പാലക്കാട്: നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. പാലക്കാട് മുണ്ടൂർ എഴക്കാടിന് സമീപമാണ് അപകടം നടന്നത്. പൂതനൂർ സ്വദേശി കണ്ണദാസ് (49) ആണ് മരിച്ചത്. കുന്നപ്പുള്ളിക്കാവ് ബസ് സ്റ്റോപ്പിന് സമീപം വൈകിട്ടായിരുന്നു അപകടം. പരുക്കേറ്റ കണ്ണദാസിനെ കോങ്ങാട് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാലക്കാട് ലക്കിട്ടിയിൽ ട്രയിൻ തട്ടി 35 വയസുള്ള യുവാവും 2 വയസുള്ള കുഞ്ഞും മരിച്ചു. ചെനക്കത്തൂർ പൂരം കാണാനെത്തിയ അച്ഛനും മകനും ലക്കിടി ഗേറ്റിന് സമീപം പാളം മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപെട്ടത്.
അടിമാലിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടമുണ്ടായെങ്കിലും ആർക്കും പരുക്കേറ്റില്ല. ഇരുമ്പുപാലം ചെറായി പാലത്തിനു സമീപത്താണ് അപകടം നടന്നത്. റോഡിൽ നിന്ന് ബസ് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
മാനന്തവാടി വള്ളിയൂർക്കാവിന് സമീപം ടൂറിസ്റ്റ് ബസ് ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർക്ക് പരുക്കേറ്റു. പൊലീസ് ജീപ്പ് മറിഞ്ഞതിന് സമീപത്താണ് അപകടം നടന്നത്. ഇതേ സ്ഥലത്ത് രാവിലെ നിയന്ത്രണം വിട്ട് പൊലീസ് ജീപ്പ് മറിച്ച് വഴിയോര കച്ചവടക്കാരൻ തോട്ടുങ്കൽ ശ്രീധരൻ മരിച്ചിരുന്നു. 65 വയസായിരുന്നു. പൊലീസുകാർക്കും വാഹനത്തിലുണ്ടായിരുന്ന പ്രതിയായ മാഹി സ്വദേശി പ്രബീഷുമടക്കം അഞ്ച് പേർക്ക് പരുക്കേറ്റിരുന്നു.
content highlight : pick-up-van-accident-in-palakkad-pedestrian-killed