മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിനടുത്തുള്ള ഖുല്‍ദാബാദിലാണ് ഔറംഗസീബിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ഔറംഗബാദ് എന്നായിരുന്നു ഛത്രപതി സംഭാജിനഗറിന്റെ പേര്. 2023 സെപ്റ്റംബറില്‍ ആണ് മറാത്ത് വാഡ മേഖലയിലെ രണ്ടു ജില്ലകളുടെ പേരുമാറ്റപ്പെട്ടത്. ഔറംഗാബാദിലെയും ഒസ്മാനാബാദിലെയും മേഖല, ജില്ലകള്‍, തഹസില്‍സ്, ഗ്രാമങ്ങള്‍ എന്നിവ യഥാക്രമം ‘ഛത്രപതി സംഭാജിനഗര്‍’ എന്നും ‘ധരശിവ്’ എന്നും പുനര്‍നാമകരണം ചെയ്തതായി റവന്യു വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇന്ന് ഛത്രപതി സംഭാജിനഗറിനടുത്തുള്ള ഖുല്‍ദാബാദിലുള്ള ഔറംഗസീബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തലപ്പൊക്കിയിരിക്കുകയാണ്. ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യമാണ് ശക്തി പ്രാപിച്ച് മുന്നേറുന്നത്.
ഔറംഗാബാദിലെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചുമാറ്റുമെന്ന് പ്രതിജ്ഞയെടുത്ത ബജ്റംഗ്ദള്‍ ഉള്‍പ്പെടെയുള്ള വലതുപക്ഷ ഗ്രൂപ്പുകളില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് സുരക്ഷാ നടപടികള്‍ ഇവിടെ ശക്തമാക്കിയിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സംരക്ഷണയിലുള്ള ഈ ശവകുടീരം വളര്‍ന്നുവരുന്ന രാഷ്ട്രീയ, സാമുദായിക ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു.
മുംബൈ, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലെ ബജ്റംഗ്ദളിന്റെ കണ്‍വീനറായ വിവേക് കുല്‍ക്കര്‍ണി, ബാബറി മസ്ജിദിന് സമാനമായ വിധിയാണ് ശവകുടീരത്തിനും നേരിടേണ്ടിവരുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ഒരു വലിയ ‘കര്‍ സേവ’ സംഘടിപ്പിക്കാനുള്ള പദ്ധതി കുല്‍ക്കര്‍ണി പ്രഖ്യാപിച്ചു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് ഒരു ധര്‍ണയും കളക്ടര്‍ക്ക് ഔപചാരിക കത്തും നല്‍കി. മാര്‍ച്ച് 7 ന് ഛത്രപതി ശിവാജിയുടെ പിന്‍ഗാമിയും സത്താറയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവുമായ ഉദയന്‍ രാജെ ഭോസാലെ ശവകുടീരം പൊളിച്ചുമാറ്റണമെന്ന് ആഹ്വാനം ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്, ഔറംഗസേബിനെ ‘കള്ളനും കൊള്ളക്കാരനും’ എന്ന് മുദ്രകുത്തി. ഇതോടെ ഈ വിഷയവുവമായി ബന്ധപ്പെട്ട് നിരവധി വാദ പ്രതിവാദങ്ങളാണ് നടക്കുന്നത്.
ഇന്ത്യയില്‍ ചിലര്‍ വെറുപ്പിന്റെ ഒരു കട തുറന്നിട്ടുണ്ട്. ഈ ആളുകള്‍ എണ്ണത്തില്‍ വളരെ കുറവാണ്, പക്ഷേ അവര്‍ എല്ലാ ദിവസവും തീ കത്തിക്കാന്‍ പ്രവര്‍ത്തിക്കുന്നു. ഖുല്‍ദാബാദില്‍ നിന്നുള്ള ഒരു കടയുടമയായ ഷെയ്ഖ് ഇഖ്ബാല്‍ പറയുന്നത് ഇതാണ്. ഛത്രപതി സംഭാജിനഗറില്‍ നിന്ന് (മുമ്പ് ഔറംഗാബാദ്) 25 കിലോമീറ്റര്‍ അകലെയാണ് ഖുല്‍ദാബാദ് പട്ടണം സ്ഥിതി ചെയ്യുന്നത്. ഔറംഗസീബിന്റെ ശവകുടീരം ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് ഷെയ്ഖ് ഇഖ്ബാലിന് പൂക്കളുടെയും പ്രസാദത്തിന്റെയും ഒരു കടയുണ്ട്. ഔറംഗസീബിന്റെ ശവകുടീരം സംരക്ഷിക്കണമെന്ന് അദ്ദേഹം പറയുന്നു.
