ബിജെപി നേതാവും നടനുമായി ജി. കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ ആഭരണ ബൊട്ടിക്കായ ‘ഒ ബൈ ഒസി’യിലെ ജീവനക്കാര്‍ നല്‍കിയ പരാതിക്കു പിന്നാലെ അന്വേഷിച്ചിറങ്ങിയ പോലീസിന് ഒടുവില്‍ വാദിയെ പ്രതിയാക്കേണ്ടി വരികയാണ്. ജീവനക്കാരികളാണ് യഥാര്‍ഥ തട്ടിപ്പു നട്ടിപ്പു നടത്തിയതെന്ന് അന്വേഷണത്തില്‍ ബോധ്യമായിക്കഴിഞ്ഞു. എന്നാല്‍, തട്ടിപ്പുകള്‍ കൈയോടെ പിടിച്ചതോട ജീവനക്കാര്‍ മുങ്ങി നടക്കുകയാണ്. ഏകദേശം 66 ലക്ഷം രൂപയാണ് കടയില്‍ നിന്നും വ്യാജ ക്യു.ആര്‍ കോഡ് ഉപയോഗിച്ച് ജീവനക്കാരികള്‍ തട്ടിയെടുത്തിരിക്കുന്നത്. ഇതു വ്യക്തമാകുന്ന ബാങ്ക് സ്റ്റേറ്റ്മെന്റുകളും സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നതോടെ ജീവനക്കാര്‍ നടത്തിയ പണാപഹരണം പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.
കടയില്‍ നിന്നും പണം വ്യാപകമായി പോകുന്നുവെന്നറിഞ്ഞ്, ജീവനക്കാരികളെ നടന്‍ കൃഷ്ണകുമാറും മകളും വീട്ടിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അപ്പോള്‍ അവര്‍ പണം വാങ്ങിയിരുന്നുവെന്നും, തങ്ങളോട് ക്ഷമിക്കണമെന്നും പറഞ്ഞിരുന്നതാണ്. എന്നാല്‍, അതിനു ശേഷം പോലീസില്‍ പരാതി നല്‍കിയത് തങ്ങളെ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ്. ഇതനുസരിച്ചായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍, തെളിഞ്ഞു വന്നത് ലക്ഷങ്ങളുടെ തട്ടിപ്പിന്റെ കഥകളാണ്. ജീവനക്കാര്‍ കഥ മെനഞ്ഞതും പരാതി കൊടുത്തതും മാധ്യമങ്ങള്‍ക്കു മുമ്പില്‍ വന്നതുമെല്ലാം കഥയുടെ ഭാഗവും. പക്ഷെ, ആ കഥകള്‍ക്കൊന്നും ആയുസ്സുണ്ടായിരുന്നില്ല.
എന്നാല്‍, ആയുസ്സ് ഉണ്ടാക്കാനായി ജീവനക്കാര്‍ കൂട്ടിപ്പറഞ്ഞ കഥയാണ് തടവിലാക്കിയെന്നും, ഭീഷണിപ്പെടുത്തിയെന്നും, എവുതി ഒപ്പിടുവിച്ചുവെന്നുമുള്ള നുണകള്‍. ഇതിന്റെ കൂടെ തങ്ങളെ ജാതീയമായി ആക്ഷേപിച്ചുവെന്നും സമര്‍ദ്ധിച്ചാണ് ജീവനക്കാരികള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ കഥ മെനഞ്ഞത്. മാത്രമല്ല, കൃഷ്ണകുമാറിന്റെ ബി.ജെ.പി ബന്ധത്തെ കൂടുതല്‍ മോശമായി ചിത്രീകരിക്കാനുള്ള നീക്കവും നടത്തി. അതേസമയം, പേരൂര്‍ക്കടയിലെ സ്ഥാപനത്തിലെ ജീവനക്കാര്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നടത്തിയത് 66 ലക്ഷം രൂപയുടെ ബാങ്ക് ഇടപാടുകള്‍ക്കാണ് തെളിവുകള്‍ ലഭിച്ചത്. ഇതില്‍ കസ്റ്റമേഴ്സില്‍ നിന്ന് വാങ്ങിയ തുക എത്രയാണെന്ന് വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം, മൊഴി നല്‍കാമെന്ന് അറിയിച്ച മൂന്ന് ജീവനക്കാരും പൊലീസ് സ്റ്റേഷനില്‍ എത്താതെ മുങ്ങി നടക്കുകയാണ്.
