Celebrities

‘ഒന്‍പത് മാസം റസ്റ്റ് പറഞ്ഞിരിക്കുന്ന സമയത്താണ് അവര് വിളിക്കുന്നത്, എനിക്ക് ചെയ്യാന്‍ പറ്റില്ലായിരുന്നു’: അനുശ്രീ

ലാലേട്ടന്‍ പറയുമായിരുന്നു, പത്തനംതിട്ടക്കാര് നമ്മുടെ കൂടെ അഭിനയിക്കില്ലല്ലോ എന്ന്

മലയാളികളുടെ പ്രിയനാടിമാരില്‍ ഒരാളാണ് അനുശ്രീ. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് താരം ഓരോ സിനിമയിലും അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നെന്നപോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുശ്രീ. കഥ ഇന്നുവരെ എന്ന ചിത്രമാണ് അനുശ്രീയുടെ റിലീസ് ചെയ്ത അവസാന ചിത്രം. ഇപ്പോള്‍ ഇതാ, വേണ്ടെന്ന് വെച്ച ഏതെങ്കിലും ഒരു ക്യാരക്ടറിനെ ഓര്‍ത്ത് പിന്നെ സങ്കടപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.

‘പുലിമുരുകന്‍ സിനിമയിലാണ് എനിക്ക് അന്ന് പോകാന്‍ പറ്റാതിരുന്നത്. ഞാന്‍ മനപൂര്‍വ്വം വേണ്ട എന്ന് വെച്ചതൊന്നുമല്ല. സുഖമില്ലാത്തതുകൊണ്ട് അങ്ങനെ ചെയ്യേണ്ടി വന്നതാണ്. ആ സമയത്ത് എനിക്ക് വയ്യാതിരിക്കുകയായിരുന്നു. ആ സമയത്ത് ഒരു സര്‍ജറിയും കാര്യങ്ങളൊക്കെ കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു. ആ സിനിമയില്‍ വെള്ളച്ചാട്ടത്തിന്റെ മുകളില്‍ നിന്ന് ചാടുന്ന സീനൊക്കെ ഉണ്ടായിരുന്നു. റോപ്പൊക്കെ ഇടേണ്ട സാഹചര്യവും ആ സിനിമയില്‍ ഉണ്ടായിരുന്നു. പക്ഷേ ശരിക്കും എന്റെ അടുക്കല്‍ സംസാരിച്ച് ഒരു രണ്ടുവര്‍ഷം ആയി സിനിമ തീരാന്‍. അപ്പോള്‍ ഞാന്‍ വൈശാഖ് ചേട്ടനോട് ചോദിച്ചു, ഇത് പറഞ്ഞിരുന്നെങ്കില്‍ ആ വെള്ളച്ചാട്ടത്തിന്റെ സീന്‍ നിങ്ങള്‍ രണ്ടുവര്‍ഷം കഴിഞ്ഞ് ഷൂട്ട് ചെയ്താല്‍ മതിയായിരുന്നല്ലോ എന്ന്.’

‘എന്നോട് ചോദിക്കുന്ന സമയത്ത് എനിക്കൊരു ഒന്‍പത് മാസം ഒക്കെ റസ്റ്റുള്ള സമയമാണ്. സര്‍ജറി കഴിഞ്ഞ് ഒരു മൂന്നുമാസം ആയപ്പോഴാണ് ഇവരെന്നെ വിളിക്കുന്നത്. അപ്പോള്‍ ഒരിക്കലും ചെയ്യാന്‍ പറ്റില്ലായിരുന്നു. പക്ഷേ ഈ രണ്ടുവര്‍ഷം കഴിഞ്ഞ് ഞാന്‍ ചാടിയാല്‍ മതിയായിരുന്നു. അത് ഞാന്‍ എപ്പോഴും പറയാറുണ്ട്. മധുരരാജയ്ക്ക് വിളിച്ചപ്പോഴും ഞാന്‍ പറഞ്ഞു, നിങ്ങളെന്നെ ചതിച്ചു എന്ന്. അത്രയും വലിയ സിനിമയുടെ ഭാഗമാകാന്‍ പറ്റില്ലല്ലോ എന്നതാണ് സങ്കടം.’

‘പുലിമുരുകന്‍ റിലീസായിട്ട് ആദ്യത്തെ ദിവസം തന്നെ ഞാന്‍ കാണാന്‍ പോയി. ഫസ്റ്റ് ഷോ കാണണം എന്ന് പറഞ്ഞ്. എന്നിട്ട് അവിടെ ഇരുന്ന് ഞാന്‍ സങ്കടപ്പെട്ടു. അവരുടെ സൈഡില്‍ നിന്നും അവര്‍ ആദ്യം പറഞ്ഞിട്ടുണ്ടായിരുന്നു, ആദ്യം കാസ്റ്റ് ചെയ്തത് എന്നെ ആയിരുന്നു പിന്നീടാണ് മാറിയത് എന്ന്. ആ ക്യാരക്ടര്‍ എല്ലാത്തിനും തര്‍ക്കുത്തരം പറയുന്ന ഒരു ക്യാരക്ടര്‍ ആയിരുന്നല്ലോ.. തത്തമ്മ എന്ന് പറയുന്ന ആള്‍. അതുകഴിഞ്ഞ് കുറേ നാള്‍ കഴിഞ്ഞ് ലാലേട്ടന്‍ കാണുമ്പോഴൊക്കെ പറയുമായിരുന്നു, പത്തനംതിട്ടക്കാര് നമ്മുടെ കൂടെ അഭിനയിക്കില്ലല്ലോ എന്ന്. അപ്പോള്‍ ഞാന്‍ പറയും, എന്ക്ക് ആ സമയത്ത് വയ്യായിരുന്നു എന്ന്. കുറേ നാള്‍ അതായിരുന്നു പറയുക.’

‘ഇങ്ങനെ സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ഞാനിപ്പോള്‍ കല്യാണം ഒക്കെ കഴിഞ്ഞ് രണ്ടു കൊച്ചുങ്ങള്‍ ഒക്കെ ആയിട്ട് രാവിലെ എട്ടരയ്ക്ക് സ്‌കൂള്‍ ബസ്സില്‍ പിള്ളേരെ കയറ്റി വിട്ടിട്ട് അവിടെ ഇരുന്നേനെ. ഒരു സംശയവും വേണ്ട. ഞാന്‍ ഇപ്പോഴും എന്റെ വീട്ടിലിരുന്ന് പറയും, എന്റെ നാത്തൂന്‍ അവളുടെ മകനെ നോക്കുന്നത് കണ്ടിട്ട്, ഇത്രയും ക്ഷമ വേണമല്ലേ കുട്ടികളെ നോക്കാന്‍ എന്ന്. നമ്മള്‍ വല്ലപ്പോഴും ചെന്ന് എടുക്കുന്നതല്ലേ അറിയത്തുള്ളൂ. സ്‌കൂള്‍ ബസ് ഒക്കെ വീടിന്റെ മുന്‍പില്‍ കൂടി എട്ടരയ്ക്ക് പോകുമ്പോള്‍ ഞാന്‍ ഇങ്ങനെ പറയും ഞാന്‍ സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ അടുക്കളയില്‍ മല്‍പിടുത്തം ആയിരുന്നേനെ. ഉച്ചയ്ക്ക് പിള്ളേര്‍ക്ക് ലഞ്ച് .. ഹൊ ട്രാജഡി ആയേനെ.’, അനുശ്രീ പറഞ്ഞു.

story highlights: Anusree about Pulimurukan Movie