Features

ഒടുവില്‍ അര്‍ജുനെ കണ്ടെത്തി, അവന്റെ വാഹനവും ഗംഗാവാലി പുഴയുടെ അടിത്തട്ടില്‍ നിന്നും; അര്‍ജുനെ കണ്ടെത്താന്‍ താണ്ടിയ നാള്‍വഴികളിലൂടെ

അര്‍ജുനെ കണ്ടെത്താന്‍ താണ്ടിയ നാള്‍വഴികളിലൂടെ

ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറിയും അര്‍ജുന്റെ മൃതദേഹവും ഗംഗാവലിപ്പുഴയുടെ അടിത്തട്ടില്‍ നിന്നു കണ്ടെത്തി. എഴുപത്തിഒന്നാം ദിനത്തില്‍ നടത്തിയ തിരച്ചിലിലാണ് ലോറിയുടെ ഡ്രൈവിംഗ് ക്യാബിന്‍ കണ്െത്തിയത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗംഗാവാലി പുഴയിലും സമീപ പ്രദേശത്തും നടത്തിയ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് രക്ഷപ്രവര്‍ത്തനവും തെരച്ചിലും ഊര്‍ജിതമാക്കിയത്.

ഇതിനിടെ കനത്ത മഴയും കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. അത്യാധുനിക സംവിധാനങ്ങള്‍ തെരച്ചിലിനായി ഉപയോഗിച്ചെങ്കിലും അര്‍ജുന്റെ വാഹനത്തെക്കുറിച്ച് തുമ്പൊന്നം കിട്ടിയിരുന്നില്ല. തിരച്ചിലിനെത്തിയ മത്സ്യത്തൊഴിലാളി കൂടിയായ ഈശ്വര്‍ മല്‍പെ അധികൃതരുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരച്ചില്‍ നിര്‍ത്തി മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതീക്ഷകള്‍ കൈവിടാതെ ഗംഗാവാലി പുഴയുടെ കരുണയും കാത്തിരുന്നവര്‍ക്കു മുമ്പില്‍ എവുപത്തൊന്നാം ദിനത്തില്‍ അര്‍ജുന്റെ വാഹനത്തിന്റെ ക്യാബിന്‍ ഉയര്‍ത്തുകയായിരുന്നു. ഇത്രയും നാള്‍ കാത്തിരുന്നതും, ഇതിനു വേണ്ടിയായിരുന്നു. വലിയൊരു പ്രകൃതി ദുരന്തത്തിന്റെ ബാക്കിപത്രമായി മാറിയ ലോറിയുടെ ക്യാബിന്‍ കരയിലേക്ക് എടുത്തു കഴിഞ്ഞു. അര്‍ജുന്റെ മൃതദേഹത്തിന്റെ ഭാഗങ്ങളും മാറ്റിയിട്ടുണ്ട്.

ഇത്രയും ഒരു സംസ്ഥാനം മുഴുവനായി കാത്തിരുന്നതിന്റെ ഫലംകൂടിയാണ്. പ്രതീക്ഷകള്‍ കൈവിടാതെ അര്‍ജുന്റെ കുടുംബത്തോടൊപ്പം തെരച്ചില്‍ ആവശ്യപ്പെട്ട സര്‍ക്കാരിന്റെയും ആത്മവിശ്വാസമാണ് കണ്ടെത്തലിനു പിന്നില്‍. ഓരോ ദിവസവും മലയാളികള്‍ അത്രയേറെ പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. അര്‍ജുനെ രക്ഷിക്കാനുള്ള എല്ലാ വഴികളും നോക്കണമെന്നു തന്നെയാണ് ആഗ്രഹിച്ചതും. പക്ഷെ, പ്രകൃതി ദുരന്തത്തിന്റെ രക്തസാക്ഷിയായി ആ കോഴിക്കോടുകാരന്‍ മാറി.

അര്‍ജുന്റെ തെരച്ചിലിന്റെ നാള്‍വഴികള്‍

 

ജൂലൈ 16 രാവിലെ 8.30

  • ഷിരൂരിലെ ദേശീയപാത 66 ന്റെ ഒരു ഭാഗത്തെ ചെങ്കുത്തായ മലനിരകള്‍ ഇടിഞ്ഞുവീണ് അര്‍ജുന്റെ ലോറിയുള്‍പ്പെടെ കാണാതാകുന്നു. അപകടം നടക്കുമ്പോള്‍ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്നത് മൂന്നു ടാങ്കറുകളും ഒരു ലോറിയും ഒരു കാറും. വാഹനങ്ങള്‍ റോഡിലെ മണ്‍കൂനയ്ക്ക് അടിയിലാണോ അതോ റോഡിനു സമാന്തരമായി ഒഴുകുന്ന ഗംഗാവലി പുഴയിലേക്കു വീണോ എന്നതില്‍ വ്യക്തതക്കുറവ്.