മാര്‍ച്ച് 13 ന്, ഖുല്‍ദാബാദിലെ ഔറംഗസേബിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മാധ്യമപ്രവര്‍ത്തകരുടെ സംഘം എത്തിയപ്പോള്‍ അവിടെ ധാരാളം പോലീസ് സേനയെ വിന്യസിച്ചിരുന്നു. ആരാധനാലയത്തില്‍ ചിത്രീകരണം നിരോധിച്ചിട്ടുണ്ടെന്ന് പോലീസ് ഞങ്ങളോട് പറഞ്ഞു. ഔറംഗസീബിന്റെ ശവകുടീരത്തിന്റെ പ്രവേശന കവാടത്തില്‍ ഒരു ബോര്‍ഡ് ഉണ്ടായിരുന്നു. ഈ ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു – ‘ഇതൊരു സംരക്ഷിത സ്മാരകമാണ്, ഇത് നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്യുന്നവര്‍ക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആക്ട് പ്രകാരം മൂന്ന് മാസം തടവോ 5000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
പോലീസ് ഞങ്ങളുടെ പേര്, മൊബൈല്‍ നമ്പര്‍, വിലാസം, ആധാര്‍ നമ്പര്‍ എന്നിവ അവരുടെ രജിസ്റ്ററില്‍ കുറിച്ചെടുത്തു. ഇതിനുശേഷം അവര്‍ മൊബൈല്‍ ഫോണുകളും ബാഗുകളും ഉള്‍പ്പെടെ ഞങ്ങളുടെ എല്ലാ സാധനങ്ങളും എടുത്തുകൊണ്ടുപോയി. ഇതിനുശേഷം മാത്രമേ ഞങ്ങള്‍ക്ക് ശവക്കുഴി കാണാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ.
ഔറംഗസീബിന്റെ ശവകുടീരം വളരെ ലാളിത്യത്തോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു മണ്‍കുഴിമാടമുണ്ട്, അതിനു മുകളില്‍ ഒരു സബ്ജ മരം. മന്ദിരത്തിന്റെ ഒരു ഭാഗത്ത് ധാരാളം കടകളുണ്ട്. ഈ കടകളില്‍ ഒന്ന് ഷെയ്ഖ് ഇഖ്ബാലിന്റേതാണ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്താണ് സംഭവിച്ചതെന്ന് അല്ലാഹുവിന് മാത്രമേ അറിയാവുവെന്ന് ഷെയ്ഖ് ഇഖ്ബാല്‍ പറഞ്ഞു. അഫ്‌സല്‍ ഖാന്റെ ശവകുടീരം ഛത്രപതി ശിവാജി മഹാരാജും അദ്ദേഹത്തിന്റെ പിന്‍ഗാമികളും ഇതുവരെ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്ന് നമുക്കറിയാം. പിന്നീട് ഔറംഗസേബിന്റെ ശവകുടീരവും 300 വര്‍ഷമായി സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്, അതിനാല്‍ അതും സംരക്ഷിക്കപ്പെടണം. ഖുല്‍ദാബാദിന്റെ മുന്‍ മേയറായ അഡ്വക്കേറ്റ് ഖൈസ്രുദ്ദീന്റെ വാക്കുകള്‍ പ്രകാരം, നിലവിലെ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ഔറംഗസേബിനെക്കുറിച്ച് മുമ്പ് വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇപ്പോഴും അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രസ്താവനകള്‍ കാണുമ്പോള്‍ ഇതൊരു രാഷ്ട്രീയ സ്റ്റണ്ടാണെന്ന് തോന്നുന്നു.