‘ഒ ബൈ ഒസി’യിലെ ക്യു ആര്‍ കോഡ് മാറ്റിവെച്ച് 69 ലക്ഷം രൂപ തട്ടിയെന്ന ദിയയുടെ പരാതിയെ തുടര്‍ന്നാണ് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് പരിശോധിച്ചത്. 2024 ജനുവരി മുതല്‍ 66 ലക്ഷം രൂപയുടെ ഇടപാടുകളാണ് വിനീത, ദിവ്യ, രാധാമണി എന്നിവര്‍ വലിയതുറ എസ്.ബി.ഐ ബാങ്കില്‍ നടത്തിയിട്ടുള്ളത്. ഇതില്‍ ‘ഒ ബൈ ഒസി’യിലെ കസ്റ്റമേഴ്സില്‍ നിന്ന് കൈപ്പറ്റിയ പണം എത്രയാണെന്ന് പൊലീസ് പരിശോധിക്കുകയാണ്. സാധനങ്ങള്‍ വില്‍പ്പന നടത്തുമ്പോള്‍ ബില്‍ ബുക്കില്‍ തുക രേഖപ്പെടുത്താറുണ്ട്. ബില്‍ ബുക്കും അക്കൗണ്ട് ഇടപാടുകളും പരിശോധിച്ചാല്‍ സ്ഥാപനത്തിന്റെ പേരില്‍ ലഭിച്ച തുക എത്രയാണെന്ന് വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്്. അക്കൗണ്ട് വഴിയല്ലാതെ നേരിട്ടും ജീവനക്കാര്‍ പണം കൈപ്പറ്റിയതായി കസ്റ്റമേഴ്സില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ നേരിട്ട് എത്ര തുക വാങ്ങിയതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുകയാണ്. കൃഷ്ണകുമാര്‍ തട്ടിക്കൊണ്ട് പോയെന്ന് പരാതിയില്‍ മൊഴി നല്‍കാന്‍ ജീവനക്കാരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മ്യൂസിയം പൊലീസില്‍ ജീവനക്കാര്‍ എത്തിയില്ല. വിനീതയെയും ദിവ്യയെയും രാധാകുമാരിയെയും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. തുടക്കത്തില്‍ കാട്ടിയ ആവേശം തെളിവുകള്‍ പുറത്തുവന്നതോടെ മാറിയിട്ടുണ്ട്. അന്വേഷണം മുന്നോട്ടു പോയാല്‍ ഇവര്‍ അറസ്റ്റിലാകുന്ന അവസ്ഥയുണ്ടാകുകയും ചെയ്യും. അതേസമയം മകള്‍ ദിയ കൃഷ്ണയുടെ ബിസിനസ് സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെടുത്ത് ആരോപണം ഉന്നയിച്ച പെണ്‍കുട്ടികളോട് ക്ഷമിക്കില്ലെന്ന് കൃഷ്ണകുമാര്‍ വ്യക്തമാക്കി. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റം വരെയും പോകും.
- നടന്‍ കൃഷ്ണകുമാര്‍ പറയുന്നത് ഇങ്ങനെ
പെണ്‍കുട്ടികള്‍ ആണല്ലോ എന്ന് കരുതി ഈ വിഷയം പൊതുമധ്യത്തിലേക്ക് വലിച്ചിഴക്കണ്ട എന്ന് കരുതിയെങ്കിലും പെണ്‍കുട്ടികള്‍ തന്നെയാണ് ഇത് ഇത്രയും വഷളാകാന്‍ കാരണം. മകള്‍ പെണ്‍കുട്ടികളെ തെറി വിളിക്കുന്ന വീഡിയോ ഉണ്ട്. എന്നാല്‍ പണം നഷ്ടപ്പെട്ട ആരായാലും ചെയ്യുന്നതേ മകളും ചെയ്തിട്ടുള്ളു. താന്‍ ഏതു പാര്‍ട്ടിക്കാരനായാലും ഇത്തരമൊരു പ്രശ്നം വന്നപ്പോള്‍ നേരെ മുഖ്യമന്ത്രിയെയാണ് കണ്ടതെന്നും ഈ പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാതെ തങ്ങള്‍ക്കൊപ്പം നിന്ന കേരള സമൂഹത്തോട് നന്ദിയുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ‘പണം പോയ ഒരാള്‍ ചീത്ത വിളിക്കും. ഞാന്‍ ആയാലും വിളിക്കും.