ജൂലൈ 19

  • തിരച്ചില്‍ പേരിനു മാത്രമെന്ന് അര്‍ജുന്റെ അനിയനുള്‍പ്പെടെ സംഭവസ്ഥലത്തെത്തിയവര്‍ മാധ്യമങ്ങളെ അറിയിക്കുന്നു. കോഴിക്കോട് എം.പി.രാഘവനെയും വിവരമറിയിക്കുന്നു.

ജൂലൈ 20

  • റഡാര്‍ എത്തിച്ചുള്ള പരിശോധനയില്‍ മണ്ണിനടിയില്‍നിന്ന് മൂന്നു സിഗ്‌നലുകള്‍ ലഭിച്ചു. ജിപിഎസ് ലൊക്കേഷന്‍ കാണിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനം കേന്ദ്രീകരിച്ചതും പ്രതീക്ഷ നല്‍കി.

ജൂലൈ 21

  • രക്ഷാപ്രവര്‍ത്തനം പതുക്കെയാണെന്ന് കാണിച്ച് അര്‍ജുന്റെ കുടുംബം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. തിരച്ചിലിന് കര്‍ണാടക ബെല്‍ഗാമിലെ സൈനിക കേന്ദ്രത്തില്‍ നിന്നുള്ള 40 അംഗ സംഘമെത്തുന്നു. റോഡില്‍ വീണ 98 ശതമാനം മണ്ണും മാറ്റി. ട്രക്കിന്റെ സൂചനയില്ലാത്തതിനാല്‍ തിരച്ചില്‍ ഗംഗാവലി പുഴയിലേക്ക് നീളുന്നു

ജൂലൈ 22

  • കരയില്‍ ലോറി ഇല്ലെന്ന് സൈന്യം സ്ഥിരീകരിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കോഴിക്കോട്ട് നിന്നുള്ള 18 പേരടങ്ങുന്ന സന്നദ്ധ സംഘം ഷിരൂരിലേക്ക് തിരിച്ചു.
  • പുഴയില്‍ കണ്ടെത്തിയ എല്‍പിജി ബുള്ളറ്റ് ടാങ്കര്‍ കരയ്‌ക്കെത്തിച്ചു.

ജൂലൈ 23

  • ഗംഗാവലി പുഴയില്‍ റഡാര്‍ സിഗ്‌നല്‍ ലഭിച്ച അതേ ഇടത്തുനിന്നുതന്നെ സോണാര്‍ സിഗ്‌നല്‍ ലഭിച്ചു.
  • തിരച്ചിലില്‍, അപകടത്തില്‍ കാണാതായ സന്നി ഹനുമന്തയെന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്നതിന് 12 കിലോമീറ്റര്‍ അകലെ നിന്നാണ് മൃതശരീരം കിട്ടിയത്.
  • തിരച്ചിലിന് കൂരാച്ചുണ്ട് റെസ്‌ക്യൂ ടീമും സ്ഥലത്തെത്തി.

ജൂലൈ 24

  • അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ വൈകിയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ജൂലൈ 25

  • ഷിരൂരില്‍ തിരച്ചിലിന് മലയാളിയായ റിട്ട. മേജര്‍ ജനറല്‍ എം.ഇന്ദ്രബാലന്‍ എത്തുന്നു.
  • മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നു. രാത്രി നടക്കേണ്ട ഡ്രോണ്‍ പരിശോധന തടസ്സപ്പെട്ടു.

ജൂലൈ 26

  • അര്‍ജുനെ കണ്ടെത്താന്‍ സൈന്യത്തിന്റെ കൂടുതല്‍ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചു

ജൂലൈ 27

  • അര്‍ജുനെ തിരയാന്‍ മത്സ്യത്തൊഴിലാളികളും; ദൗത്യം ഏറ്റെടുത്ത് ‘ഈശ്വര്‍ മാല്‍പെ’ സംഘം.

ജൂലൈ 28

  • അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ താല്ക്കാലികമായി നിര്‍ത്തി കര്‍ണാടക. കേരളം എതിര്‍പ്പ് അറിയിച്ചതോടെ, ദൗത്യം തുടരുമെന്ന് വിശദീകരണം.

