Features

സ്വരാജിന്റെ ഗുണ-ദോഷങ്ങള്‍ക്ക് മാര്‍ക്കിട്ട് സോഷ്യല്‍ മീഡിയ ?: ക്യാപിറ്റല്‍ പണിഷ്‌മെന്റിനെതിരേ വി.എസിന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കി ?; അമ്മയോടുള്ള സ്‌നേഹം വെളിപ്പെടുത്തി പി.കെ. ശ്രീമതി

സി.പി.എം സ്ഥാനാര്‍ത്ഥിയാണെന്ന് പ്രഖ്യാപിച്ചതു മുതല്‍ എം.സ്വരാജ് മത്സരത്തിന് മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു. അതിനു മുമ്പ് മത്സരിക്കില്ലെന്നോ, മത്സരിക്കുമെന്നോ പറഞ്ഞിട്ടുണ്ടെങ്കില്‍ അതെല്ലാം വെറും പറച്ചില്‍ മാത്രമായിക്കഴിഞ്ഞു. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി മാറിയതോടെ സ്വരാജിന്റെ ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തി പോസ്റ്റുകള്‍ പായുകയാണ് സോഷ്യല്‍ മീഡിയകളില്‍. സ്വരാജിനെ കുറിച്ച് നല്ലതു പറയാനും, സ്വരാജിന്റെ വിപരീത ഫലം ഉളവാക്കുന്ന പദപ്രയോഗങ്ങളെ കുത്തിപ്പൊക്കാനും ഇടത് വലത് സൈബറിടങ്ങള്‍

ശഖ്തമായി രംഗത്തുണ്ട്. ഇതില്‍ രണ്ടു പോസ്റ്റുകള്‍ സ്വരാജിന്റെ ഗുണ-ദോഷങ്ങളെ കൃത്യമായി വരച്ചു കാട്ടുന്നുണ്ട്. ഒന്ന്, സ്വരാജ് വി.എസ്. അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് പ്രസംഗിച്ചതിന് വി.എസ് പരസ്യമായി നല്‍കുന്ന മറുപടിയാണ്. രണ്ടാമത്തേത് പി.കെ. ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റും. അമ്മയുടെ മരണം സ്വരാജില്‍ ഏല്‍പ്പിച്ച ദുഖം. അത് വളരെ വലിയ ആഘാതമായിരുന്നുവെന്നും നിലമ്പൂരിലെ എല്ലാ അമ്മമാരും സ്വരാജിനെ വിജയിപ്പിക്കണണെന്നുമാണ് ശ്രീമതി കുറിച്ചത്. ഈ പോസ്റ്റ് വൈറലാവുകയും ചെയ്തു.

വി.എസ്. അച്യുതാനന്ദന്റെ ആ പ്രസംഗം കുട്ടിപ്പൊക്കിയത് കോണ്‍ഗ്രസ് സൈബര്‍ ഇടങ്ങളാണെന്നതില്‍ തര്‍ക്കമില്ല. ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് താന്‍ പറഞ്ഞിട്ടില്ല എന്ന് സ്വരാജ് പലവുരു പറഞ്ഞിട്ടുണ്ടെങ്കിലും അതിന് ബദലൊരുക്കിയാണ് വി.എസിന്റെ പ്രസംഗം തന്നെ കുത്തിപ്പൊക്കിയിരിക്കുന്നത്. ഇത് നിലമ്പൂര്‍ വോട്ടര്‍മാര്‍ എങ്ങനെ വിലയിരുത്തുമെന്നത് കണ്ടറിയണം. പാര്‍ട്ടി നേതാവിനെ, അതും സി.പി.എം സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവിനെതിരേ പറഞ്ഞത് വലിയ പാതകമായാണ് കേരളം കണ്ടത്.

എന്നാല്‍, അന്ന് വി.എസിനെ പറഞ്ഞ സ്വരാജ് പിന്നീട് സംസ്ഥാന കമ്മിറ്റിയിലും, ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റിലും, ഒന്നാം പിണറായി സര്‍ക്കാരില്‍ തൃപ്പൂണിത്തുറ എം.എല്‍.എയുമായി എംന്നതാണ് വസ്തുത. പക്ഷെ, പാര്‍ട്ടിയില്‍ സ്ലീപ്പര്‍സെല്ലായി മാറിയ വി.എസ് പക്ഷത്തിന് ഒരു പുതിയ നേതാവു പോലും ഇല്ലാതായതോടെ പിണറായി പക്ഷം ശക്തമായി. പിണറായി പക്ഷത്തിന്റെ പ്രധാന വക്താവെന്ന നിലയിലാണ് സ്വരാജ് ശക്തനായതും. എങ്കിലും തെരഞ്ഞെടുപ്പു ഘട്ടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ തളര്‍ത്താന്‍ ഇത്തരം ശ്രമങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നും ഉണ്ടാകും.

വര്‍ഷങ്ങള്‍ക്കു മുമ്പ് വി.എസ് നടത്തിയ ആ പ്രസംഗം ഇങ്ങനെയാണ്

വി.എസ്. അച്യുതാനന്ദനെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് നടത്തണം എന്നുള്ള തരത്തില്‍ ക്രൂശിക്കാനുള്ള മുദ്രാവാക്യങ്ങള്‍ ഇന്ന് വിളിക്കുന്നുണ്ട്. ഞാന്‍ പറഞ്ഞല്ലോ, 1943ല്‍ കയ്യൂര്‍ കൃഷിക്കാര്‍ അവരുടെ പാട്ടസമ്പദായങ്ങള്‍ കുറയ്ക്കുന്നതിനും നിലത്തില്‍ സ്ഥിരാവകാശം കിട്ടുന്നതിനും വേണ്ടി പോരാടിയതിന്റെ ഫലമായി നാല് കൃഷിക്കാരായ യുവാക്കളെയാണ് തൂക്കിലേറ്റിയത്. തൂക്കു കയറും എല്ലാം വെല്ലു വിളിച്ചു കൊണ്ട് നേരിട്ട ഞങ്ങളെ ഇപ്പോള്‍ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് എന്നുപറഞ്ഞ് ഭയപ്പെടുത്താന്‍ ശ്രമിച്ചാല്‍, അത് വിലപ്പോകില്ലെന്നു കൂടി പറയുകയാണ്.