ഇവള്‍ ആ ഫോണ്‍ കോളില്‍ രൂക്ഷമായി സംസാരിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ട ഒരാളുടെ വേദന മനസ്സിലാക്കണമെങ്കില്‍ പണം പോയവരോട് തന്നെ ചോദിക്കണം. നമ്മള്‍ ലോണെടുത്ത് ഒരു ബിസിനസ് തുടങ്ങിയതാണ്. എന്റെ ചരിത്രം മുഴുവന്‍ നിങ്ങള്‍ക്കറിയാം. കോടിക്കണക്കിന് സ്വത്തുള്ള ആളൊന്നുമല്ല ഞാന്‍. ഞാന്‍ എവിടെനിന്ന് വന്നു എന്തൊക്കെ ചെയ്തിട്ടുണ്ട് എല്ലാം നിങ്ങള്‍ക്കറിയാം. അവള്‍ അവരെ ചീത്ത വിളിച്ചു. പക്ഷെ ആ വിഡിയോയില്‍ മുഴുവന്‍ പറയുന്നുണ്ട് ഓരോരുത്തരും എടുത്ത പൈസ എത്ര, എങ്ങനെ അഭിനയിക്കണം, എല്ലാം അതില്‍ കാണിക്കുന്നുണ്ട്.
‘നമ്മള്‍ ആത്മഹത്യ ചെയ്യും എന്ന് പറ’ എന്നൊക്കെ പറയുന്നത് നിങ്ങള്‍ കണ്ടില്ലേ. ആ വീഡിയോ ആണ് ഞങ്ങള്‍ക്ക് അനുകൂലമായി വന്ന ആദ്യത്തെ തെളിവ്. എത്ര മോശമായ വ്യക്തികളാണ് ആ പെണ്‍കുട്ടികള്‍ എന്ന് നിങ്ങള്‍ക്ക് തന്നെ മനസ്സിലായിട്ടുണ്ട്. ഈ കുട്ടികളുടെ മൊഴി എടുക്കാന്‍ പോലീസ് ചെന്നപ്പോള്‍ ഇവര്‍ ആരും അവിടെ ഇല്ല. അതിനര്‍ത്ഥം ഇവര്‍ പറഞ്ഞത് കള്ളമാണെന്നും ഇവര്‍ക്ക് ആരെയും നേരിടാന്‍ പറ്റില്ല എന്നുമാണ്. ഇവരുടെ വീട് തിരുവനന്തപുരത്ത് തന്നെയാണ് അവിടെ ചെന്ന് അന്വേഷിച്ചാല്‍ ഇവരെ കിട്ടും. ഇന്നലെ നിയമത്തെപ്പറ്റി എല്ലാം അറിയാവുന്ന ജസ്റ്റിസ് കമാല്‍ പാഷ സാറും ജോര്‍ജ് ജോസഫ് സാറുമൊക്കെ വീഡിയോ ചെയ്തിരിക്കുകയാണ് ഇതിനെപ്പറ്റി.