ജൂലൈ 29

  • കാലാവസ്ഥ അനുകൂലമെങ്കില്‍ തിരച്ചില്‍ നടത്തുമെന്ന് കര്‍ണാടക

ജൂലൈ 30

  • ഡ്രജര്‍ എത്തിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലാ പ്രതിനിധികള്‍ സ്ഥലത്തെത്തി. തിരച്ചില്‍ സാധ്യമെന്ന് പ്രതിനിധികള്‍

ഓഗസ്റ്റ് 1

  • ഷിരൂരിലെ ദേശീയപാതയിലൂടെ 17 ദിവസത്തിന് ശേഷം വാഹനങ്ങള്‍ കടത്തിവിട്ടു

ഓഗസ്റ്റ് 3

  • അമാവാസി നാളില്‍ പുഴയിലെ വെള്ളം കുറയുമ്പോള്‍ തിരച്ചിലിന് തയാറെന്ന് മല്‍പെ; ഷിരൂരിലേക്ക് തൃശൂരിലെ ഡ്രജര്‍ എത്തിക്കേണ്ടെന്ന് തീരുമാനം.

ഓഗസ്റ്റ് 4

  • ഷിരൂരില്‍ കാലാവസ്ഥ പ്രതികൂലം; ഈശ്വര്‍ മല്‍പെയെ പുഴയിലിറങ്ങാന്‍ പൊലീസ് അനുവദിച്ചില്ല.

ഓഗസ്റ്റ് 7

  • അര്‍ജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കില്‍ ജോലി; ജൂനിയര്‍ ക്ലര്‍ക്കായി താല്‍ക്കാലിക നിയമനം

ഓഗസ്റ്റ് 10

  • അര്‍ജുനു വേണ്ടി വീണ്ടും തിരച്ചില്‍; ഗംഗാവലി പുഴയിലെ കുത്തൊഴുക്ക് കുറഞ്ഞത് അനുകൂലമായി.

ഓഗസ്റ്റ് 13

  • ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും മരവാതില്‍ ഭാഗവും കണ്ടെത്തി.

ഓഗസ്റ്റ് 14

  • നാവികസേന കണ്ടെത്തിയ കയര്‍ അര്‍ജുന്റെ ലോറിയിലേതെന്ന് സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്.

ഓഗസ്റ്റ് 15

  • അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ തിരയാന്‍ ഈശ്വര്‍ മല്‍പെയോടൊപ്പം തിരുവേഗപ്പുറ പൈലിപ്പുറത്തെ മുങ്ങല്‍ വിദഗ്ധരും

ഓഗസ്റ്റ് 16

  • അര്‍ജുന്റെ ലോറിയിലെ കയറിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ലഭിച്ചു.

ഓഗസ്റ്റ് 28

  • ഗോവയില്‍നിന്ന് ഡ്രജര്‍ എത്തിക്കും, തിരച്ചില്‍ തുടരും’: അര്‍ജുന്റെ കുടുംബത്തിന് സിദ്ധരാമയ്യയുടെ ഉറപ്പ്.

സെപ്റ്റംബര്‍ 18

  • ഗോവയില്‍ നിന്ന് ടഗ് ബോട്ടുകളുടെ സഹായത്തോടെ ഡ്രജര്‍ കാര്‍വാറില്‍ എത്തിച്ചു.

സെപ്റ്റംബര്‍ 20

  • അര്‍ജുനടക്കം 3 പേര്‍ക്കായി ഗംഗാവലിപ്പുഴയില്‍ ഡ്രജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ആരംഭിച്ചു.

സെപ്റ്റംബര്‍ 21

  • ഗംഗാവലിപ്പുഴയില്‍ നിന്ന് സ്റ്റിയറിങ്, ക്ലച്ച്, ടയറിന്റെ ഭാഗങ്ങള്‍ എന്നിവ കണ്ടെത്തി. ആദ്യം അര്‍ജുന്റെ ലോറിയുടേതെന്നു കരുതിയെങ്കിലും പിന്നീട് അല്ലെന്നു സ്ഥിരീകരണം.

സെപ്റ്റംബര്‍ 22

  • പുഴയില്‍നിന്ന് ഒരു അസ്ഥിക്കഷണം ലഭിച്ചു. ജില്ലാ ഭരണകൂടവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഈശ്വര്‍ മല്‍പെ തിരച്ചില്‍ നിര്‍ത്തി മടങ്ങി.

സെപ്റ്റംബര്‍ 23

  • തിരച്ചിലിന് മലയാളിയായ റിട്ട.മേജര്‍ ജനറല്‍ എം.ഇന്ദ്രബാലനും സാങ്കേതികപരിശീലനം നേടിയ ടീം അംഗങ്ങളും എത്തി.

സെപ്റ്റംബര്‍ 25

  • അര്‍ജുന്റെ ലോറി കണ്ടെത്തി. കാബിനുള്ളില്‍ ഒരു മൃതദേഹവും കണ്ടു.

CONTENT HIGHLIGHTS; Eventually he was found, along with his vehicle from the bottom of the Gangavali River