Features

സ്ത്രീകളോട് ഫോണിലൂടെ പി. ശശിയുടെ ശൃംഗാരം: പാര്‍ട്ടിക്കു നല്‍കിയ കത്ത് പുറത്തു വിട്ട് അന്‍വര്‍; ശശി വിളിച്ച സ്ത്രീകള്‍ വെളിപ്പെടുത്തലുമായി വന്നാല്‍ സര്‍ക്കാര്‍ വെട്ടിലാകും

ഒരു പാര്‍ട്ടിയുടേയോ, പിന്നില്‍ ആയിരങ്ങളുടെയോ പിന്തുണയില്ലാതെ CPMലെ പുഴുക്കുത്തുകള്‍ക്കെതിരേ പടയ്ക്കിറങ്ങിയ സ്വതന്ത്ര എം.എല്‍.എ PV അന്‍വര്‍ മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ CPM സംസ്ഥാന സെക്രട്ടറിക്കു നല്‍കിയ പരാതി പുറത്തു വിട്ടിരിക്കുകയാണ്. തൊണ്ടവേദന കൊണ്ട് രണ്ടുദിവസം വിശ്രമം എടുക്കുന്നതിനാല്‍ ഇനിയുള്ള പോരാട്ടം ഫേസ്ബുക്ക് വഴിയായിരിക്കുമെന്നും അന്‍വര്‍ പറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്കായതു കൊണ്ടും, വെളിപ്പെടുത്താന്‍ നിരവധി കാര്യങ്ങള്‍ ഉള്ളതുകൊണ്ടും നിരന്തരം പറഞ്ഞു കൊണ്ടേയിരിക്കണം. ഇല്ലെങ്കില്‍ CPM എന്ന പ്രസ്ഥാനം അന്‍വറിനെ ഇല്ലാതാക്കി കളയുമെന്നുറപ്പാണ്.

പ്രത്യേകിച്ച് ഒരു പിന്തുണയുമില്ലാത്ത ആളായതുകൊണ്ട്. അതാണ് ഇടതടവില്ലാതെ അന്‍വര്‍ സര്‍ക്കാരിനെതിരേ ആരോപണങ്ങള്‍ അഴിച്ചു വിടുന്നത്. CPMനോടോ നേതാക്കളോടോ അല്ല അന്‍വറിന്റെ യുദ്ധം. മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിലെ ചിലരോടും മാത്രമാണ്. ഇത് എന്തുകതൊണ്ടാണ് നടത്തുന്നതെന്ന് അന്‍വര്‍ പറയുന്നതും, സര്‍ക്കാര്‍ പറയുന്നതും വിശ്വസിക്കാനാവാത്ത സ്ഥിതിയാണ്. സ്വര്‍ണ്ണക്കടത്തു മുതല്‍ ഹവാലാ പണ ഇടപാടു വരെയുണ്ട് അതില്‍. എന്നാല്‍, ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി പി. ശശിയെ സംരക്ഷിക്കുന്നതെന്തിന് എന്നു മാത്രമാണ് മനസ്സിലാകാത്തത്.

 

അന്‍വറിന്റെ പരാതിയയില്‍ പറയുന്നത്, പി. ശശി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിയുമായി വരുന്ന സ്ത്രീകലുടെ ഫോണ്‍ നമ്പര്‍ വാങ്ങി വിളിക്കുമെന്നാണ്. സ്വര്‍ണക്കടത്തില്‍ പങ്കുപറ്റുന്നു, സാമ്പത്തിക തര്‍ക്കങ്ങളില്‍ ഇടനില നിന്ന് കോടികള്‍ കമ്മീഷന്‍ വാങ്ങുന്നു തുടങ്ങിയ ആരോപണങ്ങള്‍ക്ക് പുറമേയാണ് സ്ത്രീവിഷയം ആരോപിച്ചിരിക്കുന്നതും.

”മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിയുമായെത്തുന്ന കാണാന്‍ കൊള്ളാവുന്ന സ്ത്രീകളുടെ നമ്പറുകള്‍ വാങ്ങിവയ്ക്കുകയും കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് പ്രത്യേകം അന്വേഷിക്കുകയുമാണ് പി. ശശി ചെയ്യുന്നത്. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ശ്യംഗാരഭാവം സഹിക്കാനാകാതെ പലരും ഫോണ്‍ എടുക്കാത്ത സ്ഥിതിയാണ്.’ അന്‍വര്‍ പരാതിയില്‍ പറയുന്നത് ഇങ്ങനെ. സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിക്കുന്ന സ്ത്രീകള്‍ക്കും പോലും രക്ഷയില്ലാത്ത സ്ഥിതിയെന്ന ഗുരുതരമായ ആരോപണമാണ് ഭരണകക്ഷി എംഎല്‍എ ആയിരിക്കെ അന്‍വര്‍ ഉന്നയിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റത്തിന്റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട ശശിക്കെതിരെയാണ് പിവി അന്‍വര്‍ സമാന ആരോപണം പുറത്തുവിട്ടത്. അന്ന് കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്ന ശശി സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടു. ആറു വര്‍ഷത്തിന് ശേഷമാണ് തിരികെയെടുത്തത്. സമ്മേളന പ്രതിനിധി പോലും അല്ലാതിരുന്ന ശശി സംസ്ഥാന സമിതിയിലേക്ക് പൊടുന്നനെ എത്തുകയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിതനാവുകയും ചെയ്തത് എല്ലാവരെയും ഞെട്ടിച്ചതാണ്. പുറത്താക്കപ്പെടാന്‍ ഇടയായ പരാതി ശശിക്കെതിരെ അന്ന് നല്‍കിയ തളിപ്പറമ്പ് മുന്‍ എംഎല്‍എ സികെപി പത്മനാഭന്‍ ഈയടുത്തും പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി വ്യക്തമാക്കിയിരുന്നു.

ഇതുകൂടാതെ സാമ്പത്തിക തര്‍ക്കങ്ങളില്‍ ഇടനിലക്കാരനായി കോടികള്‍ പ്രതിഫലം പറ്റുന്നുവെന്ന ആരോപണവും ശശിക്കെതിരെ അന്‍വര്‍ ഉയര്‍ത്തിയിട്ടുണ്ട്. വലിയ കച്ചവടക്കാരുടെ തര്‍ക്കങ്ങളില്‍ ഒരു കക്ഷിക്കൊപ്പം നിന്ന് എതിര്‍കക്ഷിയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയതായും അന്‍വര്‍ ആരോപിക്കുന്നു. കൂടാതെ സ്വര്‍ണക്കടത്തില്‍ കമ്മീഷന്‍ പറ്റുന്നു, മുഖ്യമന്ത്രിയെ കാണാനെത്തുന്ന പ്രദേശിക നേതാക്കളെ ഭീഷണിപ്പെടുത്തി ഒഴിവാക്കുന്നു, പോലീസില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നു തുടങ്ങി അന്‍വര്‍ പരസ്യമായി ഉന്നയിച്ച ആരോപണങ്ങളെല്ലാം പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബര്‍ 13നാണ് ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ഈ പരാതി നല്‍കിയിരിക്കുന്നത്. ആദ്യം നല്‍കിയ പരാതിയില്‍ പി ശശിയുടെ കാര്യം പറഞ്ഞിട്ടില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ശശിക്കെതിരെ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതി നല്‍കിയത്. എന്നാല്‍, പി. ശശിക്കെതിരേ ഒരു അന്വേഷണവും ഇല്ലെന്നും, അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതോടെ അന്‍വര്‍ പ്രതിസ്ഥാനത്തേക്ക് മാറ്റപ്പെടുകയും ചെയ്തു.

തുടര്‍ന്നാണ് അന്‍വര്‍ കൂടുതല്‍ ശക്തിയോടെ ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയില്‍ നിന്ന് അകന്നത്. അന്‍വര്‍ മുഖ്യമന്ത്രിക്കു കൊടുത്ത കത്തും പുറത്തു വരാനുണ്ട്. അത് അന്‍വര്‍ ഇതുവരെ മാധ്യമങ്ങള്‍ക്കു നല്‍കിയിട്ടില്ല. രണ്ടു കത്തുകളാണ് അന്‍വര്‍ നല്‍കിയത്. ആദ്യത്തേത് എ.ഡി.ജി.പിക്കെതിരേയും രണ്ടാമത്തേത് പി. ശശിക്കെതിരേയുമാണ്. പി. ശശിക്കെതിരെ നടപടി എടുക്കുന്നതില്‍ പാര്‍ട്ടിക്കും താല്‍പ്പര്യമില്ലെന്നാണ് എം.വി. ഗോവിന്ദന്‍ പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇനി ഒരന്വേഷണത്തിലേക്ക് പി. ശശിയുടെ വിഷയം പോകില്ല. പക്ഷെ, അന്‍വര്‍ ഇപ്പോവും അതേ നിലപാടിലാണ് നില്‍ക്കുന്നത്. വരും ദിവസങ്ങളില്‍ പി. ശശി വിളിച്ചിട്ടുള്ള സ്ത്രീകള്‍ വെളിപ്പെടുത്തലുമായി എത്തിയാല്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകുമെന്നുറപ്പാണ്.

CONTENT HIGHLIGHTS;By phone P. Shashi’s flirtation: Anwar leaves the letter to the party out; If the women called by Sasi come forward with disclosure, the government will be cut off