കമാല്‍ പാഷ സാറൊക്കെ ഇതിനെപ്പറ്റി നിയമവശം അറിയാതെ വീഡിയോ ചെയ്യുമോ. ഞങ്ങള്‍ ആരും പറഞ്ഞിട്ടല്ല ഇവര്‍ പറയുന്നത്. കേരള സമൂഹം മുഴുവന്‍ ഞങ്ങളുടെ കൂടെ ഉണ്ട്. ഞങ്ങള്‍ തെളിവ് എല്ലാം സൂക്ഷിച്ചിട്ടുണ്ട്. അതെല്ലാം കോടതിയില്‍ കാണിക്കും. പിന്നെ ഞങ്ങള്‍ ടാക്സ് വെട്ടിക്കാന്‍ ആണെന്നൊക്കെ ചിലര്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ ടാക്സ് അടക്കാതെ ഒരു സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റുമോ. ടാക്സ് അടച്ച റെസിപ്റ്റ് എല്ലാം ഞങ്ങളുടെ കയ്യില്‍ ഉണ്ട്. ഞാനും എന്റെ മകളും എന്റെ കുടുംബവും കുറച്ചുനേരം എങ്കിലും സമൂഹത്തിനു മുന്നില്‍ കള്ളന്മാര്‍ ആയിപോയി. പക്ഷെ ഞങ്ങള്‍ ആരും ഒരിടത്തും മോശമായി പെരുമാറിയിട്ടില്ല.
ഞങ്ങള്‍ക്കെതിരെ ഒരു കേസും ഇല്ല. ആദ്യമായിട്ടാണ് ഇങ്ങനെ ഒരനുഭവം. ഈ വിഷയം വന്നപ്പോള്‍ ഞാന്‍ നേരെ പോയത് നമ്മുടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. ഞാന്‍ ബി.ജെ.പി പാര്‍ട്ടിയില്‍ ആണെന്ന് കരുതി എന്റെ പാര്‍ട്ടിയിലെ ഒരു ഉന്നതരെയും ഞാന്‍ ഇതിലേക്ക് വലിച്ചിഴച്ചില്ല. ഞാന്‍ ഇതൊന്നും രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടിയുടെ പേരില്‍ എന്റെ കുടുംബത്തെ ക്രൂശിക്കരുത് എന്നൊരു അഭ്യര്‍ത്ഥന കൂടി എനിക്കുണ്ട്.ഇത് കോടതിയില്‍ പോയിക്കഴിഞ്ഞാല്‍ നല്ല താമസം ഉണ്ടാകും. ഈ പണം ഒന്നും തിരിച്ചു കിട്ടുക എളുപ്പമല്ല. പൈസ പോകുന്നെങ്കില്‍ പോകട്ടെ, ഇവരെ ഏതൊക്കെ രീതിയില്‍ എന്തൊക്കെ ശിക്ഷ
വാങ്ങിക്കൊടുക്കണം എങ്കിലും ഞങ്ങള്‍ അത് ചെയ്യും. ഇവര്‍ ഈ സമൂഹത്തിനു തന്നെ അപകടമാണ്. ഞങ്ങള്‍ കണ്ട അവരുടെ മുഖം വേറെയാണ്. ഇപ്പോള്‍ മീഡിയയില്‍ കാണിക്കുന്ന മുഖമല്ല. കേരളത്തില്‍ സര്‍വ സ്ഥാപനങ്ങളിലായാലും തട്ടിപ്പ് നടക്കാറുണ്ട്. ഞങ്ങള്‍ക്ക് കിട്ടുന്ന മെസ്സേജുകള്‍ നിരവധിയാണ്. ബിസിനസ്സ് തുടങ്ങുന്നവര്‍ വളരെ വളരെ സൂക്ഷിക്കണം. ഞങ്ങളുടെ കണ്‍മുന്നില്‍ ആണ് കോടികള്‍ പോയതെന്ന് എന്നെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു, തന്റെ മകള്‍ പറഞ്ഞത് ഒട്ടും കൂടിപ്പോയിട്ടില്ല എന്ന്. കേരളത്തില്‍ എല്ലാവരുടെയും പിന്തുണ ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉണ്ടാകണം. ഞാന്‍ ഇത് കണ്ടുപിടിച്ച ഉടനെ ഇവരെ വിളിച്ച് എന്നോട് സത്യം
