ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധം വീണ്ടും അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇസ്രയേല്‍-ഇറാന്‍ യുദ്ധമായി മാറാനുള്ള സാധ്യത കണ്ടിരിക്കുന്നത് അമേരിക്കയാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് ഇസ്രയേല്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. ആണവ കേന്ദ്രങ്ങള്‍ക്കു നേരെ തിരിഞ്ഞ ഇസ്രയേലിനോട് ഇറാന്‍ എന്ത് നിലാപാടായിരിക്കും എടുക്കുകയെന്നത് വലിയ വിഷയമായി മാറിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തില്‍ മറ്റു രാജ്യങ്ങള്‍ക്കും പങ്കെടുക്കാതെ മാറിനില്‍ക്കാനാവില്ല എന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഇത് ലോകമഹാ യുദ്ധത്തിലേക്ക് നയിച്ചേക്കാനും സാധ്യതയുണ്ട്.
ഈ സാഹചര്യത്തിലാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍ ആണ്ടിരിക്കുന്നത്. ഇറാന്‍ -ഇസ്രായേല്‍ സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു കൊണ്ടിരിക്കുന്നത്. ഇറാനു നേരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരമൊരു നീക്കമുണ്ടായാല്‍ അത് പശ്ചിമേഷ്യയെ കൂടുതല്‍ കലുഷിതമാക്കി മാറ്റും. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പശ്ചിമേഷ്യയില്‍ തന്ത്രപ്രധാനമായ നീക്കങ്ങളും യു.എസ് നടത്തി. ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ
എന്നിവയുള്‍പ്പടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്ര പ്രതിനിധികളേയും സൈനിക ഉദ്യോഗസ്ഥരുടെ ആശ്രിതരേയും പിന്‍വലിക്കാന്‍ യുഎസ് പ്രതിരോധ വകുപ്പ് തീരുമാനിച്ചു. യുഎസിന്റെ ഈ നീക്കവും സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. മുന്‍കൂട്ടിയുള്ള സുരക്ഷാ നടപടിയായേ ഇതിനെ മറ്റു രാജ്യങ്ങള്‍ വിലയിരൂത്തുന്നുള്ളൂ. എന്തുതന്നെ ആയാലും ഇറാനു നേരെ ഇസ്രയേല്‍ കടുത്ത സൈനിക നടപടികള്‍ക്ക് കോപ്പു കൂട്ടുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല. പാലസ്തീനും ഗാസയും വിട്ട് ഇറാനെ ലക്ഷ്യം വെയ്ക്കുമ്പോള്‍ മുസ്ലീം രാജ്യങ്ങളെല്ലാം ഒന്നിക്കാനും ഇടയുണ്ട്. അതേസമയം, അമേരിക്കയുടെ പെട്ടെന്നുള്ള നടപടിക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും പശ്ചിമേഷ്യയില്‍ വളര്‍ന്നുവരുന്ന പിരിമുറുക്കം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നിരീക്ഷിച്ചു വരികയാണെന്നും അതിന്റെ ഭാഗമാണിതെന്നുമാണ് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്.
‘അപകടകരമായ സ്ഥലമാകാന്‍ സാധ്യതയുള്ളതിനാലാണ് അവരെ മാറ്റുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. അവരോട് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നീക്കം സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് ഇങ്ങനെയാണ്’. ഇറാഖിലെ തങ്ങളുടെ എംബസി ഭാഗികമായി ഒഴിപ്പിക്കാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ‘സ്വദേശത്തും വിദേശത്തും അമേരിക്കക്കാരെ സുരക്ഷിതമായി നിലനിര്‍ത്തുക’ എന്ന പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തിലാണ് ബാഗ്ദാദിലെ യുഎസ് എംബസിയില്‍ നിന്ന് അത്യാവശ്യമില്ലാത്ത എല്ലാ ഉദ്യോഗസ്ഥരോടും മാറാന്‍ ഉത്തരവിട്ടതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. ഇറാനെ ഇസ്രയേല്‍ ആക്രമിച്ചാല്‍ അയല്‍രാജ്യമായ ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാകും ആദ്യ പ്രത്യാക്രമണം ഉണ്ടാകുക എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസിന്റെ ഈ നീക്കമെന്നാണ് വിവരം.
ട്രംപ് ഭരണകൂടം ഇറാനുമായി ഒരു പുതിയ ആണവ കരാറിനായി ശ്രമം തുടരുമ്പോള്‍ തന്നെ, ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളായിവരുന്ന സാഹചര്യംകൂടി നിലനില്‍ക്കുന്നുണ്ട്. പശ്ചിമേഷ്യയില്‍ ഉടനീളമുള്ള അമേരിക്കന്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് സ്വമേധയാ മടങ്ങാന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. നയതന്ത്ര പ്രതിനിധികള്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ ഇറാനുമായുള്ള ആണവ കരാര്‍ സംബന്ധിച്ച് തനിക്ക് ആത്മവിശ്വാസം കുറഞ്ഞുവരികയാണെന്നും കഴിഞ്ഞ ദിവസം ട്രംപ് പ്രതികരിക്കുകയുണ്ടായി. കരാര്‍ യാഥാര്‍ഥ്യമാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ട്രംപ് സൂചിപ്പിച്ചു. ‘ആണവാഭിലാഷങ്ങള്‍ നിയന്ത്രിക്കുന്ന ഒരു കരാര്‍ ഇറാനുമായി ഉണ്ടാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസം കുറഞ്ഞു വരുന്നു. അവര്‍ താമസിപ്പിക്കുന്നതായി തോന്നുന്നു. അത് ദൗര്‍ഭാഗ്യകരമാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ തനിക്ക് ഇപ്പോള്‍ ആത്മവിശ്വാസം കുറവാണ്’ എന്നും ട്രംപ് പറയുന്നു.
ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ വ്യോമ ആയുധങ്ങളുടെ നീക്കവും ഒരു വ്യോമാഭ്യാസവും നടത്തിയെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. എന്നാല്‍ ആക്രമണം സംബന്ധിച്ച് ഇസ്രയേല്‍ ഭരണകൂടം തീരുമാനങ്ങളെടുത്തിട്ടുണ്ടോ എന്നത് വ്യക്തമല്ല. ഇതിനിടെ ഇസ്രായേലിന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തങ്ങളുടെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ഇറാന്‍ രംഗത്തുവന്നിട്ടുണ്ട്. ഒരു രഹസ്യ ഓപ്പറേഷനിലൂടെ തങ്ങളുടെ രഹസ്യ ഏജന്‍സികള്‍ ഇസ്രായേലിന്റെ രഹസ്യ ആണവ കേന്ദ്രങ്ങളുടെ പട്ടിക നേടിയിട്ടുണ്ടെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇരു രാജ്യങ്ങളുടെയും വെല്ലുവിളികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ലോകമഹായുദ്ധത്തിന്റെ സന്ദേശം തിരിച്ചറിയേണ്ടതുണ്ട്. ഈ വെല്ലുവിളികളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഓര്‍ക്കണം ഭൂമിക്ക് അത്രയൊന്നും പിടിച്ചു നില്‍ക്കാനുള്ള കഴിവുണ്ടാകില്ലെന്ന്.
CONTENT HIGH LIGHTS;Is Israel’s target Iran’s nuclear facilities?: Is the door to a world war being opened?; America confirms concerns; The killing of half a million people in Gaza has been completed