Features

മുനയൊടിഞ്ഞ് അന്‍വര്‍, വായടച്ച് ജലീല്‍, ചായക്കോപ്പയുമായി റസാഖ്: കുറുമുന്നണിയുടെ കൂമ്പ് മുളയിലേ നുള്ളി CPM

തിരുത്തല്‍ ശക്തിയാകാന്‍ സി.പി.എം സ്വതന്ത്രര്‍ നടത്തിയ നീക്കത്തെ മുളയിലേ നുള്ളിക്കളഞ്ഞ്, ചെവിക്കു പിടിച്ച് വായടപ്പിച്ചിരിക്കുകയാണ് സി.പി.എം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള അഴിമതിയും വഴിവിട്ട ഇടപാടുകളും കണ്ടെത്തുന്നതിനായി ഇറങ്ങിത്തിരിച്ച അന്‍വര്‍ ഇനി രാഷ്ട്രീയ പ്രസ്താവനയ്ക്ക് ഇല്ലെന്ന് സമ്മതിച്ചു കഴിഞ്ഞു. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പോരാട്ടം തുടരുമെന്നും പറഞ്ഞിട്ടുണ്ട്. പക്ഷെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥറ്# സര്‍ക്കാരിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കേരളം ഭരിക്കുന്നത്, ഇടതുപക്ഷ സര്‍ക്കാരും. എല്‍.ഡി.എഫ് എം.എല്‍.എയാണ് അന്‍വര്‍. എന്നാല്‍, എം.എല്‍.എയുടെ വാക്കും പ്രവൃത്തിയും രണ്ടായി നില്‍ക്കുകയാണ് ഇപ്പോള്‍.

ഉദ്യോഗസ്ഥര്‍ക്കെതിരേ നടത്തുന്ന പോരാട്ടം, പ്രത്യക്ഷത്തില്‍ കൊള്ളുന്നത്, ഇടതു സര്‍ക്കാരിനാണ്. ആങ്യന്തര വകുപ്പിലെ ADGPയുടെ പേരില്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ചെന്നു തറച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ നെഞ്ചിലാണ്. ഇതോടെ സി.പി.എമ്മും പ്രതിക്കൂട്ടിലേക്ക് സ്വാഭാവികമായും കയറി. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്തതു പോലെയായി അന്‍വറിന്റെ നീക്കം. ഇത് മനസ്സിലാക്കിയാണ് മുഖ്യമന്ത്രി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയതും പരാതി വാങ്ങിയതും. ഇതേ പരാതി പാര്‍ട്ടി സെക്രട്ടറിക്കും നല്‍കിയിരുന്നു. ഈ പരാതിയിന്‍മേല്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും, പാര്‍ട്ടി അന്വേഷിക്കില്ലെന്നും എം.വി. ഗോവിന്ദന്‍ അസന്നിഗ്ധമായി പറഞ്ഞു കഴിഞ്ഞു. ഇതോടെ അന്‍വറിന്റെ ആരോപണത്തിന്റെ മുനയൊടിഞ്ഞു.

അന്‍വറിനെ പൂട്ടിയതിനു പിന്നാലെതന്നെ മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.ടി. ജലീലിന്റെ വായും അടപ്പിച്ചു. ചാവേറാകാന്‍ തീരുമാനിച്ചാല്‍ പിന്നെ ആര്‍ക്കും തടയാനാവില്ലെന്നായിരുന്നു ജലീലിന്റെ പേസ്ബുക്ക് പോസ്റ്റ്. തീവ്രവാദികളുടെ സ്വരത്തിനു തുല്യമായ പോസ്റ്റായിരുന്നു അത്. അതായത്, സ്വയം മരിക്കാന്‍നോ, ഇല്ലാതാകാനോ തീരുമാനിക്കുന്ന ഒരാളെ ആര്‍ക്കും തടയാനാവില്ലെന്നാണ് പറഞ്ഞു വെച്ചത്. അന്‍വറിന്റെ പോരാട്ടത്തിനു പിന്തുണ നല്‍കിയാണ് ജലീല്‍ ഈ പോസ്റ്റിട്ടത്. എന്നാല്‍, പിന്നീട് ഇത്തരം പോസ്റ്റുകളോ, പിന്തുണയോ ജലീലില്‍ നിന്നുണ്ടായില്ല എന്നതാണ് വസ്തുത. പാര്‍ട്ടി നേതൃത്വം ഇടപെട്ടതോടെയാണ് ജലീലും വായടച്ച് ഒതുങ്ങിയത്.