ഈ പ്രസംഗ ശകലം സോഷ്യല്‍ മീഡിയകളില്‍ വൈറലായി ഓടുകയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോഴായിരുന്നു സ്വരാജിന്റെ വിവാദമായ ഈ പ്രസ്താവന വരുന്നത്. അന്ന് വി.എസ്. പാര്‍ട്ടിയില്‍ ശക്തനാണ്. പിണറായി പക്ഷം പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഘട്ടം. അതിനെതിരേ വി.എസ് നടത്തിയ പ്രസംഗത്തിന്റെ വരികള്‍ നിലമ്പൂരുകാര്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നതെന്ന് വ്യക്തം. അതേസമയം, അമ്മയോട് സ്വരാജിനുള്ള സ്‌നേഹത്തെ വെളിപ്പെടുത്തിക്കൊണ്ട് പി.കെ. ശ്രീമതിയുടെ പേസ്ബുക്ക് പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. അമ്മയുടെ വിയോഗത്തില്‍ ദുഖിതനായ സ്വരാജിന് നിലമ്പൂരിലെ അമ്മമാര്‍ വോട്ട് ചെയ്ത് വിജയിപ്പിക്കണണെന്നാണ് ശ്രീമതി പറയുന്നത്.

പി.കെ. ശ്രീമതിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ് ഇങ്ങനെ

സ. സ്വരാജ് വളരെയേറെ സവിശേഷതകളുള്ള, ആര്‍ക്കും മാതൃകയാക്കാന്‍ പററുന്ന സ്വഭാവ വൈശിഷ്ട്യമുള്ള Cpmന്റെ നേതാവാണ്. ലോകത്താകെയുള്ള മലയാളികളുടെ ശ്രദ്ധ തന്റെ പാണ്ഡിത്യത്തിലൂടേയും വാഗ്മിത്വത്തിലുടേയും പിടിച്ചു പറ്റാന്‍ ഈ ചെറിയ പ്രായത്തില്‍ തന്നെ സ. സ്വരാജിനു കഴിഞ്ഞു എന്നത് മഹത്തരം തന്നെയാണ്. പ്രശംസിച്ച് പറയുന്നതിനോട് സ്വരാജിന് ഒരാഭിമുഖ്യവുമില്ല. പ്രശംസ ലഭിക്കുമ്പോള്‍ സാധാരണ എല്ലാവരിലും കാണാറുള്ള സന്തോഷമൊന്നും സ്വരാജിന്റെ മുഖത്ത് കാണാനും കഴിയാറില്ല.

എപ്പോഴും ഒരു ചെറുപുഞ്ചിരിയോടെയാണ് സ്വരാജിനെ നമുക്ക് കാണാന്‍ കഴിയുക. എന്നാല്‍ അമ്മയുടെ മരണം സ്വരാജിനെ വല്ലാതെ തളര്‍ത്തിയിരുന്നു എന്നത് എനിക്കറിയാം. അവസാനനിമിഷം വരെ അമ്മയോടൊപ്പം ആശുപത്രിയില്‍ തന്നെ കഴിഞ്ഞു. അകാലത്തിലുള്ള അമ്മയുടെ വേര്‍പാട് താങ്ങാവുന്നതിലും അധികം വേദനയും ദുഃഖഭാരവും ആണ് സ്വരാജില്‍ ഉണ്ടാക്കിയത് .ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു നിസ്സംഗഭാവം സ്വരാജിന്റെ മുഖത്ത് നിറഞ്ഞു നിന്നിരുന്നു. എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരുന്ന സ്വരാജിന്റെ അമ്മയുടെ നഷ്ടബോധത്തിലൂടെ വന്ന ദുഃഖഭാവം എനിക്ക് വളരെ സങ്കടമുണ്ടാക്കിയിരുന്നു.

എന്റെ മകനേക്കാള്‍ നാലുവയസ്സ് ഇളയതാണ് സ്വരാജ് .ഞങ്ങളുടെയെല്ലാം വാത്സല്യഭാജനവുമാണ്. സ്വരാജ് കേരളത്തിലെങ്ങുമുള്ള അമ്മമാരുടെ പ്രത്യേകിച്ച് ജന്മനാടായ നിലമ്പൂരിലെ അമ്മമാരുടേയെല്ലാവരുടേയും വാത്സല്യ ഭാജനമായിരിക്കും എന്നതിന് എനിക്ക് സംശയമില്ല. അവരുടെയെല്ലാം അനുഗ്രഹവും പിന്തുണയും നമ്മുടെ പ്രിയപ്പെട്ട സ്വരാജിന് കൊടുക്കണമെന്നും അഭിമാനകരമായ വിജയം നിലമ്പൂരില്‍ ഉണ്ടാക്കുന്നതിന് എല്ലാ അമ്മമാരുടേയും കുടുംബത്തിന്റെയും സഹായം ഉണ്ടാകണമെന്നും സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

CONTENT HIGH LIGHTS; Social media marking Swaraj’s merits and demerits?: VS’s old speech against capital punishment was brought up?; PK Sreemathy reveals her love for her mother