെ ചൊടിപ്പിച്ചത്.