എന്നാല്‍, കാരാട്ട് റസാഖ് ആദ്യമേ വിമതനായി ശബ്ദമുയര്‍ത്തിയ ആളാണ്. എന്നാല്‍, സി.പി.എം വിരട്ടിയതോടെ കൊടുവള്ളി മുന്‍ എം.എല്‍.എ കാരാട്ട് റസാഖിന്റെ വിമതനീക്കത്തിനും വിരാമമാവുകയായിരുന്നു. നേരത്തെ പി.വി അന്‍വറിനൊപ്പം നിന്ന കാരാട്ട് റസാഖ് ഇപ്പോള്‍ പൂര്‍ണ്ണമായും കളം മാറ്റിച്ചവിട്ടിക്കഴിഞ്ഞു. മുസ്ലീം ലീഗ് വിട്ട് സി.പി.എമ്മിലെത്തിയ, കൊടുവള്ളി മുന്‍ എം.എല്‍.എ കൂടിയായ കാരാട്ട് റസാഖിനെകുറിച്ച് നേരത്തെ സ്വര്‍ണ്ണക്കടത്ത്-കുഴല്‍പ്പണം അടക്കമുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കൊടുവള്ളിയില്‍ ഏറെ ജനകീയനായ നേതാവ് കൂടിയായിരുന്നു കരാട്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്റെ കുത്തക സീറ്റായ കൊടുവള്ളിയില്‍ അദ്ദേഹം അട്ടിമറി വിജയം നേടി. പക്ഷേ 2021ല്‍ അദ്ദേഹം കൊടുവള്ളിയില്‍ തോല്‍വിയറിഞ്ഞു.

പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളോട് ആദ്യഘട്ടത്തില്‍ അനുകൂല പ്രതികരണം നടത്തിയതോടെ, അന്‍വറും കെ.ടി ജലീലും അടക്കമുള്ള സി.പി.എം സ്വതന്ത്രര്‍ ഒരു കുറുമുന്നണിയായി മാറുമോ എന്ന സംശയം ഉയര്‍ന്നിരുന്നു. ഇതോടെ പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മോഹനന്‍ മാസ്റ്റര്‍ നേരിട്ട് നടത്തിയ ഇടപെടലാണ് കാരാട്ടിന്റെ മനംമാറ്റത്തിന് കാരണമായത്. അന്‍വറിന്് പിന്നാലെ പി. ശശിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി കാരാട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതോടെ കാരാട്ട് പാര്‍ട്ടിക്ക് വിരുദ്ധമായി നീക്കം തുടങ്ങിയെന്ന വിലയിരുത്തലും ഉണ്ടായി. പക്ഷെ, പാര്‍ട്ടി കണ്ണൂരുട്ടിയതോടെ അതെല്ലാം നിര്‍ജ്ജീവമാവുകയായിരുന്നു. ഇപ്പോള്‍ പിണറായി വിജയന്റെ ചാരിത്രവും ഭൂമിശാസത്രവും വാനോളം പുകഴ്ത്തിക്കൊണ്ട് പുതിയ ഫേസ്ബുക്ക് പോസ്റ്റിട്ടാണ് കളം മാറ്റം വ്യക്തമാക്കിയിരിക്കുന്നത്.

ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. പുതിയ പോസ്റ്റില്‍ പിണറായി വിജയനെ പുകഴത്തുകയാണ് കാരാട്ട്. ”കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തുടര്‍ ഭരണം നേടി പുതിയ വികസന കാഴ്ച്ചപ്പാടുകളുമായി നവകേരളത്തെ മുന്നോട്ട് നയിക്കുന്ന പിണറായി വിജയന്‍ ഇതിലും വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് ഈ നിലയില്‍ എത്തിയത്. ഇതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം. തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.. എന്നിട്ടല്ലെ തകര്‍ക്കാന്‍’- കാരാട്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

റസാഖിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്:

‘എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു രക്ഷിതാവിന്റെ സ്ഥാനത്ത് കാണുവാന്‍ സാധിച്ച രണ്ട് മഹത് വ്യക്തിത്വങ്ങളാണ്മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളും മറ്റൊന്ന് ഇപ്പോള്‍ കേരളത്തിന്റെ മുഖ്യ മന്ത്രി സഖാവ് പിണറായി വിജയനും. വ്യക്തിപരമായി എന്റെ പൊതുപ്രവര്‍ത്തന രംഗത്ത് നല്ല പരിഗണന നല്‍കുകയും ചേര്‍ത്തുപിടിക്കുകയും ചെയ്ത വ്യക്തികളാണ് ഇവര്‍ രണ്ടുപേരും.ഇവരോടുള്ള കടപ്പാട് ഒരു കാലഘട്ടത്തിലും മറക്കാന്‍ കഴിയില്ല. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പി.വി.അന്‍വര്‍ എം എല്‍.എ കേരളത്തിലെ പോലീസ് സേനയിലെ പുഴുക്കുത്തുകളെ സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉത്തരവിട്ട അന്വേഷണവും അതിന്റെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങളും നടപ്പിലാക്കിയിരിക്കുകയാണ്.ഈ വിഷയവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്തിയ

പി.വി അന്‍വര്‍ എംഎല്‍എയോടും അതിനെ പിന്തുണച്ച് രംഗത്ത് വന്ന ഡോ.കെ ടി ജലീല്‍ എംഎല്‍എയോടും പരിപൂര്‍ണ്ണമായി യോജിക്കുന്നു. എന്നാല്‍ ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷ സംഘടനകളും മറ്റ് രാഷ്ട്രീയ എതിരാളികളും ഒരു കാര്യം മനസ്സിലാക്കുന്നത് നന്നായിരിക്കും. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തുടര്‍ ഭരണം നേടി പുതിയ വികസന കാഴ്ച്ചപ്പാടുകളുമായി നവകേരളത്തെ മുന്നോട്ട് നയിക്കുന്ന സഖാവ് പിണറായി വിജയന്‍ ഇതിലും വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് ഈ നിലയില്‍ എത്തിയത്. ഇതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം. തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.. എന്നിട്ടല്ലെ തകര്‍ക്കാന്‍…’

റസാഖിന്റെ പോസ്റ്റ് ഇങ്ങനെയാണ് അവസാനിക്കുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും, പി.വി അന്‍വറിനെയടക്കം തള്ളിപ്പറഞ്ഞുകൊണ്ട് റസാഖ് രംഗത്തു വന്നിരുന്നു. പരാതി നല്‍കിയതില്‍ പി.വി. അന്‍വറിന് വീഴ്ച സംഭവിച്ചെന്ന് കാരാട്ട് റസാഖ് പറഞ്ഞിരുന്നു. പരാതിയില്‍ പി. ശശിക്കെതിരായ ആരോപണങ്ങള്‍ ഉള്‍പ്പെടുത്താത്തത് സംശയകരമാണ്. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പി.വി.അന്‍വര്‍ ആരോപണം ഉന്നയിക്കുന്നത് എന്നാണ് കരുതിയത്. അതിനാലാണ് പിന്തുണ നല്‍കിയത്. ആരോപണങ്ങള്‍ക്ക് തെളിവുകളുടെ പിന്‍ബലം ഇല്ലെങ്കില്‍ പിന്തുണയ്ക്ക് അര്‍ഥമില്ലെന്നും പി. ശശിക്കെതിരായ തന്റെ നിലപാടില്‍ മാറ്റമില്ല. വാര്‍ത്ത സൃഷ്ടിക്കാന്‍ മാത്രമുള്ള ശ്രമം ആണെങ്കില്‍ പിന്തുണയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ കെ.ടി.ജലീല്‍ പോര്‍ട്ടല്‍ തുടങ്ങിയതും പി.വി.അന്‍വര്‍ വാട്‌സ്ആപ്പ് തുടങ്ങിയതും അംഗീകരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ അദ്ദേഹം പി.വി അന്‍വര്‍- കെടി ജലീല്‍ – കാരാട്ട് റസാഖ് കോക്കസ് ഇല്ലെന്നും ഒരു കൂടിയാലോചനയും ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ലെന്നും എ.ഡി.ജി.പി-ആര്‍.എസ്.എസ് ജനറള്‍ സെക്രട്ടറി കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്നും പറഞ്ഞു. കൂടിക്കാഴ്ച വ്യക്തിപരം ആണെങ്കില്‍ പ്രശ്‌നമില്ല. കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ രാഷ്ട്രീയം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കാരാട്ട് റസാഖ് പറയുന്നു.

 

CONTENT HIGHLIGHTS; Anwar with his nose broken, Jalil with his mouth shut, Razak with a cup of tea: CPM nips the thorn in the bud