ഖുല്‍ദാബാദിലെ ഹിന്ദു-മുസ്ലിം ഐക്യം
ഖുല്‍ദാബാദിനെക്കുറിച്ച് പറയപ്പെടുന്നത് അത് മതപരവും ചരിത്രപരവുമായ പാരമ്പര്യങ്ങളുള്ള ഒരു ഗ്രാമമാണെന്നാണ്. പുരാതന കാലത്ത് ഖുല്‍ദാബാദിനെ ‘സ്വര്‍ഗ്ഗം’ എന്നാണ് വിളിച്ചിരുന്നത്. പ്രശസ്തമായ മതകേന്ദ്രമായ ഭദ്ര മാരുതി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സമീപത്ത് ഒരു ഗിരിജി ദേവി ക്ഷേത്രവും ഒരു ദത്ത ക്ഷേത്രവുമുണ്ട്. ദക്ഷിണേന്ത്യയിലെ ഇസ്ലാമിന്റെ ശക്തികേന്ദ്രവും സൂഫി പ്രസ്ഥാനത്തിന്റെ കേന്ദ്രവുമായതിനാല്‍, രാജ്യത്തുടനീളവും വിദേശത്തുമുള്ള സൂഫികള്‍ ഇവിടെയെത്തുന്നു. ആ സൂഫി സന്യാസിമാരുടെയെല്ലാം ശവകുടീരങ്ങള്‍ ഖുല്‍ദാബാദിലാണ്. ഖുല്‍ദാബാദിന് ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ മഹത്തായ പാരമ്പര്യമുണ്ടെന്ന് ഇവിടുത്തെ മുസ്ലീം വ്യാപാരികള്‍ പറയുന്നു. ‘ഖുല്‍ദാബാദില്‍ 52 വാഡകളുണ്ട്. ഇതില്‍ ബ്രാഹ്‌മിന്‍ വാഡ, ഭില്‍ വാഡ, കുംഭര്‍ വാഡ, ചമര്‍ വാഡ, ധോബി വാഡ, സാലി വാഡ, ഇമാം വാഡ എന്നിവ ഉള്‍പ്പെടുന്നു. നാമെല്ലാവരും ഒരുമിച്ചാണ് താമസിക്കുന്നത്’ എന്ന് ഷെയ്ഖ് ഇഖ്ബാല്‍ പറയുന്നു. ശിവാജി ജയന്തി ഘോഷയാത്ര ഇവിടെ കടന്നുപോകുമ്പോള്‍, ഞങ്ങള്‍ അവരെ പൂക്കളും വെള്ളവും നല്‍കി സ്വാഗതം ചെയ്യുന്നു. ഉറൂസ് നടക്കുമ്പോള്‍, അവര്‍ (ഹിന്ദുക്കള്‍) ഞങ്ങളെ സ്വാഗതം ചെയ്യുന്നു. ഞങ്ങളുടെ പരസ്പര ബന്ധങ്ങള്‍ വളരെ മികച്ചതാണ്.
ഷര്‍ഫുദ്ദീന്‍ റംസാനി 30 വര്‍ഷമായി 22 ഖ്വാജ ദര്‍ഗ കമ്മിറ്റിയുടെ പ്രസിഡന്റാണ്. ഔറംഗസീബിന്റെ ശവകുടീരത്തിനടുത്താണ് അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഖുല്‍ദാബാദ് വളരെ പഴക്കമുള്ള ഒരു ഗ്രാമമാണ്. ഇവിടെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ഐക്യമുണ്ട്. ഞങ്ങള്‍ എല്ലാ ഉത്സവങ്ങളും ഒരുമിച്ച് ആഘോഷിക്കുന്നു. ശിവാജി ജയന്തി, അംബേദ്കര്‍ ജയന്തി, ഹോളി എന്നിവയില്‍ ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യുന്നു, ഈദിന് ക്ഷണിക്കുന്നു’ എന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഔറംഗസേബിനെയും ഔറംഗസേബിന്റെ ശവകുടീരത്തെയും കുറിച്ച് രാഷ്ട്രീയ വൃത്തങ്ങളില്‍ വിവാദപരമായ പ്രസ്താവനകള്‍ ഉയര്‍ന്നുവരുന്നു. ഇത് ഖുല്‍ദാബാദിലെ ഹിന്ദു, മുസ്ലീം, ദളിത് വ്യാപാരികളെ നേരിട്ട് ബാധിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.
മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് 1707-ല്‍ അഹല്യാനഗറില്‍ (അന്ന് അഹമ്മദ്നഗര്‍) വച്ച് മരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ മൃതദേഹം ഖുല്‍ദാബാദിലേക്ക് കൊണ്ടുവന്നു. തന്റെ മരണശേഷം തന്റെ ശവകുടീരം ഗുരുവായ സയ്യിദ് സൈനുദ്ദീന്‍ ഷിറാസിയുടെ ശവകുടീരത്തിന് അടുത്തായിരിക്കണമെന്ന് ഔറംഗസീബ് തന്റെ വില്‍പത്രത്തില്‍ എഴുതിയിരുന്നതായി ചരിത്രകാരന്മാര്‍ പറയുന്നു. ഔറംഗസീബിന്റെ മരണശേഷം, അദ്ദേഹത്തിന്റെ മകന്‍ അസം ഷാ ഖുല്‍ദാബാദില്‍ അദ്ദേഹത്തിന്റെ ശവകുടീരം പണിതു. ഔറംഗസീബ് തന്റെ ഗുരുവായി കരുതിയിരുന്ന സൈനുദ്ദീന്‍ ഷിരാജിയുടെ ശവകുടീരത്തിനടുത്താണ് ഔറംഗസീബിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. അക്കാലത്ത് ഈ ശവകുടീരത്തിന്റെ നിര്‍മ്മാണച്ചെലവ് 14 രൂപയും 12 അണയും ആയിരുന്നുവെന്ന് പറയപ്പെടുന്നു.