പറയാന്‍ പറഞ്ഞു. നിങ്ങള്‍ സത്യം പറഞ്ഞാല്‍ നമുക്ക് ഒരു കോംപ്രമൈസിലോട്ട് വരാം. പക്ഷെ നിങ്ങള്‍ കള്ളം പറഞ്ഞാല്‍ എനിക്ക് നിയമപരമായി നീങ്ങേണ്ടി വരും. അവര്‍ പറഞ്ഞത് 500 രൂപ 2000 രൂപ ഒക്കെയേ എടുത്തിട്ടുള്ളൂ എന്നാണ്. ഞാന്‍ പറഞ്ഞു ശരി, നിങ്ങള്‍ക്ക് സത്യം പറയാന്‍ താല്പര്യമില്ല അതുകൊണ്ട് ഞാന്‍ ഒരു സ്റ്റോറി ഇടുകയാണ് കടയില്‍ വന്നു സാധനം വാങ്ങിയ ആരെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാന്‍. ഉടന്‍ തന്നെ അവര്‍ എല്ലവരും എന്നെ വിളിച്ചിട്ട് പറഞ്ഞു ഞങ്ങള്‍ കാലില്‍ വീഴാം അങ്ങനെ സ്റ്റോറി ഇടരുത് ഞങ്ങളുടെ കുടുംബക്കാരൊക്കെ ഞങ്ങള്‍ കള്ളികള്‍ ആണെന്ന് വിചാരിക്കും. നിങ്ങള്‍ കട്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ കള്ളികള്‍ അല്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ സ്റ്റോറി ഇട്ടതും എന്റെ രണ്ടു പ്രൊഫൈലിലും ഒരു കടല്‍ പോലെ മെസ്സേജ് വരാന്‍ തുടങ്ങി.
- ജീവനക്കാരെ കുറിച്ച് ദിയ കൃഷ്ണകുമാര്‍ പറഞ്ഞ്
എന്റെ ക്യുആര്‍ കോഡ് വര്‍ക്ക് ചെയ്യുന്നില്ല എന്നാണ് പറഞ്ഞത്. ഞങ്ങളുടെ സി.സി.ടി.വി വിഷ്വല്‍ കിട്ടാത്ത ഇടത്തുനിന്നാണ് പലതും ചെയ്തത്. എനിക്ക് സുഖമില്ലാതെ ആയപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് വരാന്‍ പറ്റില്ല നിങ്ങള്‍ ദയവു ചെയ്ത് വേണ്ടതെല്ലാം ചെയ്യണം എന്നൊക്കെ പറഞ്ഞിരുന്നു. ഇവരിലുള്ള വിശ്വാസം കാരണം ഞാന്‍ എല്ലാം വിട്ടുകൊടുത്തിരുന്നു. അങ്ങനെയാണ് എനിക്ക് ഈ ചിതി പറ്റിയത്. ഈ പെണ്‍കുട്ടികള്‍ എന്നെ ഫോണ്‍ വിളിച്ച ദിവസം രാത്രി എന്നെ ഉറങ്ങാന്‍ അനുവദിച്ചിട്ടില്ല. നിങ്ങള്‍ കണ്ട വിഡിയോയില്‍ ഞാന്‍ സംസാരിക്കുന്നത് വെളുപ്പാന്‍ കാലത്ത് മൂന്നു മുപ്പത്തിനാണ്.
ഇവര്‍ മാറി മാറി എന്നെ വിളിച്ച് ശല്യം ചെയ്യുകയാണ്. അശ്വിന്റെ ഫോണിലാണ് അവസാനം അവര്‍ വിളിച്ചുകൊണ്ടിരുന്നത്. അവസാനം അശ്വിന്‍ എനിക്ക് ആ ഫോണ്‍ തന്നു. ഇത്രയും നേരം അവര്‍ എന്നെ ശല്യം ചെയ്തതിന്റെ പൊട്ടിത്തെറി കൂടിയാണ് ഞാന്‍ അതില്‍ കാണിച്ചത്. ഞാന്‍ ഗര്‍ഭിണിയാണ്, എനിക്ക് ഉറങ്ങണം എന്തുണ്ടെങ്കിലും നാളെ നോക്കാം എന്ന് അവരോട് ഞാന്‍ പറയുന്നുണ്ട്. ഞാന്‍ ഇപ്പൊ എട്ടുമാസത്തില്‍ ആണ്, ഈ മാസം ഇനി ഡെലിവറി ഉണ്ടാകും.
എനിക്കിനി ഒറ്റക്ക് ഇത് കൈകാര്യം ചെയ്യാന്‍ കഴിയില്ല അതാണ് ഞാന്‍ എന്റെ വീട്ടുകാരെ വിളിച്ചത്. എന്റെ ഭര്‍ത്താവ് വേറൊരു ജോലിയുള്ള ആളാണ് പുള്ളിയുടെ തലയില്‍ ഇത് വിട്ടുകൊടുക്കാന്‍ പറ്റില്ല. ഞാന്‍ ഇത് എന്റെ മാതാപിതാക്കളെ ഏല്‍പ്പിക്കുകയാണ് എന്ന് പറഞ്ഞപ്പോള്‍ അവര്‍ ഭയന്നു. എനിക്ക് വേണമെങ്കിലും മീഡിയയില്‍ അറിയിക്കാം പക്ഷെ പിന്നീട് ആകട്ടെ എന്ന് ഞാന്‍ കരുതി. അപ്പോഴാണ് ഞാന്‍ തെറി വിളിക്കുന്ന വീഡിയോ അവര്‍ പുറത്തുവിട്ടത്. അവര്‍ വിചാരിച്ചു ഞാന്‍ തെറി പറയുന്നത് കേള്‍ക്കുമ്പോള്‍ എല്ലാവരും എനിക്കെതിരെ തിരിയും എന്ന്.
പക്ഷെ എന്നെ ആ അവസ്ഥയില്‍ അവര്‍ കൊണ്ട് എത്തിച്ചതാണ്. അവര്‍ എന്നെ ചേച്ചി ചേച്ചി എന്ന് വിളിക്കുന്നുണ്ട്, ഇവരെ ഞാന്‍ അനിയത്തിമാരായിട്ടാണ് കണ്ടിരുന്നത്. പക്ഷേ അവര്‍ മീഡിയയില്‍ സംസാരിച്ചത് കണ്ടാല്‍ അറിയാം അവര്‍ക്ക് തന്നെ ഒരു സ്റ്റാന്‍ഡ് ഇല്ല, ദിയ മാഡം, ദിയ ചേച്ചി, ദിയ, അവള്‍ എന്നൊക്കെയാണ് അവര്‍ എന്നെ മീഡിയയില്‍ വിളിക്കുന്നത്. എനിക്ക് കേരളത്തില്‍ ഉള്ള എല്ലാവരും നല്ല സപ്പോര്‍ട്ട് ആണ് തന്നത്. സാധാരണ സോഷ്യല്‍ മീഡിയയില്‍ എനിക്ക് സപ്പോര്‍ട്ട് ഉണ്ടാകാറില്ല. പക്ഷെ ഈ വിഷയത്തില്‍ എല്ലാവരും എന്റെകൂടെ ഒറ്റക്കെട്ടായി നിന്നൂ അതില്‍ എനിക്ക് സന്തോഷമുണ്ട് . മീഡിയയോടും പോലീസിനോടും സോഷ്യല്‍ മീഡിയയോടും എനിക്ക് നന്ദിയുണ്ട്. നിങ്ങളുടെ പിന്തുണ കൂടി ഉള്ളതുകൊണ്ടാണ് ഞാന്‍ ചിരിച്ചുകൊണ്ട് ഇവിടെ ഇരിക്കുന്നത്.
വായപയെടുത്ത് സ്വന്തമായി ഒരു ബിസിനസ് തുടങ്ങിയത് കുരിശായതു പോലെയാണ് ഇപ്പോള്‍ കൃഷ്ണകുമാറിന്റെ കുടുംബത്തിന്റെ അവസ്ഥ. മകളുടെ വിഷമത്തിനപ്പുറം പണം പോയതിന്റെയും, തന്നെയും കുടുംബത്തെയും രാഷ്ട്രീയമായി അവഹേളിക്കുന്നതിന്റെയും, ജാതീയമായി ആക്ഷേപിച്ചുവെന്ന് പറയുന്നതിന്റെയുമെല്ലാം വേദനയിലാണ് കൃഷ്ണകുമാര്‍. എങ്കിലും സത്യം പുറത്തു വന്നേ മതിയാകൂ എന്ന നിലയില്‍ തട്ടിപ്പുകാര്‍ തന്നെ സ്വയം എത്തിച്ചതിന്റെ പേരിലാണ് പോരാട്ടം തുടരുന്നതും.